ആലപ്പുഴ: നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടലില്‍ വെടിവെപ്പുണ്ടായില്ലെന്ന് തിരുത്തി പോലീസ്്. സഹപാഠിയെ വെടിവെച്ചുവെന്നു പറയുന്ന എയര്‍ഗണ്‍ ഉപയോഗശൂന്യമാണെന്നും വെടിവെച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി. കാഞ്ചിവലിച്ചാല്‍ പൊട്ടാത്ത തരത്തില്‍ മോശം അവസ്ഥയിലുള്ളതാണ് എയര്‍ഗണ്‍ എന്ന് പോലീസ് പറഞ്ഞു. എയര്‍ഗണ്‍ കൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാര്‍ഥി മൊഴി നല്‍കിയത്. വെടിവെച്ചെന്നു പോലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. പോലീസ് തന്നെയാണ് വെടിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സഹപാഠി തന്നെ തോക്കുപയോഗിച്ച് തല്ലിയതേയുള്ളൂ വെടിവെച്ചിട്ടില്ലെന്ന് പരാതിക്കാരനായ വിദ്യാര്‍ഥിയും മൊഴി നല്‍കി. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുത്തത്. വെടിവെച്ചെന്ന് കുട്ടി പറഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സഹപാഠിയെ പേടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥി തോക്കുമായി സ്‌കൂളിലെത്തിയത്. സ്‌കൂള്‍ ഉച്ചസമയത്തെ ഇടവേളയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി ഉണ്ടായതും തോക്കിന് തല്ലിയതും.

എങ്കിലും, അടുത്തകാലത്ത് ഇതില്‍നിന്നു വെടിപൊട്ടിയിട്ടുണ്ടോയെന്ന് അറിയാന്‍ ബാലിസ്റ്റിക് പരിശോധന നടത്തും. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിയുടെ വീട്ടില്‍നിന്ന് പോലിസ് എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തത്. പെല്ലറ്റ് കുടുങ്ങിയ നിലയിലുള്ള പഴകിയ തോക്കാണെന്നു പരിശോധനയില്‍ വ്യക്തമായി.

സഹപാഠിയെ ആക്രമിച്ച വിദ്യാര്‍ഥികളുടെ സംഘത്തിലെ ഒരാളുടെ അമ്മാവനാണ് എയര്‍ഗണ്‍ നല്‍കിയത്. കളര്‍കോട്ടുകാരനായ ഇയാള്‍ ആറു കേസുകളില്‍ പ്രതിയാണെന്ന് ഡിവൈ.എസ്.പി. എം.ആര്‍. മധുബാബു പറഞ്ഞു. സ്‌കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഇതിനിടയിലാണ് സഹപാഠികളിലൊരാളെ വിദ്യാര്‍ഥി എയര്‍ഗണ്‍ കൊണ്ട് ആക്രമിച്ചത്.

അധ്യാപകര്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തി അന്വേഷണം തുടങ്ങിയത്. വിശദമായ റിപ്പോര്‍ട്ട് പോലീസ് ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.