തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാര്‍ ചമഞ്ഞുകൊണ്ടു നടക്കുന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ സാമ്പത്തിക തട്ടിപ്പു കേസുകള്‍ തുടക്കം മുതല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്ന മാധ്യമമാണ് മറുനാടന്‍ മലയാളി. ഐഫോണിനെ വെല്ലുന്ന മൊബൈല്‍ ഫോണ്‍ ഇറക്കുമെന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ ഇവരുടെ തട്ടിപ്പുകള്‍ പൊളിച്ചത് മറുനാടനായിരുന്നു. ആന്റോ, റോജി, ജോസ്‌കുട്ടി എന്നിവര്‍ ചേര്‍ന്ന് 2016-ല്‍ പ്രഖ്യാപിച്ച 'മാംഗോ ഫോണ്‍' തട്ടിപ്പില്‍ വീണത് വമ്പന്‍മാരായിരുന്നു. ഇവരുടെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പായി മറുനാടന്‍ വാര്‍ത്ത നല്‍കിയെങ്കിലും ചില വമ്പന്‍മാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ കെണിയില്‍ വീണു.

മാംഗോ ഫോണ്‍ വഴി ഇവര്‍ പണം തട്ടിപ്പു നടത്തിയത് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു. ഈ മാംഗോ ഫോണ്‍ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള കുറിച്ചുള്ള വിവരങ്ങളാണ് മറുനാടന്‍ പുറത്തുവിടുന്നത്. മുന്‍ മന്ത്രിയും പ്രമുഖ ബിസിനസുകാരനും ഉള്‍പ്പെടെ നിരവധി പേരാണ് ഇവരുടെ തട്ടിപ്പില്‍ വീണത് എന്നാണ് മറുനാടന് ലഭിച്ച വിവരം. മൂന്ന് പ്രമുഖ വ്യക്തികളില്‍ നിന്നു മാത്രമായി 51 കോടി രൂപ ഇവര്‍ തട്ടിയെടുത്തു. ഈ തട്ടിപ്പിലൂടെ ലഭിച്ച പണമാണ് ഇവര്‍ ചാനല്‍ മുതലാളിമാരാകാനും മറ്റു തട്ടിപ്പുകള്‍ക്കും തുടക്കമിട്ടതും. ഇവരെ ചാനല്‍ മുതലാളിമാരാക്കാനും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തത് ഇപ്പോള്‍ സിപിഎം നേതാവായ എം വി നികേഷ് കുമാറായിരുന്നു.


കേരളത്തിലെ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായി മഞ്ഞളാംകുഴി അലിയാണ് മാംഗോ ഫോണ്‍ തട്ടിപ്പിന് ഇരയായ പ്രമുഖരില്‍ ഒരാള്‍. മഞ്ഞളാംകുഴി അലിയെ പറ്റിച്ച് ഇവര്‍ തട്ടിയെടുത്തത് 18 കോടി രൂപയായിരുന്നു. വളരെ സമര്‍ത്ഥമായി വിധത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അലിയെ ഇവര്‍ കെണിയില്‍ വീഴ്ത്തിയത്. മാംഗോ ഫോണിന്റെ ഗള്‍ഫ് ഫ്രാഞ്ചൈസിയുടെ പേരു പറഞ്ഞായിരുന്നു ഈ കബളിപ്പിക്കല്‍.

മഞ്ഞളാംകുഴി അലിക്കും സഹോദരനും ദുബായില്‍ വലിയ കമ്പനികളുണ്ട്. ഇത് മനസ്സിലാക്കി ചുറ്റിക്കൂടിയ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ അലിയെ മാംഗോ ഫോണിന്റെ ഫ്രാഞ്ചൈസി എടുക്കാന്‍ നിര്‍ബന്ധിക്കുന്നു. ഇതിനായി 15 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച കരാറിലും ഇവര്‍ ഏര്‍പ്പെട്ടു. ഈ ഫോണ്‍ വിറ്റു പോയല്‍ എന്ത് ചെയ്യും? എന്ന ചോദ്യം അടക്കം ചര്‍ച്ചാ വേളയില്‍ ഉയര്‍ന്നിരുന്നു. വിറ്റു പോയില്ലെങ്കില്‍ ഞങ്ങള്‍ തിരിച്ചെടുത്തോളാം. അത് എഗ്രിമെന്റില്‍ ഉണ്ട് എന്നതായിരുനന്നു ഇവരുടെ വാഗ്ദാനം. ഇത് വിശ്വസിപ്പിച്ച് ഇവര്‍ ചൈനയില്‍ നിന്നും ഫോണ്‍ ഇറക്കുമതി ചെയ്ത് സ്റ്റിക്കര്‍ ഒട്ടിച്ചു നല്‍കി. ഈ ഫോണ്‍ ഒന്നും വിറ്റുപോയതുമില്ല. ഇതോടെ ഫോണ്‍ തിരിച്ചെടുത്ത് ഫ്രാഞ്ചൈസി തുക അലി ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ ഫോണ്‍ ഇവര്‍ തിരികെ എടുത്തെങ്കിലും പണം നല്‍കിയില്ല.

ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് റിസര്‍വ് ബാങ്ക് തടസ്സങ്ങളുണ്ട് എന്നും പെയ്‌മെന്റ് നീക്കാന്‍ 3 കോടി രൂപ അടക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ഇതുവഴി 3 കോടി രൂപ കൂടി അലിയുടെ കൈയില്‍ നിന്നും ഇവര്‍ വാങ്ങിയെടുത്തു. അങ്ങനെ 18 കോടി രൂപയാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ അലയില്‍ നിന്നും കബളിപ്പിച്ചു നേടിയത്. പിന്നീട് പണം തരാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ കബളിപ്പിക്കല്‍ തുടരുകയായിരുന്നു. ഒടുവില്‍ സഹികെട്ട് ഇവര്‍ യുഎയില്‍ നല്‍കിയ ചെക്ക് മഞ്ഞളാകുഴി അലി ബാങ്കില്‍ പ്രസന്റ് ചെയ്തു.

ഗള്‍ഫിലെ ചുമതലക്കാരന്‍ ആന്റോ അഗസ്റ്റിന്റെ ചേട്ടന്‍ റോജി അഗസ്റ്റിനാണ്. ഇതോടെ ചെക്കുകേസാകുകയും റോജി അഗസ്റ്റിനെ ദുബായ് പോലീസ് പൊക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയും ചെയ്തു. ഇങ്ങനെ രണ്ടാഴ്ച റോജി മുതലാളി ദുബായ് ജയിലില്‍ കഴിഞ്ഞു. അപ്പോഴേക്കും ആന്റോ അഗസ്റ്റിന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്തുവന്നിരുന്നു. അതിനുവേണ്ടി ആന്റോ ഉപയോഗിച്ചത് പെരിന്തല്‍മണ്ണയിലെ പ്രമുഖ ആശുപത്ര ഉടമയായ മൗലാന റഷീദ് എന്ന മനുഷ്യനെയാണ്. മൗലാന ആശുപത്രിയുടെ ഉടമയാണ് റഷീദ്.

ഇദ്ദേഹവും ഇതിനോടകം ഇവരുടെ കെണിയില്‍ പെട്ടിരുന്നു. റഷീദിനായിരുന്നു കേരളത്തിലെ ഫ്രാഞ്ചൈസി കിട്ടിയിരുന്നത്. 13 കോടി രൂപയ്ക്കാണ് റഷീദ് ഈ മൊബൈല്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നേടിയെടുത്തത്. ഗള്‍ഫിലെ ലോഞ്ചിന് ശേഷം റഷീദിന് ഫോണ്‍ കിട്ടും. അങ്ങനെ കേരളത്തില്‍ മുഴുവന്‍ വില്‍പ്പനക്ക് എത്തിക്കാമെന്നതായിരുന്നു ആന്റോ കൊടുത്ത ഓഫര്‍. 13 കോടിക്ക് പകരം കോടികള്‍ കിട്ടാമെന്നാണ് റഷീദിനെ വിശ്വസിപ്പിച്ചത്. ഈ സമയത്താണ് ഗള്‍ഫിലെ പ്രതിസന്ധി ഉണ്ടാകുന്നത്. റോജി ജയിലില്‍ ആകുന്നു. ഉടനെ ആന്റോ മൗലാന റഷീദിനോട് പറയുന്നു, 'എങ്ങനെയെങ്കിലും നിങ്ങള്‍ മഞ്ഞളാംകുഴി അലിയെ ബോധ്യപ്പെടുത്തി ചേട്ടച്ചാരെ ജയിലില്‍ നിന്നിറക്കിയില്ലെങ്കില്‍ ഈ കച്ചവടം പൊളിഞ്ഞു പോകും.

