തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയായ ആന്റോ അഗസ്റ്റിനും സംഘവും കേരള ജനതയെ കബളിപ്പിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന സംഭവമായിരുന്നു മെസ്സി എപ്പിസോഡ്. അര്‍ജന്റീന ടീമിനെ കൊച്ചിയില്‍ എത്തിക്കാമെന്ന വാഗ്ദാനത്തില്‍ സംസ്ഥാന സര്‍ക്കാറിനെ തന്നെയാണ് ഇവര്‍ വഞ്ചിച്ചിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയത്തില്‍ 70 കോടി മുടക്കി നവീകരിക്കുമെന്ന വാഗ്ദാനവുമായി എത്തിയതിലും ദുരൂഹതകള്‍ നിലനില്‍ക്കയാണ്. അതേസമയം സംസ്ഥാനത്തെ പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്റെ ബിനാമിയായി നില്‍ക്കുകയാണ് ആന്റോ അഗസ്റ്റിനെന്ന ആരോപണങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇത് ശരിവെക്കുന്ന വിധത്തിലുള്ള ഇടപാടുകളാണ് ഗോകുലം ഗോപാലനും ആന്റോ അഗസ്റ്റിനും തമ്മിലുള്ളത്.

ആന്റോ സഹോദരന്‍മാരുടെ എമറാജ് ഗ്രൂപ്പ് അവകാശപ്പെടുന്ന ബിസിനസ് സംരംഭങ്ങളുടെ കൂട്ടത്തിലാണ് രണ്ട് ഹോട്ടലുകള്‍. ഒന്ന് കൊച്ചിയിലെ ഹോളിഡേ ഇന്നും മറ്റൊന്ന് തിരുവനന്തപുരത്തെ ഗോകുലം ഗ്രാന്‍ഡ് ട്രിവാന്‍ഡ്രവുമാണ്. ഇക്കാര്യം എമറാജിന്റെ വെബ്‌സൈറ്റിലാണുള്ളത്. എമറാജിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ഗോകുലം ഗോപാലന്റെ മകള്‍ ലിജീഷ ഗോപാലനാണ്. കൂടാതെ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഭാര്യമാരില്‍ ഒരാളും മറ്റൊരു ബന്ധുവും എമറാജിന്റെ ഡയറക്ടര്‍മാരാണ്. എന്നാല്‍ ഇപ്പോള്‍, ഗോകുലം ഗ്രൂപ്പിന്റേതാണ് ഈ ഹോട്ടലുകള്‍. ഈ ഹോട്ടല്‍ ഗോകുലം ഗോപാലന്‍ ഏറ്റെടുത്തത് റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു. 250 കോടിയുടെ ഈ ഇടപാടില്‍ 75 കോടികോളം പോക്കറ്റിലാക്കാനാണ് ആന്റോ ശ്രമം നടത്തിയത്. ഈ നീക്കം പക്ഷേ ഇന്‍ട്രോയല്‍ ഉടമ സുഗതന്റെ സൂക്ഷ്മതയില്‍ അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. ആ അട്ടിമറിക്കഥയുടെ വീഡിയോയാണ് ഈ വാര്‍ത്തക്കൊപ്പം നല്‍കുന്നത്.

പത്ത് മിനിറ്റിനുള്ളില്‍ 15 കോടി അക്കൗണ്ടിലെത്തിച്ച ആന്റോയുടെ മാജിക്ക്

ഗോകുലത്തിന്റെ പക്കലുള്ള കൊച്ചിയിലെ ഹോളിഡേ ഇന്നില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ഗോകുലം ഗോപാലന്‍ ആന്റോ അഗസ്റ്റിനെയും കൂട്ടരെയും മുന്നില്‍ നിര്‍ത്തിയാണ് ഈ ഇടപാട് നടത്തിയത്. പ്രമുഖ സംരംഭകനായ ഇന്‍ട്രോയല്‍ ഉടമ സുഗതന്‍ ജനാര്‍ദ്ദനില്‍ നിന്നുമാണ് ഈ ഹോട്ടല്‍ ഗോകുലം ഗോപാലനും ആന്റോയും ചേര്‍ന്ന് വാങ്ങിയത്. ഈ ഇടപാടില്‍ സുഗതനെ കബളിപ്പിച്ചു ഹോട്ടല്‍ സ്വന്തമാക്കാനുള്ള ശ്രമമാണ് ആന്റോ അഗസ്റ്റിന്‍ നടത്തിയത്.

ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന സുഗതന്‍ എന്ന പ്രവാസി മലയാളി ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഹോളിഡേ ഇന്‍ ഹോട്ടല്‍ കൈക്കലാക്കാന്‍ ആന്റോ അഗസ്റ്റിന്‍ നടത്തിയ നീക്കങ്ങള്‍ ഞെട്ടിക്കുന്നതാണ്. 1990 കളില്‍ തിരുവനന്തപുരം ഭരതന്നൂരില്‍ നിന്നും ദുബായിലേക്ക് കുടിയേറിയ സാധാരണക്കാരനായിരുന്നു സുഗതന്‍. അവിടെ ഒരു ചെറിയ ഫര്‍ണിച്ചര്‍ കടക്ക് തുടക്കമിട്ടു, ആ ഫര്‍ണിച്ചര്‍ കട വലിയ തോതില്‍ സ്വാധീനം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തെങ്കാശിയില്‍ ഭൂമി വാങ്ങി അവര്‍ ഫര്‍ണിച്ചര്‍ ഫാക്ടറി അടക്കം തുടങ്ങിയ അദ്ദേഹം പിന്നീട് വലിയ വ്യവസായ സംരംഭകനായി മാറുകയായിരുന്നു.

ഫര്‍ണിച്ചര്‍ വ്യവസായത്തിലെ വിജയത്തിന് പിന്നാലെയാണ് മറ്റ് മേഖലയിലും അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചത്. ഇതിനിടെയാണ് കൊച്ചിയിലെ ഹേളിഡേ ഇന്നും വാങ്ങിയത്. ഇതിനിടയില്‍ തിരുവനന്തപുരം നഗരത്തില്‍ ലോ കോളേജിന് സമീപനം മുളവന എന്ന് പറയുന്ന സ്ഥലത്ത് ഏതാണ്ട് രണ്ട് ഏക്കറില്‍ അധികം ഭൂമി വാങ്ങി അവിടെ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് പദ്ധതിക്കും അദ്ദേഹം തുടക്കമിടുന്നു. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ തളര്‍ച്ച സുഗതനെയും ബാധിച്ചു. ഇതോടെ തിരുവനന്തപുരത്തെ തന്റെ അപ്പാര്‍ട്ട്മെന്റ് പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഹോട്ടല്‍ വില്‍ക്കാന്‍ വേണ്ടിയാണ് സുഗതന്‍ കൊച്ചിയിലെ ഹോളിഡേ ഇന്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ആ ശ്രമത്തിനിടെയാണ് ആന്റോ അഗസ്റ്റിനുമായി അവിചാരിതമായി കാണുന്നതും.



തോമസ് കൊണ്ടോട്ടി എന്ന ഇടനിലക്കാരനായ വ്യക്തിയാണ് ഒരു ഇടപാടുകാരനുണ്ട് കാണണം എന്ന് പറയുന്നത്. സുഗതന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയമായിരുന്നു ഇത്. പത്ത് കോടി രൂപ ഉടനടി കൊടുത്തില്ലെങ്കില്‍ തിരുവനന്തപുരത്തെ നിര്‍മ്മാണ പ്രവര്‍ത്തനം നിന്നുപോകുന്ന സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സമയമാണ് ആന്റോ അഗസ്റ്റിനുമായി തോമസ് കൊണ്ടോടി ദുബായില്‍ എത്തുന്നതും ഹോളിഡേ വാങ്ങുന്നതിനെകുറിച്ച് ചര്‍ച്ച നടത്തുന്നതും. ആന്റോ എന്ന് മാത്രമാണ് പറഞ്ഞത് ആഗസ്റ്റിന്‍ എന്ന് പറഞ്ഞിരുന്നില്ല. കൂടുതല്‍ വില കിട്ടുമെങ്കിലും അടിയന്തര സാഹചര്യമായത് കാരണം കുറഞ്ഞത് 250 കോടി എങ്കിലും കിട്ടിയാലേ വില്‍ക്കാന്‍ പറ്റൂ എന്ന് സുഗതന്‍ പറഞ്ഞു.

