കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നില ബാലകൃഷ്ണ പിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ന് പുലര്‍ച്ചെ തെന്നല അന്തരിച്ചത്. വിട പറയുന്നത് അടിമുടി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സൗമ്യനായ നേതാവാണ്. രണ്ട് തവണ കെപിപിസി അധ്യക്ഷനായെങ്കിലും മന്ത്രിപദവി അദ്ദേഹത്തിന് അന്യമായി. സ്ഥാനമാനങ്ങള്‍ക്കായി ഓടി നടക്കാത്ത നേതാവായിരുന്നു അദ്ദേഹം.

പലപ്പോഴും സ്വയം പിന്‍മാറിയ നേതാവായിരുന്നു തെന്നല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമാകാതെ വന്നപ്പോഴൊക്കെയും അവസാനം ആ പേരു വന്നു തെന്നല ബാലകൃഷ്ണപിള്ള. ശൂരനാട് തെന്നല വീട്ടില്‍ എന്‍.ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും പുത്രനായി 1931 മാര്‍ച്ച് 11നു ജനിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതു ശൂരനാട് വാര്‍ഡ് കമ്മിറ്റിയംഗമായിട്ടാണ്. പിന്നെ ഓരോ ഘടകങ്ങളിലേക്കും പടിപടിയായി കയറ്റം. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടിസ്ഥാനങ്ങളിലെത്തിയത്.

അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1967,80,87 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2000ലും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അഴിയാക്കുരുക്കുകളില്‍പ്പെട്ടു പാര്‍ട്ടി ശ്വാസംമുട്ടിയപ്പോള്‍, തെന്നല ജീവശ്വാസമായി വന്നു. '89ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍, '92ല്‍ ഗ്രൂപ്പുകള്‍ കൊമ്പുകോര്‍ത്തപ്പോള്‍, '96ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു വഴിവച്ചപ്പോള്‍,ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ പരാജയപ്പെട്ടപ്പോള്‍ ഇങ്ങനെ വിവിധ ഘട്ടങ്ങളില്‍ തെന്നല പാര്‍ട്ടിക്ക് രക്ഷകനായി മാറി.

തന്നെ ഏല്‍പിച്ച എല്ലാ ചുമതലകളും മറ്റാരെക്കാളും കര്‍ത്തവ്യബോധത്തോടെയും ഉഷാറായും നിര്‍വഹിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതനെന്ന പ്രതിച്ഛായ അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്തങ്ങളിലെത്തിച്ചു. രണ്ടുവട്ടം രാജ്യസഭയിലേക്കു നറുക്കു വീണതും അദ്ദേഹം പ്രത്യേകിച്ച് ഒരു പ്രയത്‌നവും അതിനു വേണ്ടി നടത്തിയിട്ടായിരുന്നില്ല. 2001ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്ത ശേഷം കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നു പുറന്തള്ളപ്പെട്ടു.

ആരോടും പരാതിയില്ലാതെ ഒഴിഞ്ഞുകൊടുത്ത അദ്ദേഹം പിന്നീട് 2004 ല്‍ അതേ പദവിയില്‍ തിരിച്ചുവരുന്നതു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ്. 2003ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്തു ഗ്രൂപ്പ് പോരു പിളര്‍പ്പിലേക്കെത്തുമെന്നു വന്നപ്പോഴും തെന്നലയെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചു. വിവാദത്തില്‍ നിന്നെല്ലാം അകലം പാലിച്ചുനിന്നു അദ്ദേഹം. കെപിസിസി യോഗങ്ങളില്‍ അടക്കം ആരോഗ്യം അനുവദിക്കുന്ന കാലത്തെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു.