തിരുവനന്തപുരം: പാര്‍ലമെന്റില്‍ ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തെയും അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹിന്ദുക്കള്‍ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുല്‍ പറയുന്നതെന്നും ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെ മേല്‍ രാഹുല്‍ ഗാന്ധി കുതിര കയറുകയാണ്. ഭഗവാന്‍ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുല്‍ പാര്‍ലമെന്റില്‍ നടത്തിയത്. ചിന്‍മുദ്ര സങ്കല്‍പ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്.

ഹിന്ദു ദൈവങ്ങള്‍ കൈയ്യില്‍ ആയുധമേന്തിയത് ധര്‍മ്മം സംരക്ഷിക്കാനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമന്‍ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിന്റെ പാര്‍ട്ടിക്കാരെന്നും വര്‍ഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുല്‍ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു.