ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും കശ്മീരിലെത്തുന്നത്.

ബുധനും വ്യാഴവുമാണ് സന്ദര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ഇരുവരും പങ്കെടുക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ജെകെഎന്‍സി വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സെപ്തംബര്‍ 18, സെപ്തംബര്‍ 25, ഒക്ടോബര്‍ 1 എന്നിങ്ങനെയാണ് തീയതികള്‍. 87.9 ലക്ഷം വോട്ടര്‍മാരാണ് കശ്മീരിലുള്ളത്. ജമ്മുവില്‍ 43 സീറ്റുകളും കശ്മീരില്‍ 47 സീറ്റുകളുമുണ്ടാകും. 24 സീറ്റുകളാണ് പാക് അധീനവേശ കശ്മീരിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.