കണ്ണൂര്‍: കണ്ണൂരിലെ മുതിര്‍ന്ന സി.പി. എം നേതാവും മുന്‍ എടക്കാട് ഏരിയാസെക്രട്ടറിയും മുന്‍ജില്ലാ പഞ്ചായത്തംഗവുമായ ചന്ദ്രന്‍ കിഴുത്തളളി(84)നിര്യാതനായി. തിങ്കളാഴ്ച്ച പുലര്‍ച്ചെ കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ 7.30 മുതല്‍ 10.30വരെ തോട്ടട വനിതാ ഐ.ടി . ഐക്കടുത്തെ വസതിയിലും തുടര്‍ന്ന് പതിനൊന്നുമണിവരെ താഴെചൊവ്വയിലെ സി.പി. എം ഏരിയാകമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന്വെക്കും. തുടര്‍ന്ന് പയ്യാമ്പലത്ത്സംസ്‌കാര ചടങ്ങുകള്‍ നടക്കും.

എടക്കാട് മേഖലയിലെ തലമുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവാണ് ചന്ദ്രന്‍ കിഴുത്തളളി. എടക്കാട് പഞ്ചായത്തംഗം, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് അംഗമായിരുന്ന സത്യന്‍ വണ്ടിച്ചാല്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എടക്കാട് മേഖലയില്‍ കമ്യുണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. മിച്ച ഭൂമി സമരത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജയില്‍വാസവും അനുഷ്ഠിച്ചു.

1965-ല്‍ ബീഡിതൊഴിലാളിയായിരിക്കെ പട്ടാളത്തില്‍ ചേര്‍ന്നുവെങ്കിലും പാര്‍ട്ടി അംഗത്വമുണ്ടെന്ന കാരണത്താല്‍ പിരിച്ചുവിടപ്പെടുകയായിരുന്നു. പിന്നീട് ഗണേഷ് ബീഡി തൊഴിലാളിയായി പ്രവര്‍ത്തിച്ചു. ഗണേഷ് ബീഡി പൂട്ടിയപ്പോള്‍ മംഗലാപുരത്ത് ബീഡിതൊഴിലാളിയായി.
1969-ല്‍ ദിനേശ് ബീഡി രൂപീകരണത്തോടെ നാട്ടില്‍ തിരിച്ചെത്തി ദിനേശ്ബീഡി മേസ്ത്രിയായി. അവിഭക്ത എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷക സംഘം ജില്ലാട്രഷറര്‍, ചൊവ്വ സഹകരണ ബാങ്ക് ഡയറക്ടര്‍, കോ. ഓപ്പറേറ്റീവ് പ്രസ് ഡയറക്ടര്‍, എല്‍കോ പ്രസിഡന്റ്, ചാല സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ കെ. എസ്.കെ.ടി.യു എടക്കാട് ഏരിയാകമ്മിറ്റിയംഗവും കക്കറ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: രാജി. മക്കള്‍: ലസിത, മിനി, ദിലീഷ്. മരുമക്കള്‍: പത്മനാഭന്‍, പ്രദീപ്, രേഷ്മ. ചന്ദ്രന്‍ കിഴുത്തളളിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.