ഒരു ഐടി കമ്പനി നടത്തുന്നവരാണ് എന്നാണ് തോമസ് കൊണ്ടോടി സുഗതനോട് പറഞ്ഞിരുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം ആന്റോ 225 കോടി കൊടുക്കാം എന്ന് സമ്മതിക്കുകയായിരുന്നു. സുഗതനാവട്ടെ 250 കോടിയില്‍ താഴെ തരില്ല എന്ന് തീര്‍ത്തു പറയുന്നു. ഇതിനിടയില്‍ താന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തനിക്കിപ്പോള്‍ 15 കോടി രൂപ നാട്ടില്‍ അടിയന്തരമായി കൊടുക്കേണ്ട ആവശ്യകതയെ കുറിച്ചും സുഗതന്‍ ആന്റോയോട് പറഞ്ഞു. പിന്നെയാണ് അതിനൊരു ട്വിസ്റ്റ് ഉണ്ടാകുന്നത്.

ഞൊടിയിടയില്‍ 10 മിനിറ്റ് സമയം തരൂ എന്ന് പറഞ്ഞ് ആന്റോ പുറത്തേക്ക് പോകുന്നു, 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ സുഗതന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 15 കോടി രൂപ എത്തുന്നു. സുഗതന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഓര്‍ക്കണം ഹോളിഡേ ഇന്‍ വില്‍ക്കുന്ന കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടില്ല. വില നിശ്ചയിച്ചിട്ടില്ല, പക്ഷേ പ്രതിസന്ധിയാണെന്ന് അറിഞ്ഞപ്പോള്‍ ആന്റോ 15 കോടി രൂപ കൊടുക്കുന്നു.

ഇതോടെ സുഗതന്‍ അക്ഷരാര്‍ത്ഥത്തില്‍ വീണുപോയി. ഇന്‍ റോയല്‍ കമ്പനിയുടെ സിഇഒ ആയ സണ്ണി ജോര്‍ജിനെ ഈ വിവരം സുഗതന്‍ അറിയിക്കുന്നു. ഐടി കമ്പനി നടത്തുന്ന ആന്റോ എന്നല്ലാതെ ഒരു വിവരവും സണ്ണി ജോര്‍ജിനും അറിയില്ല. സാധാരണ ആളുകള്‍ ആദ്യം ചെയ്യുന്നതുപോലെ സണ്ണി ജോര്‍ജ് ഗൂഗിളില്‍ പരിശോധിക്കുന്നു. ആന്റോ എന്ന് പറയുമ്പോള്‍ ഒരു സൂചനയുമില്ല, എന്തായാലും 15 കോടി ഒരു രേഖയുമില്ലാതെ കിട്ടിയതോടെ സുഗതന്‍ നഷ്ടം സഹിച്ചുകൊണ്ട് 235 കോടിക്ക് ഹോളിഡേ വില്‍ക്കാന്‍ ധാരണയില്‍ എത്തുന്നു.

ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടാനും ധാരണയില്‍ എത്താനും ആന്റോയെയും തോമസ് കൊണ്ടോടിയെയും തിരുവനന്തപുരത്തെ ഇന്‍ട്രോയല്‍ ഓഫീസിലേക്ക് സുഗതന്‍ അയക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഇന്‍ട്രോയലിന്റെ സിഇഒ സണ്ണി ജോര്‍ജ് ആണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത്.

എന്നാല്‍, ആന്റോയുടെ അമിത ആത്മവിശ്വാസത്തിലുള്ള സംസാരവും നീക്കങ്ങളും കണ്ടപ്പോള്‍ സിഇഒ സണ്ണി ജോര്‍ജിന് സംശയങ്ങള്‍ ഉണ്ടാകുകയായിരുന്നു. ഇതോടെ കരാറിലേക്ക് എത്തുന്നത് അഭിഭാഷകന്‍ സന്തോഷ് കുമാര്‍ വഴിയെന്ന് തീരുമാനിച്ചു.എന്നാല്‍, ആന്റോ ധൃതിവെക്കുകയാണ് ഉണ്ടായത്. ഇന്ന് തന്നെ കരാറില്‍ ഒപ്പിടണമെന്ന് നിര്‍ബന്ധം പിടിച്ചു. 160 കോടി രൂപ രേഖാമൂലം കൊടുക്കുക എന്നതാണ് ധാരണ. 'മാങ്കോഫെറ' എന്ന കമ്പനിയിലേക്കാണ് ഇടപാട് നടത്തേണ്ടത്. ആ ഇടപാടിന് വേണ്ടി കൊടുത്ത ആധാര്‍ ഡീറ്റെയില്‍സ് ടെസി എന്ന യുവതിയുടേതായിരുന്നു.

