കുമളി: മുല്ലപ്പെരിയാർ ഡാമിന്റെ മുന്ന് ഷട്ടറുകൾ കൂടി തുറന്നു. നാല് മണിക്ക് ശേഷമാണ് തമിഴ്‌നാട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. 1, 5, 6 ഷട്ടറുകളാണ് തുറന്നത്. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇതോടെ ആറു ഷട്ടറുകളിൽ കൂടി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

 

രാവിലെ മൂന്ന് ഷട്ടറുകളും 70 സെ.മീ ആയി ഉയർത്തിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ രാവിലെ പതിനൊന്നോടെ മൂന്ന് ഷട്ടറുകളും 70 സെ.മീ വീതം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി തുടർന്നു. ഇതോടെയാണ് മൂന്നുഷട്ടറുകൾ കൂടി തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്.

വെള്ളിയാഴ്ച 30 സെന്റിമീറ്റർ മാത്രമായിരുന്നു ഉയർത്തിയിരുന്നത്. ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തിലാണ് വീണ്ടും ഉയർത്തിയത്. സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് ഒഴിക്കിയിരുന്നത്. 70 സെ.മീ ഉയർത്തിയതോടെ മുല്ലപ്പെരിയാറിൽ നിന്ന് ഒഴുകിയിരുന്ന വെള്ളത്തിന്റെ അളവ് 1675 ഘനയടിയായി ഉയർന്ന.

അതേസമയം, മുല്ലപ്പെരിയാറിൽനിന്നും തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണമെന്നും റൂൾ കർവിലേക്ക് താഴ്‌ത്താൻ കഴിയാത്തത് തമിഴ്‌നാടിന്റെ വീഴ്ചയായി കാണണമെന്നും മന്ത്രി പറഞ്ഞു.

5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ലെന്ന് മന്ത്രി റോഷി മാധ്യമങ്ങളോട് പറഞ്ഞു. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാറിൽ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തേക്കടിയിൽ തുടരുകയാണ്.