പത്തനംതിട്ട: മൂഴിയാറിൽ നിന്നും കാണാതായ പത്താം ക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂഴിയാർ സ്റ്റേഷനിൽ ഇരുവരെയും എത്തിക്കും. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കിൽ പ്രതിയായ ബസ് കണ്ടക്ടർക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ്‌ഡ്രൈവർ മൂഴിയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ നാലിനാണ് പെൺകുട്ടിയുമായി നാടുവിട്ടത്. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനൊപ്പ(33)മാണ് പെൺകുട്ടി പോയത്. കൊച്ചുകോയിക്കൽ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ.

മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. ഇന്ന് പുലർച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് പെൺകുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്യുകയായിരുന്നുവത്രേ. മുഴിയാർ ഇൻസ്പെക്ടർ കെ.എസ്് ഗോപകുമാറിന്റെ സമയോജിതമായ അന്വേഷണമാണ് ഇരുവരെയും കണ്ടെത്താൻ കാരണമായത്. സമാനമായ കേസിൽ ഷിബിൻ നേരത്തേ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.