മാത്രമല്ല, ടെസിയുടെ അഡ്രസ് നോയിഡയിലുമാണ് കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ അടിമുടി സംശയം തോന്നിയ സണ്ണി തന്റെ അഭിഭാഷകന്‍ സന്തോഷ് കുമാറുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. ഇതോടെ 160 കോടി രൂപയ്ക്ക് ഹോട്ടല്‍ നിങ്ങളില്‍ നിന്നും തട്ടിയെടുക്കാനാണ് നീക്കമെന്ന സംശയം ഇരുവര്‍ക്കുമുണ്ടായി. എഗ്രിമെന്റിന് അപ്പുറത്തുള്ള 75 കോടി രൂപ കിട്ടാന്‍ പോകുന്നില്ലെന്നും സൂചനയായി. 235 കോടിക്ക് ധാരണയില്‍ എത്തുക, 160 കോടി എന്ന നിലയില്‍ എഗ്രിമെന്റ് എഴുതുക ആ എഗ്രിമെന്റിന് പുറത്തുള്ള പണം കൊടുക്കാതിരിക്കുക എന്നതായിരുന്നു ആന്റോയുടെ പദ്ധതി എന്ന് മനസ്സിലായി.

ഇതോടെ പ്രഗല്‍ഭനായ അഭിഭാഷകന്‍ സന്തോഷ് കുമാര്‍ ചെയ്തത് 160 കോടി രൂപയ്ക്ക് കെട്ടിടം കൈമാറുന്നു എന്ന് രേഖയുണ്ടാക്കി. കൂടാതെ 75 കോടി രൂപയ്ക്ക് ലൈസന്‍സും അത് ഉപയോഗിക്കാനുള്ള അവകാശവും കൈമാറുന്നു എന്നും പറഞ്ഞ് മറ്റൊരു കരാറും ഉണ്ടാക്കി. എന്ന് വെച്ചാല്‍ 160 കോടി രൂപയക്ക് കെട്ടിടം കിട്ടും. എന്നാല്‍ അത് ഉപയോഗിച്ച് മുന്‍പോട്ട് ഫ്ങ്ഷന്‍ ചെയ്യണമെങ്കില്‍ 90 കോടി വേണം അങ്ങനെ രണ്ട് അഗ്രിമെന്റ് ഉണ്ടാക്കി. ഈ രണ്ട് അഗ്രിമെന്റ് തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്തു. 160 കോടിക്കാണ് എഴുതുന്നത് അതാണ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഇടപാട് പൂര്‍ത്തിയാകണമെങ്കില്‍ 90 കോടി കൂടി വേണം. ഈ കുശാഗ്ര ബുദ്ധി ആന്റോയ്ക്ക് പിടികിട്ടിയില്ല.




'മാങ്കോഫറ' എന്ന കമ്പനിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴും കൂടുതല്‍ വിവരമൊന്നും ലഭിച്ചില്ല. അതിനിടയാണ് ആന്റോ അഗസ്റ്റിനെന്നാണ് മുഴുവന്‍ പേരെന്നും. ഇതിനോടകം തന്നെ എഗ്രിമെന്റിന്റെ ഭാഗമായി 45 കോടി രൂപ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. അതായത് മാങ്കോഫറ കമ്പനിയില്‍ നിന്നും 45 കോടി രൂപ ഹോളിഡേ ഇന്നിലേക്ക് കൈമാറുകയും ചെയ്തു. നേരത്തെ 15 കോടി കൊടുത്തിരുന്നു. ഇപ്പോള്‍ 45 കോടി കൂടി കൊടുത്തു. ഇതോടുകൂടി ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഹോളിഡേ ഇന്‍ പ്രാഥമികമായി ഉപയോഗിക്കാന്‍ അവര്‍ക്ക് കൈവശാവകാശം വയക്കാനുള്ള അധികാരം കൈമാറുകയായിരുന്നു.

