കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ (34) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് എഴുകോണ്‍ സ്വദേശി ഷിജു (ബിനു42) വിനെ കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും എത്തിയ ഷിജു കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുക ആയിരുന്നു.

കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും, ഗാര്‍ഹിക പീഡനത്തിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണം. ഭര്‍ത്താവിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്നു മക്കളുമായി ചവറയിലെ കുടുംബ വീട്ടിലേക്കു താമസം മാറിയ ശരണ്യയെ ഷിജു അവിടെയെത്തിയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

2022 ഫെബ്രുവരി 25ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. എഴുകോണില്‍ നിന്ന് തലേന്നു രാത്രി 12 ന് കൊല്ലത്ത് എത്തിയ ഷിജു ജില്ല ആശുപത്രിക്ക് സമീപത്തെ കടയില്‍ നിന്നു പ്ലാസ്റ്റിക് ബക്കറ്റ് വാങ്ങുകയും തുടര്‍ന്നു ശക്തികുളങ്ങരയിലെ പമ്പില്‍ നിന്നു ബക്കറ്റ് നിറയെ പെട്രോള്‍ വാങ്ങി ശരണ്യയുടെ വീടിനു സമീപം എത്തി പുലര്‍ച്ച വരെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു.

രാവിലെ 6 മണിയോടെ ശരണ്യയുടെ അമ്മ പിന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അതുവഴി അടുക്കളയില്‍ കയറിയ ബിനു, പാചകം ചെയ്യുകയായിരുന്ന ശരണ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. അടുക്കളയിലെ ഫ്രിജ് ഉള്‍പ്പെടെയുള്ളവയ്ക്കു തീ പിടിച്ചെങ്കിലും വീടിന് തീ പിടിക്കാതിരുന്നതിനാല്‍ മറ്റുള്ളവര്‍ രക്ഷപ്പെട്ടു. 6, 8 ക്ലാസുകളില്‍ പഠിക്കുന്ന 2 മക്കള്‍ അടുത്തമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചവറ സിഐ ആയിരുന്ന എ.നിസാമുദ്ദീന്‍ ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസ് ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി എഎസ്‌ഐ സാജു ഹാജരായി.