- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1936 പെറുവിൽ ജനനം; പതിനഞ്ചാം വയസ്സിൽ ക്രൈം റിപ്പോർട്ടറായി തുടക്കം; അധ്യാപക മേഖലയിലും തിളങ്ങി; നോവൽ എഴുതി പ്രസിദ്ധനായും ജീവിതം; ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ; മരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ!
ലിമ: പ്രശസ്ത നൊബേൽ സാഹിത്യ സമ്മാന ജേതാവും പതിറ്റാണ്ടുകളായി ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനുമായിരുന്ന പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ എക്സില് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. പൊതുചടങ്ങുകൾ ഉണ്ടാകില്ലെന്ന് മക്കൾ മൂവരും ഒപ്പുവെച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, അദ്ധ്യാപകൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായിരുന്നു അദ്ദേഹം.1936 മാർച്ച് 28 നു പെറുവിലെ അറെക്വിപ്പയിലാണ് ജനനം. പതിനഞ്ചാം വയസ്സിൽ ലാ ക്രോണിക്ക എന്ന പത്രത്തിൽ പാർട്ട് ടൈം ക്രൈം റിപ്പോർട്ടറായിട്ടായിരുന്നു ജീവിതം തുടങ്ങിയത്. പെറുവിലെ സെമിത്തേരിയിലും പാരീസിലെ സ്കൂളിൽ അധ്യാപകനായുമെല്ലാം ജോലി നോക്കി.
തെക്കേ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായി. 1959ൽ ആദ്യ കഥാസമാഹാരമായ ദി കബ്‌സ് ആൻഡ് അദർ സ്റ്റോറീസ് പ്രസിദ്ധീകരിച്ചു. ദി ഗ്രീൻ ഹൗസ്, ദി ടൈം ഒഫ് ദി ഹീറോ എന്നീ നോവലുകളിലൂടെ പ്രസിദ്ധനായി. 1963-ൽ വിപ്ലവകരമായ ആദ്യ നോവലായ "ദി ടൈം ഓഫ് ദി ഹീറോ" എന്ന പുസ്തകത്തിലൂടെ അദ്ദേഹം സാഹിത്യരംഗത്തേക്ക് കടന്നുവന്നു. പെറുവിയൻ മിലിട്ടറി അക്കാദമിയിലെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതും രാജ്യത്തിന്റെ സൈന്യത്തെ പ്രകോപിപ്പിച്ചതുമായ പുസ്തകമായിരുന്നു ദി ടൈം ഒഫ് ദി ഹീറോ. നോവലിന്‍റെ ആയിരം കോപ്പികൾ സൈനിക അധികാരികൾ കത്തിച്ചു. ചില ജനറൽമാർ പുസ്തകം വ്യാജമാണെന്നും വർഗാസ് യോസ കമ്മ്യൂണിസ്റ്റാണെന്നും വിളിച്ചു.
കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ, വാർ ഒഫ് ദി എൻഡ് ഒഫ് ദി വേൾഡ് തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്ര അംഗീകാരം നേടി. കോൺവർസേഷൻ ഇൻ ദി കത്തീഡ്രലിലൂടെ ഗബ്രിയേൽ ഗാർസിയ മാർക്വേസിനും കാർലോസ് ഫ്യൂന്‍റസിനും ഒപ്പം 1960 - 1970കളിലെ ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ തരംഗമായ "ബൂം" നേതാക്കളിൽ ഒരാളായി വർഗാസ് യോസ പ്രതിഷ്ഠ നേടി.
ഫിദൽ കാസ്ട്രോ നയിച്ച ക്യൂബൻ വിപ്ലവത്തിന്‍റെ ആദ്യകാല പിന്തുണക്കാരനായിരുന്നെങ്കിലും, പിന്നീട് അദ്ദേഹം നിരാശനാകുകയും കാസ്ട്രോയുടെ ക്യൂബയെ അപലപിക്കുകയും ചെയ്തു. 1980 ആയപ്പോഴേക്കും വികസ്വര രാജ്യങ്ങൾക്കുള്ള പരിഹാരമായി സോഷ്യലിസത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2010ലാണ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവർക്കു ചുറ്റുമുള്ളവരാണ്. അതിനാൽ ഇത് ഏകാധിപത്യത്തെക്കുറിച്ചുമുള്ള കഥയാകുന്നു. ഏത് ഏകാധിപത്യവും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകളാണ്...’ -എന്ന് 2010ൽ നൊബേൽ ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലിൽ യോസ എഴുതി.