മല്ലപ്പള്ളി: കടുത്ത നെഞ്ചുവേദനയുമായി താലൂക്ക് ആശുപത്രിയിൽ എത്തിച്ച രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ രണ്ടു ഡോക്ടർമാർക്കെതിരേ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സനീഷ്, ഡോ. റീന എലിസബത്ത് തോമസ് എന്നിവരാണ് പ്രതികൾ.

ചികിൽസ കിട്ടാതെ മരിച്ച ആനിക്കാട് പുളേളാലിക്കൽ ജോണി(46)ന്റെ ഭാര്യ സജിത നൽകിയ പരാതിയിൽ ആണ് കോടതി നിർദ്ദേശ പ്രകാരം കീഴ്‌വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
കഴിഞ്ഞ മെയ്‌ 21 നായിരുന്നു സംഭവം.

കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ എത്തിച്ച ജോണിനെ കൃത്യസമയത്ത് പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്നാണ് പരാതി. അത്യാസന്ന നിലയിലായ രോഗിയെ നോക്കുന്നതിന് പകരം ഡോക്ടർമാർ തമ്മിൽ സംസാരിച്ച് സമയം കളഞ്ഞുവെന്നും ഭർത്താവ് ചികിൽസ കിട്ടാതെ മരിക്കാൻ ഇത് ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സജിത കോടതിയെ സമീപിച്ചത്.

ജോണിനൊപ്പം വന്ന ബന്ധുക്കൾ അസഭ്യം വിളിച്ചുവെന്നും ഇതു കാരണം തങ്ങളുടെ ഡ്യൂട്ടി തടസപ്പെട്ടുവെന്നും കാട്ടി ഡോക്ടർമാർ നൽകിയ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസും കേസെടുത്തിരുന്നു. ഒന്നാം നിലയിൽ നിന്ന വനിതാ ഡോക്ടറെ താഴത്തെ നിലയിൽ നിന്ന ബന്ധുക്കൾ ചീത്ത വിളിച്ചുവെന്നാണ് പരാതി.

ഇതു കാരണം മനോവിഷമം ഉണ്ടാവുകയും ഡ്യൂട്ടി ചെയ്യാൻ കഴിയാതെ വരികയും ചെയ്തുവെന്ന പരാതിയിലുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പിട്ട് എടുത്ത ഈ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.