ചിന്നക്കനാല്‍: ചക്കക്കൊമ്പനുമായി കൊമ്പുകോര്‍ത്തതിനെത്തുടര്‍ന്ന്, പരിക്കേറ്റ മുറിവാലന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആന ചരിഞ്ഞു. അതീവഗുരുതരാവസ്ഥയിലായി നിലംപതിച്ച ആനയ്ക്ക് വനംവകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോട് ചേര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ മേഖലകളില്‍ നാശംവിതയ്ക്കുന്ന ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനുമാണ് കഴിഞ്ഞദിവസങ്ങളില്‍ കൊമ്പുകോര്‍ത്തത്. ഇതേത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ ചിന്നക്കനാല്‍ വിലക്കിന് സമീപത്തുള്ള അറുപതേക്കര്‍ ചോലയില്‍ ആന വീഴുകയായിരുന്നു. മുറിവാലന്റെ ദേഹത്ത് 15 കുത്തേറ്റിരുന്നു. പിന്‍ഭാഗത്തും കാലിനുമേറ്റ പരിക്ക് അതീവഗുരുതരമായിരുന്നു. 10 ദിവസം മുമ്പാണ് ഇരുവരും ഏറ്റുമുട്ടല്‍ തുടങ്ങിയത്. 21നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിന്‍കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ആന നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.

ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാന്‍ തുടങ്ങി. ആനകള്‍തമ്മില്‍ പിന്നീടും ഏറ്റുമുട്ടിയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകല്‍ ചിന്നക്കനാല്‍ ഭാഗത്ത് മുറിവാലനെ നാട്ടുകാര്‍ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശനിലയിലായ ആന ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വീണത്. ആക്രമണത്തിനുശേഷം ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ മേഖലയില്‍ തുടരുകയാണ്. അരിക്കൊമ്പനെ മേഖലയില്‍നിന്ന് പിടിച്ചുമാറ്റിയശേഷം പ്രദേശത്ത് ഏറ്റവുമധികം നാശംവിതച്ച കാട്ടാനകളിലൊന്നാണ് ചക്കക്കൊമ്പന്‍.