ലണ്ടന്‍: ഏതു കാര്യത്തിനും രണ്ടു വശങ്ങള്‍ ഉണ്ടാകും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി ഈ ആഴ്ച എ ലെവല്‍ പരീക്ഷ ഫലം പുറത്തുവരുമ്പോള്‍ ഇഷ്ടവിഷയം പഠിക്കാന്‍ കൂടുതല്‍ യുകെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് അനിയന്ത്രിതമായ കുടിയേറ്റത്തിനു കാരണമായി എന്ന പരാതി ഉയര്‍ന്നതോടെ ഇക്കഴിഞ്ഞ ജനുവരി മുതല്‍ നടപ്പാക്കിയ കര്‍ശന ഉപാധികളാണ് ഒടുവില്‍ യുകെ മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമായി മാറുന്നത്. പഠന ശേഷം ജോലി കണ്ടെത്താന്‍ സഹായിക്കും വിധം രണ്ടു വര്‍ഷം കൂടി യുകെയില്‍ തുടരാം എന്ന ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് അനിയത്രിതമായി യുകെയിലേക്ക് മലയാളികള്‍ അടക്കം വിദേശ വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറിയത്.

ആദ്യം ആറു മാസം നല്‍കിയ പോസ്റ്റ് സ്റ്റഡി വിസ ഏതാനും വര്‍ഷമായി രണ്ടു വര്‍ഷത്തേക്ക് കൂടിയതോടെ യുകെ കുടിയേറ്റത്തിനുള്ള ഷോര്‍ട്ട് കട്ട് ആയി സ്റ്റുഡന്റ് വിസ മാറിയതാണ് ഒടുവില്‍ ദുരുപയോഗം തടയാന്‍ കര്‍ക്കശ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ യുകെ സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയത്. ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തെന്നു പഴി കേള്‍ക്കേണ്ടി വന്ന നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സ്വാഭാവികകമായും തിരിച്ചടിയും കൂടുതല്‍ നേരിടേണ്ടി വന്നിരിക്കുന്നത്.

മുന്‍പ് ചൈനീസ് വിദ്യാര്‍ത്ഥികളെ കൂടുതലായി ആശ്രയിച്ചിരുന്ന യുകെ യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യക്കാര്‍ ഇടിച്ചു കയറിയതോടെ യൂണിവേഴ്സിറ്റികള്‍ക്കും തലവേദന ആയെന്നു നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പഠിക്കാന്‍ എത്തിയ ശേഷം വിസ സ്വിച്ച് ചെയ്തു കെയര്‍ ഹോമിലും മറ്റും ജോലി കണ്ടെത്താന്‍ മലയാളികള്‍ അടക്കമുള്ളവര്‍ ശ്രമിച്ചതോടെയാണ് യൂണിവേഴ്്‌സിറ്റികളില്‍ നിന്നും വ്യാപകമായ കൊഴിഞ്ഞു പോക്ക് എന്ന് റിപോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇത് ഹോം ഓഫിസും ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് കഴിഞ്ഞ ഋഷി സുനക് സര്‍ക്കാരില്‍ വിദേശ വിദ്യാര്‍ത്ഥി വിസക്ക് കര്‍ക്കശ നിയന്ത്രണം വേണമെന്ന നിര്‍ദേശം എത്തിയത്.

ഇതോടെ കുടുംബവും കുട്ടികളുമായി എത്തുന്നവരാണ് വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നതെന്ന് മന്ത്രി തല ചര്‍ച്ചകളില്‍ ഇന്ത്യയെ അടക്കം ബോധ്യപ്പെടുത്തിയ ശേഷമാണു ബ്രിട്ടന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ കടുത്ത പരസ്യ പ്രതിഷേധം നടത്താന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പഠിക്കാന്‍ വരുക എന്ന ഉദ്ദേശത്തോടെ ഉള്ളവര്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ് എന്ന് ബോധ്യപ്പെടുത്താന്‍ തന്നെയാണ് ഇപ്പോഴും രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ ഓഫറില്‍ ബ്രിട്ടന്‍ കത്തിവയ്ക്കാത്തത് എന്നതും വ്യക്തമാണ്.

നാട്ടുകാര്‍ക്കൊപ്പം യുകെയില്‍ വേരുപിടിച്ച മലയാളികള്‍ക്കും ഗുണം

ഈ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ യുകെയില്‍ പഠിച്ചിറങ്ങുന്ന സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ആദ്യ ചോയ്‌സ് ആയി ചോദിക്കുന്ന യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ മൂലം യൂണിവേഴ്‌സിറ്റികളില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ തദ്ദേശ വിദ്യാര്‍ത്ഥികളെ നിറയ്ക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ മത്സരം വര്‍ധിക്കുന്ന കാലമാണ് എത്തുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത് സംഭവിക്കുന്നത് എന്നതും സവിശേഷതയാണ്. ഇതിനര്‍ത്ഥം കുടിയേറ്റ നിയമം കര്‍ക്കശമാക്കിയപ്പോള്‍ അതിന്റെ ഗുണം നാട്ടുകാരായ ബ്രിട്ടീഷുകാര്‍ക്കൊപ്പം യുകെയില്‍ വേരുറപ്പിച്ച യുകെ മലയാളി കുടുംബങ്ങളിലേക്കും എത്തുന്നു എന്നതാണ്. കോവിഡ് കാലത്തിനു ശേഷം പരീക്ഷ എഴുതി പഠിച്ചിറങ്ങുന്ന ജിസിഎസ്ഇയിലും എ ലെവലിലും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ ആഴ്ച പരീക്ഷാഫലം കാത്തിരിക്കുന്നത്.

