കൊച്ചി: എംസി റോഡിൽ വീണ്ടും ജീവനെടുത്ത് അപകടം. നിയന്ത്രണം വിട്ട് എത്തിയ ടിപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ് സ്കൂട്ടർ ശരീരത്തിലൂടെ കയറിയിറങ്ങി കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിലാണ് ദാരുണ സംഭവം നടന്നത്. സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം നടന്നത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും അവർ തൽക്ഷണം മരിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശി സ്വദേശിനി രഞ്ജിനിയാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്.

കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാലടി സര്‍വകലാശാല അധ്യാപകന്‍ കെ ടി സംഗമേശനാണ് ഭര്‍ത്താവ്.

അതേസമയം, എംസി റോഡിലെ സ്ഥിരം അപകട മേഖലകളില്‍ ഒന്നാണ് കാഞ്ഞിരക്കാട് വളവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചിരുന്നു.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.