തിരുവല്ല: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പില്‍ ജെവിന്‍ തോമസ് എബ്രഹാം (21) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ 2022 ഏപ്രിലില്‍ ഒരുദിവസം പ്രതിയുടെ വീട്ടില്‍ വിളിച്ചു വരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മറ്റൊരു ദിവസവും വീട്ടില്‍ വച്ച് ലൈംഗിക പീഡനം ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡ്ജ് മുറിയില്‍ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനേഴര വയസ്സായിരുന്നു. പെണ്‍കുട്ടി ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെ യുവാവിനെതിരെ ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ നിര്‍ദ്ദിഷ്ട വകുപ്പുകള്‍ പ്രകാരവും കേസെടുക്കുകയായിരുന്നു.

കേസിന്റെ കൃത്യസ്ഥലം പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍, എഫ്ഐആര്‍ ഇവിടേക്ക് അയച്ചു കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 11 ന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടറുടെ അധിക ചുമതലയുള്ള കീഴ്വായ്പ്പൂര്‍ എസ്.എച്ച്.ഓ വിപിന്‍ ഗോപിനാഥ് ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

പ്രാഥമിക നിയമനടപടികള്‍ക്ക് ശേഷം വിപിന്‍ ഗോപനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍, എസ് ഐ കുരുവിള സക്കറിയ, സി പി ഓ നവീന്‍ എന്നിവരാണ് ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.