ഇത്രയും പണമേ കിട്ടിയിട്ടുള്ളൂ, ബാക്കി തരിക 10 കോടിയുടെ നാല് ചെക്കുകളാണ്. അപ്പോള്‍ ഈ 40 കോടി രൂപ. ഒരു മാസത്തിനകം കിട്ടും. 2021 ജനുവരിയില്‍ കിട്ടും. പിന്നെ ബാക്കി 90 കോടി കിട്ടേണ്ടത് അടുത്ത മാസമാണ്. ഫെബ്രുവരിയിലാണ് യെസ് ബാങ്കുമായി ഇവര്‍ക്ക് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. യെസ് ബാങ്കില്‍ നിന്നും പണം വാങ്ങിയതാണ്, തിരിച്ചു കൊടുക്കണം. അവരോട് പറഞ്ഞിട്ടാണ് വില്‍ക്കുന്നത്. വിറ്റാല്‍ ഈ അഗ്രിമെന്റ് ഉണ്ടായിക്കഴിഞ്ഞാല്‍ പണം കൊടുക്കുമെന്ന് യേസ് ബാങ്കിനോട് പറഞ്ഞിട്ടുണ്ടെന്നുമുള്ള വാദവുമായി രംഗത്തുവന്നത്. ഈ സാമ്പത്തിക ഇടപാട് തീര്‍ത്തിട്ട് രേഖകള്‍ കൊടുക്കണം. ഈ ധാരണയിലാണ് ഹോളിഡേ ഇന്നില്‍ ആന്റോയും കൂട്ടരും ഓഫീസ് സ്ഥാപിക്കുന്നത്.

ഹോളിഡേയില്‍ അവരുടെ ജീവനക്കാരെ നിയോഗിച്ചിരുന്നു. ആന്റോ ഇടക്കിട ഓഫീസില്‍ വരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റീലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങളും ആന്റോയും കൂട്ടരും നടത്തിയത്. ഇത് തങ്ങളുടേതാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ജനുവരി മാസമായപ്പോള്‍ ചെക്ക് തല്‍ക്കാലം പ്രസന്റ് ചെയ്യരുത് ചെറിയൊരു സാമ്പത്തിക പ്രശ്‌നമുണ്ട് എന്നുമാണ് സണ്ണിയോടും സുഗതനോടും പറഞ്ഞത്. ഇങ്ങനെ ഇന്ന്, നാളെ എന്ന പേരില്‍ ജനുവരി അവസാനിക്കുന്നത് വരെ കാത്തുനില്‍ക്കുന്നു.

അതിന് ശേഷം ചെക്ക് കൊടുക്കാന്‍ പറയുകയും അങ്ങനെ ചെയ്യുമ്പോള്‍ ഒരു രൂപ പോലും ബാങ്കില്‍ ഇല്ലാതെ ചെക്ക് ബൗണ്‍സ് ചെയ്യുകയാണ് ഉണ്ടായത്. ഇതറിയുന്ന സണ്ണി ജോര്‍ജ്ജ് ആന്റോയെ വിളിച്ചപ്പോള്‍ ദുബായില്‍ പോകുകയാണ് ചെക്ക് ബൗണ്‍സായത് ചെറിയ പ്രശ്‌നമാണെന്ന് പറയുകയുമാണ് ഉണ്ടായത്. ഒരു ദിവസം കൂടി കഴിഞ്ഞു കൊടുത്തോളൂ എന്നാണ് പറയുന്നത്. ഇതിനിടെയാണ് ആന്റോയെ കുറിച്ചു ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നതും മുന്‍കാല തട്ടിപ്പുകളെ കുറിച്ച് മറുനാടന്‍ കൊടുത്ത വാര്‍ത്തകള്‍ ഇവര്‍ കാണുന്നതും.

ഇതോടെ ഇത് തട്ടിപ്പാണെന്നും പണം നഷ്ടപ്പെടുമെന്നും സുഗതനും സണ്ണിക്കും മനസ്സിലാകുകയും ചെയ്തു. സണ്ണി പിറ്റേദിവസം തിരുവനന്തപുരത്തു നിന്ന് കൊച്ചിയില്‍ എത്തി പൂട്ടുപൊളിച്ച് ഹോളിഡേ ഇന്നില്‍ കയറുകയും അവിടെയിരുന്ന അവരുടെ എല്ലാ ഫയലുകളും പുറത്തിടുകയും ചെയ്തു. ഇതോടെ ദുബായില്‍ പോയി എന്ന് പറഞ്ഞ് ആന്റോ പറന്നെത്തുകയാണ്. ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അവിടെയുള്ള ജീവനക്കാരെല്ലാം തനിക്കൊപ്പമുണ്ട്. അവര്‍ ലോബിയില്‍ വന്നിരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അതിനും സണ്ണി വഴങ്ങിയില്ല. ഇതോടെ പണത്തിന് സാവകാശം ചോദിച്ചു ക്ഷമാപണവുമായി രംഗത്തുവരികയാണ് ഉണ്ടായത്.

