തിരുവനന്തപുരം: 'ഇത് അയ്യപ്പന്‍ തന്നൊരു അവസരമാണ്. അയ്യപ്പന്‍ കാണിച്ച് തന്നൊരു സംഭവം ഞാന്‍ ക്ലിക്ക് ചെയ്തു. ആ ചിത്രത്തിലുള്ളവരെല്ലാം ആരോപണ വിധേയരാണ്. അറസ്റ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അത് അയ്യപ്പന്റെ അനുഗ്രഹമെന്ന് അല്ലാതെ വേറൊന്നും പറയാനില്ല. സമാനമായ രീതിയില്‍ നേരത്തെയും ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്'- ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറിസ്റ്റിലായ എന്‍.വാസു തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞയ്ക്ക് ഒരുക്കിയ ചടങ്ങിലെ ദുര്‍ നിമിത്തങ്ങള്‍ ക്യമറ കണ്ണില്‍ പകര്‍ത്തിയ അനീഷ് അയിലം പറയുന്ന വാക്കുകളാണ് ഇത്. എന്‍.വാസു സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തി അണഞ്ഞിരുന്നു. എന്‍.വാസു സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തി അണഞ്ഞിരുന്നു. ഇത് ജന്മഭൂമിയുടെ ഫോട്ടോഗ്രാഫറായ അനീഷ് അയിലം ക്യാമറയിലാക്കി. അന്ന് പത്രത്തിലും അടിച്ചു വന്നു. വാസു അറസ്റ്റിലായപ്പോഴാണ് ഈ ചിത്രത്തിന്റെ പ്രസക്തി കൂടിയത്.

ഈ വാര്‍ത്തയുടെ വീഡിയോ സ്‌റ്റോറി ചുവടെ

2019 നവംബര്‍ 15 നാണ് എന്‍.വാസു ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സാധാരണ ഈ പരിപാടി ചെറിയ രീതിയിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ ആ വര്‍ഷം അത് വിപുലമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്‍.വാസുവിനെ പാര്‍ട്ടി പരിപാടിക്കെന്ന പോലെയാണ് വേദിയിലേക്ക് കൊണ്ട് വന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടകന്‍. വേദിയില്‍ സജ്ജീകരിച്ച അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിനുശേഷം സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ സമയത്ത് തന്നെ ഒരു തിരി കെട്ടു. രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയിലെ ദീപവും അണഞ്ഞു. 2018 ല്‍ സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ എന്‍.വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശന സമയത്തും വാസുവിനായിരുന്നു ചുമതല.

അതിനുശേഷമാണ് വാസു ദേവസ്വം പ്രസിഡന്റായി എത്തുന്നത്. ചടങ്ങില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ഇപ്പോള്‍ റിമാന്‍ഡിലുള്ള സുധീഷും പങ്കെടുത്തിരുന്നു. സത്കര്‍മ്മങ്ങള്‍ക്കിടെ കരിന്തിരകത്തുന്നത് ദുര്‍നിമിത്തവും വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയുമായാണ് കണക്കാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരികെട്ട വാര്‍ത്ത അന്ന് മറുനാടനും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അനീഷ് അയിലം മറുനാടനോട് പറഞ്ഞതിങ്ങനെ:

'ഇത് അയ്യപ്പന്‍ തന്നൊരു അവസരമാണ്. അയ്യപ്പന്‍ കാണിച്ച് തന്നൊരു സംഭവം ഞാന്‍ ക്ലിക്ക് ചെയ്തു. ആ ചിത്രത്തിലുള്ളവരെല്ലാം ആരോപണ വിധേയരാണ്. അറസ്റ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അത് അയ്യപ്പന്റെ അനുഗ്രഹമെന്ന് അല്ലാതെ വേറൊന്നും പറയാനില്ല. സമാനമായ രീതിയില്‍ നേരത്തെയും ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. 2014ലാണ് ജന്മഭൂമിയുടെ ഭാഗമാകുന്നത്. 2018ല്‍ സ്ഥിര ജീവനക്കാരനായതിന് പിന്നാലെ ആദ്യം കിട്ടുന്നത് ശബരിമല ഡൂട്ടിയായിരുന്നു. അത് ഒരു നിയോഗമായിരുന്നു. അന്ന് സ്ത്രീപ്രവേശനം ഉണ്ടാകുമെന്ന് കരുതി ഭക്തര്‍ സോപാനം സംരക്ഷിക്കുന്ന ചിത്രവും എടുക്കാന്‍ സാധിച്ചു.

സ്ത്രീപ്രവേശം വിവാദം നടക്കുന്ന സമയത്ത് 65 ദിവസം ശബരിമലയിലായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ദേവസ്വം പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ലേഖകനാണെങ്കിലും ക്യാമറയും കയ്യില്‍ കരുതാറുണ്ട്. അന്ന് ആ ചടങ്ങിന് പോകുമ്പോള്‍ ഫോട്ടോ കൂടി എടുക്കണമെന്ന് ബ്യുറോ ചീഫ് പറഞ്ഞിരുന്നു. ആ അവസരത്തിലാണ് ഈ ചിത്രങ്ങള്‍ എടുത്തത്. അന്ന് എടുത്ത ചിത്രം വലിയ വാര്‍ത്തയായി തന്നെ ജന്മഭൂമിയില്‍ കൊടുത്തിരുന്നു. അന്ന് അത് വലിയൊരു സൂചനയായിരുന്നുവെന്ന് കരുതിയിരുന്നില്ല. ഇവരെല്ലാം അഴിമതിക്കാരാണെന്ന് വ്യക്തമായിരുന്നു.

പക്ഷെ ഇത്രയും വലിയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. ആ ചിത്രത്തിലുള്ളത് നിലവിളക്ക് തെളിയിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന സുധീഷ് കുമാറിനെയും വാസുവിനേയും അറസ്റ്റ് ചെയ്തിരുന്നു. പിന്നെ ഉള്ളത് എ പദ്മകുമാറും കടകംപള്ളി സുരേന്ദ്രനും, ദേവസ്വം അംഗങ്ങളും ആരോപണ വിധേയായ സെക്രട്ടറിയും ആണ്. 2018 മണ്ഡല കാലം തുടങ്ങുന്ന സമയത്ത് ശബരിമല വല്ലാത്ത അരക്ഷിതാവസ്ഥയില്‍ ആയിരുന്നു. അന്ന് വിരിവെക്കുന്ന സ്ഥലത്ത് കാട്ടുപന്നികള്‍ കൂട്ടമായി അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് വരുന്നൊരു ചിത്രം എടുത്തിരുന്നു.

അത് വാര്‍ത്തയായപ്പോള്‍ ഇടത് സൈബറിടങ്ങളില്‍ നിന്നും മാധ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ ആയിരുന്നുവെന്നായിരുന്നു ആരോപണം. അന്ന് തിരുവനന്തപുരത്തെ ഫോട്ടോഗ്രാഫര്‍മാരെല്ലാവെറും ചേര്‍ന്നാണ് ആ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ കാരണം തൊഴാനായി ഭക്തര്‍ക്ക് മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടി വന്നിരുന്നു. അന്ന് ഒരു മാളികപ്പുറം അഴിക്കള്‍ക്കുള്ളിലൂടെ നോക്കികൊണ്ട് നില്‍ക്കുന്ന ഒരു ചിത്രം എടുത്തിരുന്നു. അതും വാര്‍ത്തകളില്‍ വലിയ ശ്രദ്ധപിടിച്ചു പറ്റി.'