കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നാല് തവണ തുടര്‍ച്ചയായി നിയമസഭാംഗമായും രണ്ട് തവണ സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു.

വ്യവസായ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.

മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു. കാല്‍നൂറ്റാണ്ടോളം പാര്‍ട്ടിയുടെ വിവിധ നിര്‍ണ്ണായക പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. നിലവില്‍ ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

2001 2006ലെ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. അന്ന് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായാണ അദ്ദേഹം മന്ത്രിസഭയില്‍ എത്തയത്. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.

1952 മെയ് 20-ന് എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ: നദീറ. മക്കള്‍: അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍, വി.ഇ. അബ്ബാസ്, വി.ഇ. അനൂപ്.