ചെന്നൈ: കോടികളുടെ ആഡംബര കാറുകൾ വാങ്ങുമ്പോൾ സിനിമാ താരങ്ങൾക്ക് മാത്രം പ്രത്യേകം നികുതി ഇളവ് നൽകുന്നത് എങ്ങനെ? കോടതിയിൽ എത്തി തെന്നിന്ത്യൻ താരങ്ങൾ പ്രഹരം ഏറ്റുവാങ്ങുന്നത് പതിവായി മാറിയിരിക്കയാണിപ്പോൾ. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ കോടതിയുടെ പ്രഹരം ഏറ്റുവാങ്ങിയിരിക്കുന്നത് തമിഴ്‌നാടൻ ധനുഷാണ്. ഏഴ് കോടി രൂപയോളം വില വരുന്ന റോൾസ് റോയ്‌സ് കാറിന് നികുതി ഇളവു തേടിയാണ് ധനുഷ് വെട്ടിലായിരിക്കുന്നത്. ഹർജിയുമായി എത്തിയ ധനുഷിന് മദ്രാസ് ഹൈക്കോടതി കനത്ത പ്രഹരം തന്നെ നൽകി.

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടൻ വിജയ്ക്കു പിന്നാലെ ഇതേ ആവശ്യവുമായി എത്തിയപ്പോഴാണ് ധനുഷിന് കടുത്ത വിമർശനം കേൾക്കേണ്ടി വന്നത്. പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പ്രതികരിച്ചു.

വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമ്മിച്ചതാണെന്ന് ഓർക്കണം. പ്രവേശന നികുതിയുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂർണമായും അടയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഹർജിയിൽ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. എന്തു കൊണ്ടാണു സത്യവാങ്മൂലത്തിൽ ജോലി വിവരം ചേർക്കാതിരുന്നതെന്നു നാളെ കോടതിയിൽ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പറഞ്ഞു.

2015ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ കോടതി കേസ് പരിഗണിച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ തയാറാണെന്നും കേസ് പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും സിനിമാ താരങ്ങൾ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്‌സ് വിഭാഗത്തിന്റെ എൻഒസി ആവശ്യപ്പെട്ടതോടെയാണു 2015ൽ ധനുഷ് കോടതിയെ സമീപിച്ചത്. എൻഒസി ലഭിക്കാൻ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നു കൊമേഴ്ഷ്യൽ ടാക്‌സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

റിട്ട് ഹർജി നൽകിയതിനു പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്ചയ്ക്കുള്ളിൽ അടയ്ക്കാൻ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടു സമയപരിധി നീട്ടി നൽകുകയും ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വാഹനത്തിന്റെ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിസ് എം. ദുരൈസ്വാമി ആർടിഒയ്ക്കു നിർദ്ദേശം നൽകിയിരുന്നു.