ഡല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തും ഫോണ്‍ വിപണയിലും തങ്ങളുടെ സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പിക്കാനുളള നീക്കത്തിലാണ് ടാറ്റ. ഇതിന്റെ ഭാഗമായി ആഴ്ച്ചകള്‍ക്ക് മുന്നെ ബി എസ് എന്‍ എല്ലുമായി ടാറ്റ കൈകോര്‍കുന്നവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.അതിന് പിന്നാലെയിതാ മൊബൈല്‍ ഫോണ്‍ രംഗത്തും തങ്ങളുടെ സ്ഥാനം ഭദ്രമാക്കാനുള്ള നിക്കത്തിലാണ് ടാറ്റ. ആദ്യ പടിയായി ചൈനീസ് കമ്പനിയായ വിവോയുടെ 51% പങ്കാളിത്തം നേടിയെടുക്കാന്‍ ടാറ്റ ശ്രമിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഇന്ത്യയിലെ മുന്‍നിരയിലുള്ള 5 മൊബൈല്‍ കമ്പനികളില്‍ ഒന്നാണ് വിവോ.സ്ഥിരമായ ഇടവേളകളില്‍ ഇന്ത്യയില്‍ പുതിയ ഫോണുകള്‍ അേവതരിപ്പിക്കുന്ന ചൈനീസ് കമ്പനിയാണിത്.വിവോയുടെ 51% ഓഹരികള്‍ ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിട്ടത്.2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വിവോയുടെ വരുമാനം 30,000 കോടി രൂപയായിരുന്നു.ഇന്ത്യയിലെ ഓപ്പറേഷന്‍സിന്റെ ഭാഗമായി 51% ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് വില്‍ക്കാന്‍ വിവോ തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍.വിദേശ കമ്പനിയായതിനാല്‍ തന്നെ വിവോ ഭാരത സര്‍ക്കാരില്‍ നിന്ന് റെഗുലേറ്ററി നടപടിക്രമങ്ങളിലടക്കം വലിയ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യമാണ് നിലവിലേത്.

ഇ പശ്ചാത്തലത്തിലാണ് ടാറ്റ ഓഹരി വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.ടാറ്റ ഗ്രൂപ്പിന് ഓഹരികള്‍ വില്പന നടത്തുന്നതിലൂടെ തദ്ദേശവല്‍ക്കരണം നടപ്പാക്കാനായിരുന്നു വിവോയുട ശ്രമം.അങ്ങിനെയെങ്കില്‍ റെഗുലേറ്ററി നടപടിക്രമങ്ങളിലൊക്കയുള്ള പ്രശ്നങ്ങള്‍ കമ്പനിക്ക് എളുപ്പം മറികടക്കുകയും ചെയ്യാം.എന്നാല്‍ ഇ സാഹചര്യത്തിലാണ് പദ്ധതിക്ക് തടസ്സവാദമുന്നയിച്ച് ഇലക്ട്രോണിക് ഭീമനായ ആപ്പിള്‍ രംഗത്ത് വന്നത്.ടാറ്റയുമായുള്ള പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ആപ്പിള്‍ ഈ ഡീലിന് തടസ്സം നില്‍ക്കുന്നത്.

ടാറ്റ ഗ്രൂപ്പ് നിലവില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ തങ്ങളുടെ ബെംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്.ഇക്കാരണത്താലാണ് ആപ്പിള്‍ ഇടപാടിന് തടസ്സം നില്‍ക്കുന്നത്.തങ്ങളുടെ പ്രമുഖ നിര്‍മാണ പങ്കാളികളായ ടാറ്റ ഗ്രൂപ്പ്, കമ്പനിയുടെ എതിരാളിയായ മറ്റൊരു കമ്പനിയുമായി കൈ കോര്‍ക്കുന്നതിനെയാണ് ആപ്പിള്‍ എതിര്‍ക്കുന്നത്.ഇക്കാരണത്താല്‍ വിവോയുമായുള്ള പുതിയ കരാര്‍ കമ്പനി ഒഴിവാക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ടാറ്റ ഗ്രൂപ്പ്.

ഇന്ത്യയിലെ ഇലക്ട്രോണിക് നിര്‍മാണരംഗത്ത് സാധ്യതകള്‍ കണക്കിലെടുത്ത് പല കമ്പനികളും സഹകരണത്തിലൂടെയുള്ള ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.ഇതേ പാതയിലാണ് ടാറ്റയുടെയും പോക്ക്.ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മിക്കുന്ന ആദ്യ കമ്പനിയും ടാറ്റയാണ്.വിവോയില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം നേടിയിരുന്നെങ്കില്‍ ഇന്ത്യയിലെ പ്രധാന സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായി ടാറ്റ മാറുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്