ഇത് വിശ്വസിച്ചു റഷീദ് അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും അവരെ ജയിലില്‍ നിന്നിറക്കണം എന്ന വാഗ്ദാനവുമായി മഞ്ഞളാംകുഴി അലിയുടെ വീട്ടില്‍ പോയി നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. എന്തും ചെയ്യാമെന്ന് പറഞ്ഞാണ് റഷീദ് എത്തിയത്. അങ്ങനെ മൗലാന റഷീദും മഞ്ഞളാംകുഴി അലിയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കുന്നു. ഈ കരാര്‍ അനുസരിച്ച് മാംഗോഫോണ്‍ തട്ടിപ്പുകാര്‍ കൊടുക്കാനുള്ള മുഴുവന്‍ ബാധ്യതയും അതായത് 18 കോടി രൂപയും മൗലാന റഷീദ് മഞ്ഞളാംകുഴി അലിക്ക് കൊടുത്തോളാം എന്നാണ് കരാര്‍ ഉണ്ടാക്കിയത്. ആ കരാര്‍ എഴുതി റഷീദും ഒപ്പുവെച്ചു. ഇതിനുവേണ്ടി മാത്രം മഞ്ഞളാംകുഴി അലിയും സഹോദരനും ദുബായ്ക്ക് പോയി പോലീസില്‍ എത്തി പരാതി പിന്‍വലിച്ചു.

റോജി രണ്ടാഴ്ചക്ക് ശേഷം ജയിലില്‍ പുറത്തിറങ്ങുന്നു. അതിന് ശേഷം അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പതിവു കബളിപ്പിക്കല്‍ നടത്തി പിന്‍മാറുകയാണ് ഉണ്ടായത്. ഇതോടെ മൗലാന റഷീദ് 31 കോടി രൂപയുടെ കടക്കാരനായി മാറുന്നു. ഇവിടെ അലിയും വെട്ടിലായി. മൗലാന റഷീദിനെ വിശ്വസിച്ച് റോജിക്കെതിരെയുള്ള കേസ് പിന്‍വലിച്ചു. ഇനി അവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയും വന്നും. പിന്നീട് റഷീദ് മഞ്ചേരി കോടതിയില്‍ കൊണ്ടുപോയി കേസ് മാംഗോ ഫോണ്‍ കമ്പനിക്കാര്‍ക്കെതിരെ കേസ് കൊടുത്തു. മഞ്ഞളാംകുഴി അലി ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് ഫയര്‍ ചെയ്തു. ഈ കേസ് ഹൈക്കോടതിയില്‍ തുടരുകയുമാണ്.

ഇങ്ങനെ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ തട്ടിപ്പില്‍ വീണത് രണ്ട് പ്രമുഖ വ്യവസായികളാണ്. അവിടെ കൊണ്ടും ഈ തട്ടിപ്പിന് അവസാനമായിട്ടില്ല. കര്‍ണാടക ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് മലപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ എന്ന സമ്പന്നനായ വ്യക്തിയില്‍ നിന്നും 20 കോടി രൂപയും സഹോദരങ്ങള്‍ കൈപ്പറ്റിയിട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്. ഇതു കൂടി കണക്കാക്കുമ്പോള്‍ മൂന്ന് വ്യക്തികളില്‍ നിന്നായി മാത്രം 51 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്് എന്ന് കണക്കാക്കേണ്ടി വരും.

അതേസമയം മാംഗോ ഫോണ്‍ ലോഞ്ചിന് അമിതാഭ് ബച്ചനും സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തുമെന്ന് പറഞ്ഞ് പരസ്യം നല്‍കിയെങ്കിലും ഇരുവരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അക്കാലത്ത് മാംഗോ ഫോണിന്റെ പരസ്യം നല്‍കിയ മാധ്യമങ്ങള്‍ക്ക് പോലും പണം നല്‍കിയിരുന്നില്ല. ഇതിന് സേഷമാണ് അഗസ്റ്റിന്‍ സഹോദരന്‍മാര്‍ മുട്ടില്‍ മരംമുറി കേസില്‍ പെടുന്നതും. അന്നത്തെ റെവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകനെ സ്വാധീനിച്ച് മരം വെട്ടാന്‍ ഉത്തരവിറക്കുകയായിരുന്നു. ഇതിന്റെ മറവില്‍ വലിയ മരം കൊള്ളയാണ് ഇവര്‍ നടത്തിയത്. ഈ സംഭവത്തിന് ശേഷമാണ് ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാരായി രംഗപ്രവേശനം ചെയ്യുന്നത്. മൂന്നു പേരില്‍ നിന്ന് മാത്രം 50 കോടിയോളം രൂപ തട്ടിയെടുത്ത അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഫ്രാഞ്ചൈസി വാഗ്ദാനത്തില്‍ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് സൂചനകള്‍.