തിരുവനന്തപുരം: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ സിപിഎം നേതാവ് എം സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം ശരി വെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സ്വരാജ് ഹര്‍ജി നല്‍കിയിരുന്നത്.

2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ് പ്രതികരിച്ചിരുന്നു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈക്കോടതിയില്‍ തെളിവിനായി കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെടാന്‍ ഇത്തരം വിധികള്‍ ഇടയാക്കുമെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കാണ് കെ. ബാബു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ല്‍ ബാബുവിനെ സ്വരാജ് 4471 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.