കൊച്ചി: യുവ കഥാകൃത്തിന്റെ ലൈംഗിക ആരോപണ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയില്‍. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് വി.കെ.പ്രകാശ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. തനിക്കെതിരെ യുവതി നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്.

2022 ല്‍ കൊച്ചി പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതിയാണ് പരാതിക്കാരിയെന്നും ഹര്‍ജിയില്‍ പറയുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് ലക്ഷ്യം. വെളിപ്പെടുത്തലുകളും പരാതികളും വന്നതിന് ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് വി.കെ.പ്രകാശിന്റേത്. അഭിഭാഷകന്‍ ബാബു എസ്.നായര്‍ വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം 2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് കഥാകാരി കൊല്ലത്ത് എത്തി ഇദ്ദേഹത്തെ കണ്ടത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹത്തെ കാണാന്‍ കൊല്ലത്ത് എത്തിയത്.

കഥ പറഞ്ഞു തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. അഭിനയത്തോട് താല്‍പര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി.

കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി.കെ. പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായി എഴുത്തുകാരി പറഞ്ഞിരുന്നു.