തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സായ പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം രാവിലെ ഏഴിന് മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങും. രാവിലെ 10 മുതല്‍ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കും. പൊതുദര്‍ശനം നടക്കുന്ന സ്‌കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡല്‍ യു പി സ്‌കൂളിനും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മൃതദേഹം രാവിലെ പുല്ലാട്ട് എത്തുമ്പോള്‍ രഞ്ജിതയോടുള്ള ആദരസൂചകമായി വ്യാപാരികള്‍ ഒരു മണിക്കൂര്‍ കടകള്‍ അടച്ചിടും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടില്‍ എത്തിക്കും. വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. ഡി എന്‍ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. വിമാനാപകടം ഉണ്ടായി പിറ്റേ ദിവസം തന്നെ മൃതദേഹം തിരിച്ചറിയുന്നതിനായി രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മൃതദേഹം വിട്ടുകിട്ടിയത്.

ബ്രിട്ടനില്‍ നഴ്‌സായിരുന്ന രഞ്ജിത കേരളത്തിലെത്തി തിരികെ മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കേരളത്തില്‍ സര്‍ക്കാര്‍ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിതയെ വിധി തട്ടിയെടുത്തത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രയുടെ ഉദ്ദേശം.

പന്തളം നഴ്‌സിങ് കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്സിങ് ജോലി ആരംഭിക്കുന്നത്. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്. ഗോപകുമാരന്‍ നായര്‍ - തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.