ന്യൂഡല്‍ഹി: പോരാട്ടത്തിന്റെ പ്രതീകമായിരുന്നു ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബ. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ സായിബാബയുടെ മരണം സംഭവിക്കുമ്പോള്‍ പുരോഗമന ജനാധിപത്യ വിശ്വാസത്തിന്റെ ശബ്ദമാണ് നഷ്ടമാകുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഏറെക്കാലം തടവില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയില്‍ മോചിതനാക്കിയിരുന്നു. വലിയ പോരാട്ടം തന്നെ ഇതിന് വേണ്ടി വന്നു. മനുഷ്യാവകാശ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു സായിബാബ.

2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ശാരീരിക അവശതകളെത്തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നത്. സായിബാബയുടെ മരണത്തോടെ രാജ്യത്തെ മനുഷ്യാവകാശ പോരാട്ടത്തിന്റെ നായകനാണ് ഓര്‍മയാവുന്നത്. ഭരണകൂട ഭീകരതയുടെ ഇരയായി കരുതുന്ന വിദ്യാഭ്യസ-സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം.

2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്ത നാക്കിയിരുന്നു. യു എ പി എ കേസില്‍ കുറ്റവിമുക്തനാക്കി ഏഴാം മാസമാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ാ്രഫസര്‍ ജി എന്‍ സായിബാബ കഴിഞ്ഞ മാര്‍ച്ചിലാണ് ജയില്‍മോചിതനായത്.

നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബയടക്കം ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിട്ടത്. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സായിബാബ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. കേസില്‍ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവില്‍ മരിച്ചിരുന്നു. 2022 ല്‍ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വീണ്ടും വാദം കെട്ടാണ് സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്.

വിധി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. നിരപരാധികളെ യു എ പി എ ചുമത്തി ജയിലിലിടുന്ന ഭരണകൂട ഭീകരതക്കെതിരെ ലോക ശ്രദ്ധ നേടുന്നതില്‍ അദ്ദേഹത്തിന്റെ പോരാട്ടം സുപ്രധാന പങ്കു വഹിച്ചു. 2014 മേയിലാണ് ഡല്‍ഹി സര്‍വകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായിരുന്ന സായിബാബയെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ അദ്ദേഹത്തെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 2017ലാണ് സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 മാര്‍ച്ചില്‍ കോളജ് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കി.

പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ല്‍ അറസ്റ്റിലായതു മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു തടവില്‍ കഴിഞ്ഞത്.