ലണ്ടന്‍: ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനായ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമനാണ് ഗോപിചന്ദ്. 2023 മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശ്രീകാന്ത് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. ഹിന്ദുജ ഗ്രൂപ്പിനെ ആഗോളതലത്തില്‍ ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റുന്നതില്‍ ഗോപിചന്ദ് നിര്‍ണായക പങ്കാണ് വഹിച്ച ശേഷമാണ് ഗോപിചന്ദ് ഹിന്ദുജയുടെ വിടവാങ്ങള്‍.

ഹിന്ദുജ ഗ്രൂപ്പിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിലെ ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരായ വ്യക്തികളാണ് ഗോപിചന്ദ് ഹിന്ദുജയും കുടുംബവും. പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് മറ്റ് രണ്ട് സഹോദരന്മാര്‍.

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി' എന്നറിയപ്പെടുന്ന ഗോപിചന്ദ് ഹിന്ദുജ 1950ലാണ് കുടുംബ ബിസിനസില്‍ ചേര്‍ന്നത്. ഇന്തോ-മിഡില്‍ ഈസ്റ്റ് വ്യാപാര പ്രവര്‍ത്തനത്തില്‍ നിന്ന് കമ്പനിയെ ഒരു അന്തര്‍ദേശീയ കൂട്ടായ്മയാക്കി മാറ്റിയതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. ബോംബെ ജയ് ഹിന്ദ് കോളജില്‍ നിന്ന് ബിരുദം നേടിയ ഗോപിചന്ദ്, വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റിച്ച്മണ്ട് കോളേജില്‍ നിന്നും ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

ഓട്ടോമോട്ടീവ്, ബാങ്കിങ്, ഫിനാന്‍സ്, ഐടി, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, പവര്‍, മീഡിയ, വിനോദം എന്നിവയുള്‍പ്പെടെ പതിനൊന്ന് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പിന് ബിസിനസുകളുണ്ട്. 1984-ല്‍ ഗള്‍ഫ് ഓയില്‍ ഏറ്റെടുത്തതും 1987-ല്‍ അശോക് ലൈലാന്‍ഡിനെ ഏറ്റെടുത്തതും അദ്ദേഹമെടുത്ത സുപ്രധാന തീരുമാനങ്ങളായിരുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ഇത് നിര്‍ണായകമായി. അവിഭക്ത ഇന്ത്യയിലെ സിന്ധില്‍ നിന്ന് ഇറാനിലേക്ക് താമസം മാറിയ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് 1919-ല്‍ ഹിന്ദുജ ഗ്രൂപ്പ് ആരംഭിച്ചത്. 1979-ല്‍ ബിസിനസ് ആസ്ഥാനം ഇറാനില്‍ നിന്ന് ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും മൂത്തയാളായിരുന്ന ശ്രീചന്ദ് ഹിന്ദുജ 2023ല്‍ അന്തരിച്ചിരുന്നു. ഇനി പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് ജീവിച്ചിരിപ്പുള്ളത്. ബോംബെയിലും ഇറാനിലെ തെഹ്റാനിലും വ്യാപിച്ചു കിടക്കുന്നതായിരുന്നു ഹിന്ദുജ സഹോദരങ്ങളുടെ പിതാവിന്റെ ബിസിനസ് സാമ്രാജ്യം. ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് ഭക്ഷ്യവസ്തുക്കളും(പ്രധാനമായും ഉള്ളിയും കിഴങ്ങും) ഇരുമ്പയിരും വില്‍പ്പന നടത്തിയാണ് ബിസിനസ് തുടങ്ങിയത്. ടാറ്റ, ബിര്‍ള, അംബാനി എന്നീ പേരുകള്‍ക്കൊപ്പം ഹിന്ദുജ ഗ്രൂപ്പും ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസ് പേരുകളിലൊന്നായി മാറി.

സണ്‍ഡേ ടൈംസിന്റെ 2025 ലെ റിച്ച് ലിസ്റ്റില്‍ ഗോപിചന്ദ് ഹിന്ദുജയുടെ കുടുംബം 32.3 ബില്യണ്‍ പൗണ്ട് ആസ്തിയുള്ള യു.കെയിലെ ഏറ്റവും സമ്പന്നരായ കുടുംബമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ല്‍ ഹിന്ദുജ കുടുംബം തമ്മിലുള്ള തര്‍ക്കം ലണ്ടന്‍ കോടതി വരെ എത്തി. 2024ലെ കണക്കനുസരിച്ച് യു.കെയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ഗോപീചന്ദ്. 1990കള്‍ മുതല്‍ സ്ഥിരമായി അദ്ദേഹം യു.കെയിലെയും ഏഷ്യയിലെയും ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സുനിത ഹിന്ദുജയാണ് ഭാര്യ. സഞ്ജയ് ഹിന്ദുജ, ധീരജ് ഹിന്ദുജ, റീത്ത ഹിന്ദുജ എന്നിവരാണ് മക്കള്‍. 1997ലാണ് ഗോപീചന്ദ് ഹിന്ദുജ ബ്രിട്ടീഷ് പൗരത്വം നേടിയത്. 48 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ഹിന്ദുജ ഗ്രൂപ്പിന്റേത്. ഇവയിലെല്ലാമായി ഏകദേശം രണ്ട് ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നു. ഹിന്ദുജ ഫൗണ്ടേഷനിലൂടെ നിരവധിയാളുകള്‍ക്ക് സഹായമെത്തിക്കുകയും ചെയ്യുന്നുണ്ട് ഈ കുടുംബം.