ആലപ്പുഴ: നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ്. കായംകുളം ഒഎന്‍കെ ജംക്ഷന്‍ കൂട്ടുങ്കല്‍ വീട്ടില്‍ ആസിയയാണ് തൂങ്ങി മരിച്ചത്. യുവതി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് മുനീറിന്റെ വീടായ ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തിലാണ് ഇക്കഴിഞ്ഞ ദിവസം യുവതി ജീവനൊടുക്കിയത്. പിന്നാലെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തുക ആയിരുന്നു.

"കാന്‍സര്‍ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു" എന്നാണു കത്തില്‍ എഴുതിയിട്ടുള്ളത്. ഒരു വര്‍ഷത്തോളം മുന്‍പാണു സക്കീറിന്റെ മരണം. അതേസമയം ആത്മഹത്യാ കുറിപ്പ് പെണ്‍കുട്ടി തന്നെയാണോ എഴുതിയതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തില്‍ കുടുംബപ്രശ്‌നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പൊലീസ് പറഞ്ഞു. ഞായര്‍ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുമാസം മുന്‍പാണു പ്രണയവിവാഹം.

സംഭവദിവസം ആസിയ ഏറെ സന്തോഷവതിയായിരുന്നെന്ന് ഭര്‍ത്തൃവീട്ടുകാര്‍ പറയുന്നു. ചെറിയ തലവേദനയുള്ളതായി പറഞ്ഞപ്പോള്‍ ഡോക്ടറെ കാണിക്കണോയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. ബീച്ചിലേക്കു പോകാന്‍ വീട്ടിലുള്ളവര്‍ ആദ്യമിറങ്ങി. മുനീര്‍ വാഹനത്തില്‍ പെട്രോള്‍ നിറച്ചു തിരികെയെത്തിയപ്പോഴാണു വീട്ടിലെ കിടപ്പുമുറിയില്‍ ആസിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിതാവിന്റെ വിയോഗം വിവാഹ ശേഷവും ആസിയയെ അലട്ടിയിരുന്നു. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന ആസിയ ആഴ്ചയിലൊരിക്കലാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. കായംകുളം ടൗണ്‍ ഷഹീദാര്‍ പള്ളിയില്‍ കബറടക്കി. സെലീനയാണ് ആസിയയുടെ മാതാവ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.