തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷനിലെ വനിതാ ക്രിക്കറ്റ് കോച്ചിനെതിരെ പോക്‌സോ കേസ് വരുമ്പോള്‍ ഉന്നതരുടെ പങ്കിലേക്കും സംശയങ്ങള്‍. തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷനിലെ ക്ലബ്ബിനെ പ്രതിനിധീകരിച്ച് മനുവെന്ന കോച്ച് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ട്. 2022ല്‍ തന്നെ കേരളാ ക്രിക്കറ്റ് അസോസിയേഷന് മനുവിനെതിരെ പരാതി ലഭിച്ചിരുന്നു. ഈ പരാതി ക്രിക്കറ്റ് ഓബുഡ്‌സ്മാന് കൈമാറിയതുമില്ല. കെസിഎയുടെ താളത്തിന് തുള്ളുന്ന സംവിധാനമായതു കൊണ്ടാണ് അവിടെ പരാതി നല്‍കാത്തതെന്നും പീഡന ഇരകള്‍ പറയുന്നു. സ്വമേധയാ പോലും കെസിഎയിലെ വിഷയങ്ങളില്‍ ഓബുഡ്‌സ്മാന് കേസെടുക്കാം. എന്നാല്‍ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചയാക്കിയിട്ടും മനുവിനെതിരെ ഓബുഡ്‌സ്മാന്‍ നടപടി എടുക്കുന്നില്ല. മനുവിനെ കൈവിട്ടാല്‍ പല ഉന്നതരുടേയും തല ഉയരുമെന്ന ഭയം കെസിഎയിലെ പലര്‍ക്കുമുണ്ട്.

അതിനിടെ തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ തലയിലേക്ക് മനുവിന്റെ വിഷയം ഇടാനും നീക്കമുണ്ട്. ഇതിന് വേണ്ടി തിരുവനന്തപുരത്തെ ഒരു വിശ്വസ്തനെ രാജിവയ്പ്പിക്കാന്‍ ശ്രമം സജീവമാണ്. എന്നാല്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകനാണ്. ഇയാളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ശ്രമം. എല്ലാം തിരുവനന്തപുരത്തേക്ക് മാത്രമൊതുക്കാനാണ് ശ്രമം. തെങ്കാശിയിലെ ടൂര്‍ണ്ണമെന്റിന് പിന്നിലെ കരങ്ങളെ കുറിച്ചും സംശയമുണ്ട്. തെങ്കാശിയിലേത് ഔദ്യോഗിക ്അംഗീകാരമില്ലാത്ത ടൂര്‍ണ്ണമെന്റാണ് തെങ്കാശിയിലേത് എന്ന വാദം സജീവമാണ്. കേരളത്തില്‍ ഉടനീളം ഔദ്യോഗിക സ്വഭാവമില്ലാത്ത ടൂര്‍ണ്ണമെന്റുകള്‍ പല തരത്തിലും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് മത്സര പരിചയമെന്ന തരത്തിലായിരുന്നു ഇത്തരം ടൂര്‍ണ്ണെന്റുകള്‍ നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളെ പോലും ഇതിന് വേണ്ടി തെറ്റിധരിപ്പിച്ചുവെന്നതാണ് വസ്തുത.

ടിസി മാത്യുവിനെ പുറത്താക്കിയാണ് നിലവിലെ ഔദ്യോഗിക പക്ഷം കെസിഎയില്‍ പിടിമുറുക്കിയത്. മാത്യുവിനെതിരെ ഗുരുതര അഴിമതികളാണ് ഉന്നയിച്ചത്. ഈ വിഷയത്തില്‍ ക്രിമിനല്‍ നടപടികള്‍ എടുക്കുമെന്നും കെസിഎ വീമ്പു പറഞ്ഞിരുന്നു. എന്നാല്‍ ആരും ഇതുവരെ ക്രിമിനല്‍ നടപടികള്‍ എടുത്തില്ല. അന്വേഷണത്തിന് പോലീസ് എത്തിയാല്‍ മാത്യു കുറ്റവിമുക്തനാക്കുമെന്നും ചിലര്‍ ഭയക്കുന്നു. ചെറിയ കുറ്റത്തിന് പോലും കളിക്കാര്‍ക്ക് ആജീവനാന്ത വിലക്ക് നല്‍കുന്ന രീതിയും കെസിഎയ്ക്കുണ്ട്. കെസിഎയ്‌ക്കെതിരെ ആരു ശബ്ദിച്ചാലും പുറത്താകും. എന്നാല്‍ മനുവിനെ പോലുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്നു. മനുവിനെതിരായ പീഡന പരാതിയുടെ പകര്‍പ്പ് ബിസിസിഐയക്കും കെസിഎയ്ക്കും പരാതിക്കാര്‍ നല്‍കിയിട്ടുണ്ട്. കളിക്കാരെ പ്രതിനിധീകരിക്കുന്നവരും സമിതിയിലുണ്ട്. ഇവര്‍ക്കും ഈ വിഷയം ചര്‍ച്ചയാക്കാം. എന്നാല്‍ കെ സി എയ്ക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങളുയര്‍ത്തിയ കളിക്കാരുടെ പഴയ പ്രതിനിധി സാംബശിവ ശര്‍മ്മയെ പുറത്താക്കിയ കുതന്ത്രങ്ങള്‍ ഏവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ആരും മിണ്ടുന്നില്ല.

ശ്രീ താമര എന്ന ക്ലബ്ബാണ് മനുവിനുള്ളത്. കെസിഐയിലെ ഉന്നതന്റെ ബിനാമി ക്ലബ്ബാണ് ഇത്. തിരുവനന്തപുരത്ത് വോട്ടുമുണ്ട്. കെസിഎയ്ക്ക് വനിതാ സെല്ലുമുണ്ട്. ഈ വനിതാ സെല്ലിലേക്ക് മനുവിനെതിരായ പരാതി കൈമാറിയിട്ടുമുണ്ട്. കെസിഎയിലെ സിഇഒ നിയമനത്തെ അടക്കം ചോദ്യം ചെയ്യുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ചകളിലുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനു അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികളിലാണ് കെസിഎ ആസ്ഥാനത്തെ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കെസിഎയില്‍ നിന്ന് ഒരാളുപോലും വിവരം തിരക്കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മനു റിമാന്‍ഡിലാണ്. ആറു പോക്‌സോ കേസുകളാണ് പൊലീസ് റസിറ്റര്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മൊഴികളിലൂടെ വെളിപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഇരകളില്‍ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. കെസിഎയിലെ നെറ്റ്‌സ് പ്രാക്ടീസിനിടെ പരുക്കു പറ്റിയപ്പോഴും അതിക്രമം തുടര്‍ന്നു. മനുവിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം ആരോപിച്ചു.