തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ അനിഷേധ്യമായ 'ക്രൗഡ് പുള്ളര്‍' ആയി ശശി തരൂര്‍ എംപി മാറുന്നു. മാര്‍ച്ച് 21-ന് ആരംഭിച്ച മാരത്തണ്‍ പര്യടനത്തിന്റെ 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, 58 മണ്ഡലങ്ങളിലാണ് തരൂര്‍ തരംഗം സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ മുസ്ലിം ലീഗ്, ആര്‍എസ്പി തുടങ്ങിയ ഘടകകക്ഷികളെല്ലാം തരൂരിന്റെ സാന്നിധ്യം തങ്ങളുടെ മണ്ഡലങ്ങളില്‍ ഉറപ്പാക്കാന്‍ മത്സരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുതല്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വരെയുള്ള പ്രമുഖര്‍ക്കായി തരൂര്‍ നേരിട്ടെത്തി. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തിലുടനീളം ഇത്രയേറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവില്ലെന്ന തിരിച്ചറിവില്‍ 'തരൂരിസ'ത്തെ പൂര്‍ണ്ണമായും ചേര്‍ത്തുപിടിച്ചാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രചാരണ തന്ത്രം.

കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുന്നതല്ല തരൂരിന്റെ പ്രഭാവം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ പുതിയ കാലത്തെ വോട്ടര്‍മാരെ, പ്രത്യേകിച്ച് 'ജെന്‍ സി'വിഭാഗത്തെ യുഡിഎഫിലേക്ക് ആനയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. തരൂരിന്റെ ഒരു സെല്‍ഫിക്കായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന യുവതയുടെ ദൃശ്യങ്ങള്‍ കേരളത്തിന് പുതിയ അനുഭവമാണ്. വടക്കന്‍ കേരളത്തിലെ ലീഗ് കോട്ടകളില്‍ ഇത്രയേറെ സ്വീകാര്യത ലഭിക്കുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവില്ല എന്നതും ശ്രദ്ധേയമാണ്.

തരൂരിന്റെ പ്രചാരണ വേളയില്‍ ഉണ്ടായ ജനപ്രവാഹം പലയിടങ്ങളിലും എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ തരൂരിനെതിരെ ആക്രമണശ്രമങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട്, റോഡ് ഷോകളിലും പൊതുയോഗങ്ങളിലും അദ്ദേഹം സജീവമാകുകയാണ്. അറിവും ആധുനികതയും ചേര്‍ത്തുവെച്ച തരൂരിന്റെ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

തരൂര്‍ പ്രചരണം നടത്തിയ പ്രമുഖ മണ്ഡലങ്ങള്‍:

തിരുവനന്തപുരം: കെ.എസ്. ശബരീനാഥന്‍ (നേമം), കെ. മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), സി.പി. ജോണ്‍ (തിരുവനന്തപുരം സെന്‍ട്രല്‍).

കൊല്ലം/ആലപ്പുഴ: ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍.

എറണാകുളം: വി.ഡി. സതീശന്‍ (പറവൂര്‍), റോജി എം. ജോണ്‍, മാത്യു കുഴല്‍നാടന്‍.

മധ്യകേരളം: ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍.

മലബാര്‍: പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം), വി.ടി. ബല്‍റാം (തൃത്താല), കെ.എം. അഭിജിത്ത് (നാദാപുരം), സണ്ണി ജോസഫ് (പേരാവൂര്‍).


17 ദിവസത്തിനുള്ളില്‍ 58 സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച തരൂര്‍ വരും ദിവസങ്ങളിലും പര്യടനം തുടരും. മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളേക്കാള്‍ വലിയ താരമായി തരൂര്‍ മാറുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ഈ 'തരൂര്‍ തരംഗം' തിരഞ്ഞെടുപ്പ് ഫലത്തില്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

തരൂരിന്റെ പൊതുയോഗങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ വലിയ സവിശേഷതയാണ്. തിരുവനന്തപുരത്തെ പാറശ്ശാല മുതല്‍ കണ്ണൂരിലെ പേരാവൂര്‍ വരെ നീളുന്ന മാരത്തണ്‍ പ്രചാരണമാണ് തരൂര്‍ കാഴ്ചവെക്കുന്നത്. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ മണ്ഡലങ്ങളില്‍ തരൂര്‍ എത്തിയപ്പോള്‍ ഉണ്ടായ ജനപങ്കാളിത്തം യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. വടക്കന്‍ കേരളത്തിലെ മുസ്ലിം ലീഗ് കോട്ടകളിലും തരൂരിന് ലഭിക്കുന്ന സ്വീകാര്യത എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു.