അടൂർ: കരുവാറ്റ ഓർത്തഡോക്സ് പള്ളിക്ക് സമീപമുള്ള കല്ലട ജലസേചന പദ്ധതിയുടെ കനാൽ സ്ഥലത്തെ പത്ത് തേക്ക് മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയ വ്യക്തിയിൽ നിന്നും പതിനൊന്ന് ലക്ഷത്തി അറുപത്തിയൊമ്പതിനായിരത്തി മുപ്പത്തിമൂന്ന് രൂപ പിഴയീടാക്കി. കെ ഐ.പി അടൂർ ഓഫീസിന്റെ പരിധിയിലുള്ള കനാൽ സ്ഥലത്തെ മരംമുറിക്കൽ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

വിവരം പത്തനംതിട്ട സാമൂഹിക വനവൽക്കരണ വിഭാഗത്തെ അറിയിച്ചു. അവിടെ നിന്ന് എത്തി മരങ്ങളുടെ മൂല്യം നിർണയിച്ചതിനെ തുടർന്നാണ് വകുപ്പ് പിഴ അടപ്പിച്ചത്. വനം നികുതിയും ജി.എസ് ടി യും തടിയുടെ മതിപ്പ് വിലയും കണക്കാക്കിയാണ് പിഴ ചുമത്തുന്നത്.
കനാൽ ഭൂമി കയ്യേറുന്നതിനും മരങ്ങൾ മുറിക്കുന്നതിനുമെതിരെ കെഐപി അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരുകയാണ്.