പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരായി വിമർശനം ഉയർന്നുവെന്ന മാധ്യമ വാർത്തകൾ തള്ളി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേന്ദ്ര നേതൃത്വം സമരങ്ങളിൽ നല്ല നിലയിൽ ഇടപെട്ടു എന്നാണ് പ്രതിനിധികൾ അഭിപ്രായപ്പെട്ടതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തിരുപത് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതായും എന്നാൽ ഒരാൾ പോലും മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിരാശാ വാദികളാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. പൊതുമരാമത്ത് വകുപ്പിൽ തെറ്റായ പ്രവണതകളിലുടെ കൊള്ളലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും ഡിവൈഎഫ് ഐ യിൽ തനിക്കെതിരെ വിമർശനമുണ്ടായതായി പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഡി വൈ എഫ് ഐ സമ്മേളനം കാണുമ്പോൾ ഒരിക്കലും സമ്മേളനം നടത്താത്ത യുവജന സംഘടനകൾക്കും സമ്മേളനം നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഭയമുള്ള സംഘടനകൾക്കും പ്രയാസമുണ്ടാവുക സ്വാഭാവികമാണെന്നും പറഞ്ഞ മുഹമ്മദ് റിയാസ്, ഇത്തരം പ്രചരണങ്ങളെ നിരാശാവാദികളുടെ ഒരു കൃസൃതിയായി മാത്രമേ താൻ കാണുന്നുള്ളു എന്നും പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം നന്നായി പോകുന്നവരിൽ നിരാശയുള്ളവരുടെ സംഘമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും റിയാസ് കൂട്ടിച്ചേർത്തു.റിയാസിനും റഹിമിനും എതിരേ വിമർശനം ഉണ്ടായെന്ന വാർത്ത ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വവും നിഷേധിച്ചു. മാധ്യമങ്ങൾ ബോധപൂർവം കെട്ടിച്ചമച്ച വാർത്തകളാണിതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജീഷ്, കേന്ദ്രകമ്മറ്റിയംഗം കെ.യു. ജനീഷ് കുമാർ എംഎ‍ൽഎ എന്നിവർ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ നാവായി പ്രവർത്തിക്കുന്നവരാണ് സമ്മേളനത്തിൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്നത്. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കൾ പറഞ്ഞു.