ലണ്ടന്‍: യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് നീക്കാന്‍, ബ്രിട്ടണിലെ മുന്‍ മന്ത്രിസഭ ഹോം ഓഫീസ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം നിയമാനുസൃതമാണെന്ന് ഹൈക്കോടതി വിധി.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിനിധാനം ചെയ്യുന്ന എഫ് ഡി എ ട്രേഡ് യൂണിയനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കേണ്ടതായി വരുമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. റുവാണ്ടയിലേക്ക് നാടുകടത്തുന്നതിനുള്ള ഉത്തരവിനെതിരെ സ്ട്രാസ്ബര്‍ഗില്‍ നിന്നും ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ വന്നാല്‍, അത് ലംഘിച്ചു മാത്രമെ നാടുകടത്തല്‍ പ്രക്രിയ തുടരാന്‍ ആകുകയുള്ളു എന്നും, ഇത് പ്രോസിക്യൂഷന്‍ വരെ ക്ഷണിച്ചു വരുത്തിയേക്കാവുന്ന നടപടിയാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി തയ്യാറാക്കിയ വിധി ഇന്നലെ (വെള്ളിയാഴ്ച) ആയിരുന്നു പുറത്തു വിട്ടത്. എഫ് ഡി എ യുടെ പരാതി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് ചേംബര്‍ലെയ്ന്‍ ഉത്തരവിട്ടത്. ആഭ്യന്തര നിയമങ്ങള്‍ അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ പിന്തുടരണമെന്ന് പറഞ്ഞ കോടതി ഉത്തരവില്‍ അതിനു സമാനമായ നിയമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളില്‍ ഇല്ല എന്നും ചൂണ്ടിക്കാണിച്ചു. മന്ത്രിസഭയ്ക്കാണ് ഇതില്‍ അന്തിമ ഉത്തരവാദിത്തം എന്നും കോടതി പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു ഹോം ഓഫീസിനും, സിവില്‍ സര്‍വ്വീസ് മന്ത്രി എന്ന നിലയില്‍ അന്നത്തെ പ്രധാനമന്ത്രി ഋഷി സുനകിനും എതിരെയുള്ള പരാതി കോടതി കേട്ടത്. റുവാണ്ടന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിയമാനുസൃതമാണൊ എന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കാന്‍ ഒരു മന്ത്രി തീരുമാനിച്ചാല്‍, (ഇക്കാര്യത്തില്‍ അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുക) സിവില്‍ സര്‍വ്വീസ് കോഡ് അനുസരിച്ച്, മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേസ് നീട്ടിവയ്ക്കുന്നതിനുള്ള അപേക്ഷയൊന്നും ലഭിച്ചിരുന്നില്ല എന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയ കോടതി, ജൂലായ് 24 മുതല്‍ റുവാണ്ടന്‍ പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നതെന്നും പറഞ്ഞു.