കേരളത്തിൽ സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് രാവിലെ പവന് 2000 രൂപ വർദ്ധിച്ചതോടെ സ്വർണവില 94,000 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തിയതാണ് സംസ്ഥാനത്തെ വിലവർദ്ധനയ്ക്ക് പ്രധാന കാരണം. നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും കണക്കിലെടുക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

ഈ വർഷം ഇതുവരെ സ്വർണവില 56 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര നയങ്ങളിലെ തർക്കങ്ങൾ നിക്ഷേപകരെ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ പ്രേരിപ്പിച്ചു. ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനാണ് കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

അമേരിക്കൻ സർക്കാർ അടച്ചുപൂട്ടൽ, ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി എന്നിവ വിപണികളിൽ സാമ്പത്തിക അനിശ്ചിതത്വം വർദ്ധിപ്പിച്ചതും സ്വർണവില കുതിച്ചുയരാൻ കാരണമായി. വിപണിയിൽ നിന്നുള്ള സൂചനകൾ അനുസരിച്ച്, വരും ദിവസങ്ങളിലും സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

നിലവിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,795 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9,700 രൂപയും, ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7,500 രൂപയുമാണ്. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 4,865 രൂപയാണ് വില.

സ്വർണ്ണത്തിന് പുറമെ വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലെത്തി. വെള്ളിയുടെ ഇന്നത്തെ വിപണി വില 190 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 190 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും വർദ്ധനവ് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റം ഉപഭോക്താക്കൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.