പിന്നീട് ആന്റോ പിന്‍മാറി. ഏറെ വൈകാതെ സുഗതനെയും സണ്ണിയും ഞെട്ടിച്ചുകൊണ്ട് അറ്റാച്ച്‌മെന്റ് ഓര്‍ഡര്‍ പിന്നാലെ വരുന്നു. എറണാകുളത്തെ കൊമേര്‍ഷ്യല്‍ കോടതിയില്‍ കൊണ്ടുപോയി 160 കോടി രൂപക്ക് ഞങ്ങള്‍ ഈ ഹോട്ടല്‍ വാങ്ങിയെന്നും അതിന് 45 കോടി രൂപ കൊടുത്തെന്നും എന്നാല്‍ ഞങ്ങള്‍ക്ക് അവിടെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല, കരാര്‍ ലംഘിച്ചിരിക്കുന്നു ബാക്കി പണം കൊടുക്കാനുള്ള പണമായ 45ല്‍ ബാക്കിയുള്ള പണം കോടതിയില്‍ ഞങ്ങള്‍ കെട്ടിവെക്കുമെന്നും പറഞ്ഞു കൊണ്ടാണ് കോടതിയെ സമീപിച്ചത്. ഇതോടെ കേസില്‍ കുരുങ്ങി കച്ചവടം നിലയ്ക്കുന്ന അവസ്ഥയുണ്ടായി. ജനുവരിയിലെ 40 കോടിയുടെ നാല് ചെക്കുകള്‍ ബൗണ്‍സ് ചെയ്യുക മാത്രമല്ല. ഫെബ്രുവരിയിലെ 90 കോടി കിട്ടുന്നുമില്ല. ഇതിനിടയില്‍ സണ്ണിയെ തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കാനുള്ള വാഗ്ദാനങ്ങളുമായി ആന്റോ രംഗത്തു വരികയും ചെയ്യുന്നു. എന്നാല്‍, സണ്ണി ഓഫറെല്ലാം നിരസിക്കുകയാണ് ഉണ്ടായത്.

അതിനുശേഷമാണ് അറ്റാച്ച്‌മെന്റ് ഓര്‍ഡര്‍ വരുന്നതും. കുതന്ത്രം നന്നായി അറിയാവുന്ന ആന്റോ ഹോളിഡേ ഇന്‍ ഹോട്ടല്‍ മാത്രമല്ല. അറ്റാച്ച് ചെയ്തത്. ഇവരുടെ തിരുവനന്തപുരത്തെ പ്രോജക്ടും സുഗതന്റെ മണ്ണന്തലയിലെ

വലിയ വീടും അറ്റാച്ച് ചെയ്തു. എന്നു വെച്ചാല്‍ സുഗതനെ ഒരിഞ്ച് മുന്‍പോട്ടു പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കി. ഇതിനുശേഷം സണ്ണിയുമായി സംസാരിക്കാന്‍ വന്ന ആന്റോ പറഞ്ഞത് സുഗതന്‍ പൊട്ടിപ്പൊളിഞ്ഞ് പാളിഷ് ആകും. ഞങ്ങള്‍ പറയുന്നപോലെ കേള്‍ക്കുക തല്‍ക്കാലം ഞങ്ങള്‍ കൈവശാവകാശം എടുക്കും കോടതിയിലാണ് കേസ് നില്‍ക്കുന്നതെന്നുമാണ്.