ഇത്തവണ യുകെ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് റെക്കോര്‍ഡ് എണ്ണം അപേക്ഷകളാണ് യുകെ വിദ്യാര്‍ത്ഥികളില്‍ നിന്നും എത്തിയിരിക്കുന്നത്. ഇവരില്‍ നല്ല പങ്കിനും പ്രവേശനം ഉറപ്പാണ് എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ നല്ല ഓഫറുകളാണ് ഇത്തവണ യുകെയിലെ വിദ്യാര്‍ത്ഥികളെ തേടി എത്തുക എന്ന് യുകാസ് പ്രവേശന വിഭാഗം ചുമതലയുള്ള മുന്‍ ഡയറക്ടര്‍ മാര്‍ക്ക് കോര്‍വെര്‍ വെളിപ്പെടുത്തുന്നു.

കോവിഡില്‍ പരീക്ഷ നടക്കാതെ വലിയ വിഭാഗം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധമായിരുന്നു. ഇത്തവണ അത്തരം സമ്മര്‍ദ്ദം ഇല്ലാതെ കൂടുതല്‍ മിടുക്കരായ വിദ്യാര്‍ത്ഥികളാണ് പ്രവേശനം തേടി എത്തുന്നത്. അതിനാല്‍ പ്രവേശനത്തിലും യൂണിവേഴ്സിറ്റികള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടേണ്ടി വരില്ല. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞു നില്‍ക്കുന്നു എന്നതും ഗുണകരമായി മാറുന്നത് നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്കാണ്.

യുകെയിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി ഗ്രൂപ്പ് ആയ റസല്‍ യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലെ 24ല്‍ 18 എണ്ണത്തിലും നിലവില്‍ പ്രവേശനം ലഭിക്കാന്‍ തടസമില്ല. റസല്‍ യൂണിവേഴ്‌സിറ്റി ഗ്രൂപ്പ് ആയിരുന്നു കൂടുതലായും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ തന്നെ ഈ ഗ്രൂപ്പിന്റെ യൂണിവേഴ്‌സിറ്റികളില്‍ അസാധാരണമായ വിധം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കടുത്ത കുടിയേറ്റ നിയമങ്ങള്‍ മൂലം വിദേശ വിദ്യാര്‍ത്ഥികളില്‍ 15 ശതമാനം എങ്കിലും യുകെ വിസ അപേക്ഷയ്ക്ക് തയ്യാറായിട്ടില്ല. പതിനായിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് ഇഅത്തരത്തില്‍ കൊഴിഞ്ഞു പോയിരിക്കുന്നത്. പല യൂണിവേഴ്സിറ്റികള്‍ക്കും പാതിയിലേറെ വിദേശ വിദ്യാര്‍ത്ഥികളെ നഷ്ടമായിക്കഴിഞ്ഞു.

മലയാളികള്‍ അടക്കം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിച്ചിരുന്ന മിഡില്‍സെക്സ് യൂണിവേഴ്‌സിറ്റിയില്‍ 2000 പേരില്‍ അധികമാണ് എത്തിയത്. ചിലവ് കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കാനാകും എന്ന കാരണത്താല്‍ ഹേര്‍ട്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റില്‍ 1800 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പ്രവേശനം നേടിയത്. കാര്‍ഡിഫിലും ഗ്രീന്‍വിച്ചിലും ഏകദേശം 1500 പേരില്‍ അധികമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയത്.

ബെഡ്ഫോര്‍ഡിലും സാല്‍ഫോര്‍ഡിലും ഷെഫീല്‍ഡിലും യൂണിവേഴ്‌സിറ്റികളില്‍ 1200 പേരിലധികം എത്തിയെന്നും കണക്കുകള്‍ പറയുന്നു. ആയിരത്തിനു മുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയ ഓക്സ്ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ എന്നിവയിലൊക്കെ ഇത്തവണ യുകെയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യമായി കടന്നു ചെല്ലാനാകും. പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കാണ് കേംബ്രിഡ്ജിലും ഓക്സ്ഫോര്‍ഡിലും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത്. എന്നാല്‍ റാങ്കിംഗില്‍ പിന്നില്‍ ഉള്ള യൂണിവേഴ്‌സിറ്റികളില്‍ കൂടുതല്‍ എത്തിയതും അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

Popular UK Universities with Indian Studenst
University of Bedfordshire.
University of Greenwich.
Middlesex University.
Cardiff University.
University of East London.
Sheffield Hallam University.
University of Salford.
University of Hertfordshire.