പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിടിയിലായവരില്‍ ഒരാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപാണ് പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടിയതില്‍ ഒരാള്‍. തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.ഐക്കടുത്തായിരുന്നു ആക്രമണം.

ഇതിന് സമീപത്തുതന്നെയാണ് അനില്‍കുമാര്‍ കട നടത്തുന്നത്. പ്രദീപിനെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് റാന്നി പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.