കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തട്ടിപ്പിനായി കൂട്ടുപിടിച്ച യുവതി അറസ്റ്റിൽ. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപ്പെട്ട പലിശ രഹിത വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരിൽ 29,500 രൂപയാണ് യുവതി തട്ടിയെടുത്തത്. കൊല്ലം വടക്കേവിള വില്ലേജിൽ മുള്ളുവിള ഹരിദാസ മന്ദിരത്തിൽ അഭിരാമിയാണ് (പൊന്നു 28) അറസ്റ്റിലായത്.കൊട്ടിയം ഒറ്റപ്ലാമൂട് ഗ്രീൻ ഷാഡോ വീട്ടിൽ പ്രപിത, ബന്ധുവായ പ്രശാന്ത് എന്നിവരാണ് തട്ടിപ്പിനിരയായത്.

ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞെത്തയായിരുന്ന ഇവർ തട്ടിപ്പു നടത്തിയത്. ഒക്ടോബർ 30ന് പ്രപതിയുടെ വീട്ടിലെത്തിയ അഭിരാമി താൻ ഐ.ഡി.ബി.ഐ ബാങ്കിന്റെ കൊല്ലം ശാഖയിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി. പ്രപിതയുടെ ഭർത്താവ് നടത്തുന്ന കോഴി ഫാമിന് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപ്പെടുത്തി പലിശരഹിത വായ്പയായി മൂന്ന് ലക്ഷം രൂപ അനുവദിക്കാമെന്ന് അറിയിച്ചു. ലോൺ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആദ്യത്തെ തിരിച്ചടവായ 19,500 രൂപ നൽകണമെന്ന് അഭിരാമി ആവശ്യപ്പെട്ടു. വിശ്വാസം ആർജ്ജിച്ച ശേഷമാണ് ഈ പണം ആവശ്യപ്പെട്ടത്.

പ്രപിതയുടെ വിശ്വാസം നേടാനായി 7500 രൂപ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് അഭിരാമി വാങ്ങിയത്. ശേഷിക്കുന്ന 12,500 രൂപയ്ക്കൊപ്പം പ്രപിതയുടെ ഫോട്ടോയും ആധാർ കാർഡിന്റെ പകർപ്പും വാങ്ങി. പിന്നീട് പലതവണ ഫോണിൽ വിളിച്ചിട്ടും അഭിമാരി പ്രതികരിച്ചില്ല. ഇതോടെ പ്രപിത ബന്ധുവായ പ്രശാന്തിനെ ബന്ധപ്പെട്ടു. അപ്പോഴാണ് വായ്പ വാഗ്ദാനം ചെയ്ത് പ്രശാന്തിൽ നിന്ന് 10,000 രൂപ വാങ്ങിയതായി അറിഞ്ഞത്.

തുടർന്ന് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഇരുവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പിടികൂടിയത്. കഴിഞ്ഞ വർഷം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കബളിപ്പിക്കലിലൂടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലും അഭിരാമി പ്രതിയാണ്.