അതുവരെ ഞങ്ങള്‍ക്ക് സാവകാശമുണ്ട്. പിന്നീട് എപ്പോഴെങ്കിലും അത് സെറ്റില്‍ ചെയ്തു തീര്‍ക്കും. ഈ സെറ്റില്‍മെന്റ് അപ്പോള്‍ 160 കോടിയായി മാറി ബാക്കി. 235 കോടിയിലെ 90 കോടിയും അലിഞ്ഞില്ലാതായി. എന്നാല്‍ ഇന്റട്രോയര്‍ കമ്പനി കൊമേര്‍ഷ്യല്‍ കോടതിയില്‍ പോയി കാര്യം ബോധ്യപ്പെടുത്തി അഗ്രിമെന്റുകള്‍ കാണിച്ചു. ഇത് 160 കോടിയല്ല 235 കോടിയാണ് എന്ന് ബോധ്യപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ പറഞ്ഞു കേസ് പലതവണ മാറ്റിവെച്ചു. പിന്നീട് കോടതിക്ക് കാര്യം ബോധ്യമായി. അന്ന് ഈ കമ്പനി സിഇഒ സണ്ണിയെ കോടതി മുറിക്കകത്തു നിന്ന് പുറത്തേക്ക് കൊണ്ടുപോയി റോജി അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ഇതോടെ കോടതി അറ്റാച്ച്‌മെന്റെ നീക്കി ഇന്റോയല്‍ കമ്പനിയുടെ സ്വതന്ത്രാവകാശം പുനസ്ഥാപിക്കുന്നു. ഇതോടുകൂടി അക്ഷരാര്‍ത്ഥത്തില്‍ ആന്റോ നീക്കങ്ങള്‍ പൊളിയുകയാണ് ഉണ്ടായത്.

ഗോകുലം ഗോപാലന്റെ എന്‍ട്രി

തങ്ങളുടെ ഹോട്ടല്‍ വാങ്ങുന്ന മാംഗോ ഫെറോ കമ്പനിയെ കുറിച്ചും അഗസ്റ്റിന്‍ സഹോദരന്മാരെ കുറിച്ച് വിശദമായി തന്നെ സണ്ണി ജോര്‍ജ് അന്വേഷിച്ചിരുന്നു. അപ്പോഴാണ് മനസ്സിലാക്കുന്നത് ഒരു രൂപ പോലും കയ്യിലില്ലെന്നും ഈ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ബിനാമിയായാണെന്നും ഓരോ പേയ്‌മെന്റും നടക്കുന്നതിന് തൊട്ടുമുന്‍പ് ഗോകുലം ഗോപാലന്‍ ഇവരുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്തതെന്നും. അന്വേഷിച്ചപ്പോള്‍ ദുബായില്‍ പോയി സുഗതുമായി ആദ്യം സംസാരിച്ചപ്പോള്‍ 15 കോടി രൂപ മാറ്റി കൊടുത്തത് പോലും ഗോകുലത്തിന്റെ കരങ്ങളാണെന്ന് ബോധ്യമായി. 10 മിനിറ്റ് മുന്‍പ് ഗോകുലം ഗോപാലന്‍ മാങ്കോ ഫെററിലേക്ക് 15 കോടി മാറ്റി കൊടുക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ അറ്റാച്ച്‌മെന്റ് റിമൂവ് ചെയ്തപ്പോള്‍ ഇനി രംഗപ്രവേശം ചെയ്യാന്‍ പോകുന്നത് ഗോകുലം ഗോപാലന്‍ ആയിരിക്കും എന്നറിഞ്ഞ് സണ്ണിയും സുഗതനും കാത്തിരിക്കുന്നു. കാരണം പണം മുടക്കിയത് ഗോകുലം ഗോപാലന്‍ തന്നെയായിരുന്നു. ഗോകുലവും സുഗതനും തമ്മില്‍ പരിചയമുണ്ടായിരുന്നു. അങ്ങനെ അടുപ്പമുള്ളതുകൊണ്ട് ഈ കേസ് തുടക്കത്തിലേക്ക് പോയപ്പോള്‍ തന്നെ സെറ്റില്‍മെന്റിന് വേണ്ടി ഗോകുലം ഗോപാലിനെ പലതവണ സുഗതന്‍ വിളിച്ചെങ്കിലും ഗോകുലം ഗോപാലന്‍ ഒരിക്കല്‍ പോലും ഫോണ്‍ എടുത്തിരുന്നില്ല.



