മുണ്ടക്കൈ: വയനാട്ടിലെ ദുരന്ത മേഖലയില്‍ തിരച്ചില്‍ ദൗത്യം തുടരുന്നു. ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായി സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചില്‍. ചാലിയാറിന്റെ ഇരുകരകളിലും സമഗ്രമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു ഭാഗത്ത് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.

പരിശീലനം നേടിയ 2 വനംവകുപ്പ് ഉദ്യോഗസ്ഥരും 6 സൈനികരും അടങ്ങുന്ന 12 പേര്‍ രാവിലെ 8ന് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്നും എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്ഥലത്ത് എത്തിച്ചേര്‍ന്നത്. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചില്‍ നടത്തും. അവിടെനിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കും.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ വിളിച്ച് കുടിശ്ശിക ചോദിക്കുന്ന ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങള്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചാലിയാര്‍ പുഴയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ 2 ശരീര ഭാഗങ്ങള്‍ ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 76 ആയി. ദുരന്തത്തില്‍ 392 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 227.

തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 മൃതദേഹ ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ ശ്മശാനത്തില്‍ ഇന്നലെ സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കരിച്ചു. വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ 5 ദിവസത്തെ ശമ്പളം നല്‍കാമെന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.