ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) രഹസ്യമായി ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയെ പിടിച്ചു കുലുക്കാൻ പോന്ന മയക്കു മരുന്ന് കേസിനെ കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന. ബിനീഷിന്റെ ബിനാമി അനൂപ് മുഹമ്മദിന് കൊച്ചിയിലും ലഹരിക്കച്ചവടം ഉണ്ടായിരുന്നെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇഡിയെ പോലെ പരസ്യമായ നീക്കങ്ങൾക്ക് മുതിരാതെ രഹസ്യമായ നീക്കങ്ങളിലാണ് എൻസിബി.

അതുകൊണ്ട് തന്നെ മയക്കുരുന്നിന്റെ കണ്ണികളിലേക്ക് എത്തിക്കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാണ് എൻസിബി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തെളിവുശേഖരണം അതീവ രഹസ്യമായി തന്നെ നടക്കുകയും ചെയ്യുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മയക്കുമരുന്നു ഉപയോഗമാണോ അതോ അനൂപുമായുള്ള പണമിടപാടിന്റെ പേരിലാണോ പരിശോധന എന്ന കാര്യത്തിൽ അടക്കം കുടുതൽ വ്യക്തത കൈവരാനുണ്ട്. അതീവ രഹസ്യമായി എൻസിപി നടത്തിയ ഈ പരിശോധനയുടെ കുടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പരിശോധന നടന്നെതെന്നാണ് ലഭിക്കുന്ന വിവരം.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം കൊച്ചിയിൽ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം ബംഗളുരുവിൽ വെച്ച് എൻസിബി ബിനീഷ് കോടിയേരിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലോ രാത്രി പാർപ്പിക്കാറുള്ള വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലോ ബിനീഷിനെ എത്തിച്ചില്ല. എൻസിബി ബെംഗളൂരു യൂണിറ്റ് ഡയറക്ടർ അമിത് ഗവാത്തെ, ഇഡി ഓഫിസിൽ നേരിട്ടെത്തി ബിനിഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള (പിഎംഎൽഎ) കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ നിയമക്കുരുക്കുകൾ കൂടുതൽ മുറുകും.

ബംഗളൂരു മയക്കു മരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ സിനിമാ താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

അനൂപ് മുഹമ്മദിന്റെ ഫോണിൽ നിരന്തരം ബന്ധമുണ്ടായിരുന്നവരാണ് ഇവർ. മലയാള സിനിമയിലെ പലർക്കും അനൂപുമായി ബന്ധമുണ്ടെന്നും അനൂപിനെ പരിചയപ്പെട്ടത് ചില ഉന്നതർ വഴിയാണെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അനൂപിന്റെ കൂടെ ബംഗളുരുവിൽ നൈറ്റ് പാർട്ടിയിൽ പങ്കെടുത്ത മലയാള സിനിമാ സംവിധായൻ, ഒരു ക്രിക്കറ്റ് താരം എന്നിവർ എൻസിബിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടൻ ചോദ്യം ചെയ്യും.

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ചാണ് എൻ സി ബി അന്വേഷിക്കുന്നത്.

അനൂപ് മുഹമ്മദിന്റെ ഫോണിൽ നിരന്തരം ബന്ധമുണ്ടായിരുന്നവരാണ് ഇവർ. മലയാള സിനിമയിലെ പലർക്കും അനൂപുമായി ബന്ധമുണ്ടെന്നും അനൂപിനെ പരിചയപ്പെട്ടത് ചില ഉന്നതർ വഴിയാണെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അനൂപിന്റെ കൂടെ ബംഗളുരുവിൽ നൈറ്റ് പാർട്ടിയിൽ പങ്കെടുത്ത മലയാള സിനിമാ സംവിധായൻ, ഒരു ക്രിക്കറ്റ് താരം എന്നിവർ എൻസിബിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടൻ ചോദ്യം ചെയ്യും. ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്.

ബിനീഷുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മലയാളം സിനിമയിലേക്കും കടന്നാൽ മലയാള സിനിമയിലെ പല പ്രമുഖരും കുടുങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ തന്നെ മലയാളം സിനിമയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിരുന്നു. ഷൈൻ ടോം ചാക്കോ അടക്കം മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലാകുകയും ചെയ്തിരുന്നു.