കോടതി ഇടപെട്ട് അറ്റാച്ച്‌മെന്റ് നീക്കിയതോടെ ഗോകുലം ഗോപാലന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇടപാടിലേക്ക് രംഗപ്രവേശനം ചെയ്യുകയാണ്. സുഗതനെ നേരിട്ട് വിളിക്കുകയും ആ പ്രശ്‌നം എങ്ങനെയെങ്കിലും പരിഹരിക്കണമെന്ന് പറഞ്ഞു. ഗോകുലം ഗോപാലിന്റെ കോവളത്തെ ടര്‍ട്ടിലോണ്‍ ബീച്ചില്‍ എന്ന് പറയുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് സുഗതനും സണ്ണിയും ഗോപാലനും തമ്മില്‍ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ഗോകുലം ഗോപാലന്‍ പണം നല്‍കിക്കൊള്ളാം ഏറ്റെടുത്തോളാം എന്ന് വാക്ക് കൊടുത്താണ് ഈ ചര്‍ച്ചയില്‍ തീരുമാനമായത്.

ബാങ്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്കില്‍ രേഖകള്‍ കൊടുക്കണം എന്നതായിരുന്നു ഗോകുലം ഗോപാലിന്റെ ആവശ്യം. എന്നാല്‍ മുഴുവന്‍ ഇടപാടും തീരാതെ രേഖകള്‍ തരാന്‍ കയില്ലെന്ന നിലപാടില്‍ സുഗതനും സണ്ണിയും ഉറച്ചു നിന്നു. എന്നാല്‍, ഗോകുലം ഗോപാലന്‍ കോപിഷ്ടനായി പലതവണ ഇറങ്ങി പോകേണ്ടിവന്നു. ഇന്നേ വരെ ഒരിടപാടിനും താന്‍ മുഴുവന്‍ പണം കൊടുത്തിട്ടില്ല, എന്നാണ് ഗോകുലം വാദിച്ചത്. എന്നാല്‍, ഈ ഇടപാടിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിക്കേണ്ടി വന്നുവെന്നും അതുകൊണ്ട് ഇനി 235 കോടിക്ക് കച്ചവടം സാധ്യമല്ലെന്നും സുഗതനും സണ്ണിയും നിലപാട് സ്വീകരിച്ചു.

ഇതു കൂടിയായപ്പോള്‍ ഗോപാലന്‍ കടുത്ത ദേഷ്യത്തിലായി. പണം തിരിച്ചു കിട്ടണമെങ്കില്‍ പോലും ഇനി നിയമ നടപടികള്‍ വേണ്ടിവരും. അത് സമയം നീളാനും ഇടയാക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. ഇതോടെ മറ്റ് ഇടപാടുകളും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസ്ഥ വന്നു. ഒടുവില്‍ നിവര്‍ത്തികെട്ട് പറഞ്ഞതിനേക്കാള്‍ 15 കോടി രൂപ അധികം നല്‍കി ഹോളിഡേ ഇന്‍ വാങ്ങുകായിരുന്നു. 250 കോടി രൂപക്കാണ് കരാര്‍ പൂര്‍ത്തിയാക്കേണ്ടി വന്നത്. ഇതിനിടെ യെസ് ബാങ്കുമായുള്ള ഇടപാടില്‍ ഇഡിയും പ്രവേശനം ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിയുന്ന അവസ്ഥ വന്നു. എങ്കിലും ഒടുവില്‍ ഗോകുലം ഗോപാലന് ഇടപാട് പൂര്‍ത്തിയാക്കേണ്ടി വരികയാണ് ഉണ്ടായത്.

160 കോടിക്ക് ഹോളിഡേ ഇന്‍ അടിച്ചുമാറ്റാനും മറ്റു പണം കീശയിലാക്കാനുമായിരുന്നു ആന്റോയുടെയും സംഘത്തിന്റേയും പരിപാടി. സുഗതന്‍ ജനാര്‍ദ്ദനന്റേയും സണ്ണിയുടെയും ഇടപെടലാണ് ഇവരുടെ ഈ നീക്കങ്ങളെ പൊളിച്ചത്. അഗസ്റ്റിന്‍ സഹോദരന്മാര്‍ എങ്ങനെയാണ് 100 കോടിക്ക് മെസിയെ എത്തിക്കാന്‍ ഇറങ്ങുന്നത് എന്ന് വ്യക്തമാക്കാനാണ് ഈ ഇടപാടിന്റെ പിന്നാമ്പുറ കഥ പറഞ്ഞത്. കേരളത്തിലെ ബിസിനസ് രംഗത്തുള്ള ചിലരും ആന്റോയുടെയും സംഘത്തിന്റെയും കെണിയില്‍ വീണവരാണ്. ഇതേക്കുറിച്ചുള്ള ഇടപാടുകളും വഴിയേ പുറത്തുവരും.