ഹൈദരാബാദ്: വൈറല്‍ അണുബാധകളെ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടി വിശദീകരണം നല്‍കിയെങ്കിലും ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കയാണ്. ഇപ്പോഴിതാ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും നടിക്കെതിരെ രംഗത്തുവന്നു. സാമന്ത നിര്‍ദേശിച്ചതുപോലെ ചെയ്തിട്ട് ആരെങ്കിലും മരിച്ചുപോയാല്‍ അതിന്റെ ഉത്തരവാദിത്വം സാമന്ത ഏറ്റെടുക്കുമോയെന്ന് ജ്വാല ഗുട്ട ചോദിച്ചു. എക്‌സിലൂടെയായിരുന്നു ജ്വാലയുടെ പ്രതികരണം.

'തന്നെ പിന്തുടരുന്ന വലിയൊരു ആരാധകവൃന്ദത്തോട് ചികില്‍സ നിര്‍ദേശിക്കുന്ന സെലിബ്രിറ്റിയോട് എന്റെ ഒരേയൊരു ചോദ്യം. സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍, നിര്‍ദേശിച്ച ചികില്‍സാരീതി ഫലം കാണാതെ മരണകാരണമാവുകയാണെങ്കിലോ നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ' ജ്വാല ഗുട്ട കുറിച്ചതിങ്ങനെ. അതേസമയം ജ്വാലയുടെ കുറിപ്പില്‍ സാമന്തയുടെ പേര് പറയാത്തതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സാമന്തയ്ക്ക് മയോസൈറ്റിസ് രോഗമാണെന്ന് കണ്ടെത്തിയത്. ശരീരത്തിലെ പേശികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണിത്. രോഗം സ്ഥിരീകരിച്ചതിനുശേഷം തന്റെ പോസ്റ്റുകളിലൂടെ രോഗത്തെക്കുറിച്ചും ചികിത്സകളെ കുറിച്ചുമൊക്കെ അവര്‍ ബോധവത്കരണം നടത്താന്‍ ശ്രമിക്കാറുണ്ട്. പല അഭിമുഖങ്ങളിലൂടെയും പോഡ്കാസ്റ്റിലൂടെയും ഈ രോഗം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. നടിയുടെ അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ വിവാദമായത്.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സാമന്തയുടെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നുപറഞ്ഞാണ് സാമൂഹികമാധ്യമത്തില്‍ ലിവര്‍ ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം കുറിപ്പിട്ടത്. ആരോഗ്യശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാല്‍, തനിക്ക് ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച ഡോക്ടറുടെ വാക്കുകള്‍ കടുത്തുപോയി എന്നുമാണ് സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഈ ചികിത്സാരീതി തനിക്ക് നിര്‍ദേശിച്ചത് എം.ഡി.യെടുത്ത 25 വര്‍ഷത്തോളം ഡി.ആര്‍.ഡി.ഒ.യില്‍ സേവനം അനുഷ്ഠിച്ച ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഡോക്ടര്‍ തന്നെയാണ്. തനിക്കു പുറകെവരാതെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുള്ള തന്റെ ഡോക്ടറെ അദ്ദേഹം മാന്യമായി വിളിച്ചിച്ചിരുന്നെങ്കില്‍ എത്രയോ നന്നാകുമായിരുന്നു. തന്റെ ആരോഗ്യത്തിന് ഗുണകരമായ ഇത്തരം ചികിത്സാരീതികളേക്കുറിച്ച് ഇനിമുതല്‍ പങ്കുവെക്കുമ്പോള്‍ കൂടുതല്‍ കരുതലെടുക്കുമെന്നും ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല അവ പങ്കുവെക്കുന്നതെന്നും സാമന്ത പറഞ്ഞിരുന്നു.