അമ്പലപ്പുഴ: മാള്‍ട്ടയിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി വാഗ്ദാനംചെയ്ത് വിവിധ ജില്ലകളിലുള്ള ഒട്ടേറെപ്പേരില്‍നിന്നു പണംതട്ടിയ കേസിലെ രണ്ടാംപ്രതി പിടിയില്‍. എറണാകുളം കുന്നത്തുനാട് രായമംഗലം ഗ്രാമപ്പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ചിറങ്ങര വീട്ടില്‍ സി.പി. ബാബു (55) ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ യുവാവിന് മാള്‍ട്ടയില്‍ ഡ്രൈവര്‍ജോലി വാഗ്ദാനംചെയ്തു പണംതട്ടിയ കേസിലാണ് അറസ്റ്റ്.

ആലുവയില്‍ 'ഫ്‌ലൈ എന്‍ വേ' എന്ന ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഒന്നാംപ്രതി റുഷീദ (സ്‌നേഹ) നേരിട്ട് 1,20,000 രൂപയും രണ്ടാംപ്രതി ബാബുവിന്റെ അക്കൗണ്ടുവഴി 3,20,000 രൂപയും യുവാവില്‍നിന്നു കൈപ്പറ്റിയിരുന്നു. വിസ നല്‍കാതെ 2023 ഒക്ടോബറില്‍ ഏജന്‍സി പൂട്ടി പ്രതികള്‍ മുങ്ങി.

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍നിന്നാണ് ബാബു പിടിയിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ബാബു. സമാനരീതിയില്‍ പലരില്‍നിന്നു പണം തട്ടിയതായും പോലീസ് പറഞ്ഞു. ഒന്നാംപ്രതിയായ ഇടുക്കി ശാന്തന്‍പാറ സ്വദേശിനി റുഷീദ, സ്ഥാപനം പൂട്ടിയശേഷം വിദേശത്തേക്കു കടന്നതായി പോലീസ് സംശയിക്കുന്നു.

അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ.മാരായ ബിബിന്‍ദാസ്, മുഹമ്മദ് ഷഫീഖ്, സി.പി.ഒ. സുബിന്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.