പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ ആര്‍.ജെ.ഡിയില്‍ നിര്‍ണായക നീക്കവുമായി ലാലു പ്രസാദ് യാദവ്. മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കിയാണ് പിതാവും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് എല്ലാവരെയും ഞെട്ടിച്ചത്. തേജ് പ്രതാപിന്റെ ഭാഗത്ത് നിന്ന് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താകുറിപ്പ് പുറത്തുവിട്ടാണ് നടപടി. തേജ് പ്രതാപ് യാദവ് തന്റെ ദീര്‍ഘകാല കാമുകിയുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹ്യനീതിക്കായുളള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് മൂത്ത മകനെ പുറത്താക്കിയിരിക്കുന്നത്.

'മൂത്ത മകന്റെ പ്രവര്‍ത്തനങ്ങളും പൊതു ഇടങ്ങളിലെ നിരുത്തരവാദപരമായ പെരുമാറ്റവും ഞങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നവയല്ല. അദ്ദേഹത്തെ ഞാന്‍ പാര്‍ട്ടിയില്‍ നിന്നും ഞങ്ങളുടെ കുടുംബത്തില്‍ നിന്നും പുറത്താക്കുകയാണ്. ഇനിമുതല്‍ തേജ് പ്രതാപ് യാദവിന് ഞങ്ങളുടെ കുടുംബത്തിലും പാര്‍ട്ടിയിലും ഒരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല.'- ലാലു പ്രസാദ് യാദവ് പറഞ്ഞു. തേജ് പ്രതാപിന് വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. താന്‍ പൊതുജീവിതത്തില്‍ എപ്പോഴും മാന്യത പുലര്‍ത്തിയിട്ടുളള ആളാണ്. കുടുംബത്തിലെ അനുസരണയുളള അംഗങ്ങള്‍ അത് പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തേജ് പ്രതാപ് യാദവ് തന്റെ ദീര്‍ഘകാല കാമുകിയുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തേജ് പ്രതാപും അനുഷ്‌ക യാദവ് എന്ന യുവതിയും 12 വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. 'ഞാന്‍ തേജ് പ്രതാപ് യാദവ്. എനിക്കൊപ്പമുളളത് അനുഷ്‌ക യാദവ്. കഴിഞ്ഞ 12 വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. വളരെ കാലമായി ഇത് നിങ്ങളോട് പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അതിനാല്‍ ഇന്ന് ഈ പോസ്റ്റിലൂടെ എന്റെ ഹൃദയത്തിലുളളതെല്ലാം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-എന്നായിരുന്നു തേജ് പ്രതാപ് യാദവ് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ തന്റെ സോഷ്യല്‍മീഡിയാ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതാണെന്നും വ്യക്തമാക്കി തേജ് പ്രതാപ് യാദവ് രംഗത്തെത്തി. അഭ്യുദയാകാംഷികളും അനുയായികളും ജാഗ്രത പാലിക്കണമെന്നും കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ പോസ്റ്റിനു പിന്നാലെ 2018 ല്‍ കൊട്ടിഘോഷിച്ച് നടത്തിയ തേജ് പ്രതാപിന്റെ വിവാഹത്തെപ്പറ്റി ആയിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, തന്നെ വീട്ടില്‍നിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിജ്ഞയെടുത്ത്, ഐശ്വര്യയുടെ പിതാവ് മുന്‍ മന്ത്രി കൂടിയായ ചന്ദ്രിക റോയ് ആര്‍ജെഡി വിട്ടു.

ദമ്പതികളുടെ വിവാഹമോചന ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. അന്നുമുതല്‍ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ജീവനാംശം എന്ന നിലയില്‍ വലിയൊരു തുക ഭാര്യ ആവശ്യപ്പെട്ടതായി തേജ് പ്രതാപ് ആരോപിക്കുമ്പോള്‍, തേജ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് ഐശ്വര്യയുടെ ആരോപണം.

ആര്‍ജെഡിയില്‍ ലാലുവിനു ശേഷം ആര് എന്ന പിന്തുടര്‍ച്ച തര്‍ക്കവും രൂക്ഷമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തേജ് പ്രതാപിനെ പുറത്താക്കി തേജസ്വി യാദവിന് സുഗമമായ അധികാര കൈമാറ്റം ഒരുക്കിയിരിക്കുകയാണ് ലാലുപ്രസാദ് യാദവ് എന്നും വിലയിരുത്തലുണ്ട്. ഒരു സ്ത്രീയോടൊത്തുള്ള ചിത്രം പാര്‍ട്ണര്‍ എന്ന അടിക്കുറിപ്പോടെ തേജ് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എക്‌സ് വഴിയാണ് ലാലു പ്രസാദ് യാദവ് മകനെ പുറത്താക്കുന്ന വിവരം പങ്കുവച്ചത്.

കുടുംബത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് തേജ് പ്രതാപ് യാദവിന്റെ പെരുമാറ്റമെന്ന് വ്യക്തമാക്കിയാണ് ലാലു നടപടിയെടുത്തത്. അതിനാല്‍ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും അയാളെ ഒഴിവാക്കുകയാണ്. ഇനി മുതല്‍ കുടുംബത്തിലോ പാര്‍ട്ടിയിലോ അയാള്‍ക്ക് ഒരു റോളും ഉണ്ടാവില്ല. ആറ് വര്‍ഷത്തേക്ക് തേജ് പ്രതാപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെന്ന് ലാലു പ്രസാദ് യാദവ് അറിയിച്ചു.

അനുഷ്‌ക യാദവ് എന്ന സ്ത്രീയുമായി ദീര്‍ഘകാലമായി ലിവ് ഇന്‍ ബന്ധത്തിലാണെന്ന് അവകാശപ്പെടുന്ന തേജിന്റെ വൈറല്‍ പോസ്റ്റിന് പിന്നാലെയാണ് സംഭവവികാസങ്ങള്‍. എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മുന്‍ ബീഹാര്‍ മന്ത്രി കൂടിയായ തേജ് പ്രതാപ് അവകാശപ്പെട്ടു. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനും ബോധപൂര്‍വമായ ശ്രമം നടന്നക്കുന്നുണ്ടെന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്നുമാണ് തേജിന്റെ വാദം. ഫോട്ടോകള്‍ എഡിറ്റ് ചെയ്തതാണെന്നും തേജ് അവകാശപ്പെട്ടു. പുറത്താക്കിയ വിഷയത്തില്‍ തേജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബിഹാറില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും ലാലു നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന്‍ സഖ്യവും തമ്മിലാണ് പ്രധാനമത്സരം. ഇതിനിടയിലാണ് മകനെ പുറത്താക്കി ലാലു പ്രസാദ് യാദവ് രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.