തിരുവനന്തപുരം: കോഴിക്കോട് ബസ്റ്റാന്‍ഡ് കെട്ടിടത്തിലെ തീ പിടുത്തത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി എകെ ശശീന്ദ്രന്‍ മറുനാടനോട്. നാശനഷ്ടങ്ങളെപ്പറ്റി വിലയിരുത്താന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകും. ഇനി ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യജീവി അക്രമണങ്ങള്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസമായിട്ട് ഒറ്റപ്പെട്ടതാണെങ്കിലും കാണുന്നുണ്ട്. പരിശോധന നടക്കുന്നുണ്ട്. ഞാന്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. വിഷയത്തില്‍ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പിണറായി സര്‍ക്കാരിന്റെ 10 വാര്‍ഷികതോടനുബന്ധിച്ച് എറണാകുളത്ത് നടന്ന കേക്ക് മുറിക്കല്‍ ചടങ്ങില്‍ വിട്ടു നിന്നുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യക്തമായ മറുപടി മന്ത്രി നല്‍കിയില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയില്‍ തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു.

സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതില്‍ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തില്‍ മുഴുവന്‍ കറുത്ത പുക പടര്‍ന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും ഉണ്ടായി. അതേസമയം, തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി. തീ പിടുത്തത്തില്‍ വലിയ നഷ്ടമാണ് കെട്ടിടത്തിലെ വ്യാപരികള്‍ക്ക് ഉണ്ടായത്. ഏറ്റവും താഴത്തെ നിലയില്‍ ഇരു ഭാഗത്തുമായി 40 ചെറുകിട വ്യാപാര സ്ഥാപങ്ങളുണ്ട്.

സ്‌കൂള്‍ തുറക്കുന്ന കാലമായതിനാല്‍ ടെക്സ്‌റ്റൈല്‍സില്‍ വലിയ രീതിയില്‍ സ്റ്റോക്കുണ്ടായിരുന്നു. രണ്ടു നിലയുള്ള കോപ്ലംക്സില്‍ അമ്പതോളം കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2007 ഏപ്രിലില്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏട്ടുപേര്‍ മരിച്ച ദുരന്തത്തിനുശേഷം കോഴിക്കോട് നഗരത്തിലുണ്ടായ വന്‍ തീപിടിത്തമായിരുന്നു ഇത്.