തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാല ശില്‍പ്പവും വാതിലും കട്ടളപടിയുടേയും വീഡിയോ അന്താരാഷ്ട്ര മാഫിയാ സംഘത്തിന് കിട്ടിയെന്ന സംശയം ശക്തം. ക്ഷേത്ര നട അടച്ചിരുന്നപ്പോള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ആരോ വീഡിയോയിലും ക്യാമറയിലും പകര്‍ത്തി. ഈ വീഡിയോയും ഫോട്ടോയും കാണിച്ചാണ് കട്ടളപടിയിലേയും ദ്വാരപാലക ശില്‍പ്പത്തിന്റേയും സ്വര്‍ണ്ണം പൂശാന്‍ സ്‌പോണസര്‍മാരെ അടക്കം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ അന്വേഷണം ദേവസ്വം ബോര്‍ഡിലെ ഫോട്ടോ ഗ്രാഫറിലേക്കും പോകും. ക്ഷേത്ര നട അടച്ചിരിക്കുമ്പോള്‍ ചിത്രമെടുക്കാന്‍ കഴിയുക ഈ വ്യക്തിയ്ക്ക് മാത്രമാണ്. ദേവസ്വം പ്രസിഡന്റായിരിക്കെ പി എസ് പ്രശാന്ത് ഇതേ വ്യക്തിയെ സ്‌പോണ്‍സര്‍മാരുടെ കോ ഓര്‍ഡിനേഷനും ഏല്‍പ്പിച്ചു. ഇപ്പോഴത്തെ പി ആര്‍ ഒയ്ക്കും കോ ഓര്‍ഡിനേഷനില്‍ ചുമതല നല്‍കി. ഈ ഉത്തരവ് ഇപ്പോഴും അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നാണ് സൂചന. ശബരിമലയിലെ സ്‌പോണസര്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ച ഉത്തരവ് സ്‌പെഷ്യല്‍ കമ്മീഷണറേയും അറിയിച്ചിട്ടില്ല. ഈ ഫോട്ടോഗ്രാഫറെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ പി എസ് പ്രശാന്തിന്റെ ഭരണകാലത്തെ മുഴുവന്‍ വിവാദങ്ങളിലേയും ചിത്രം തെളിയും. 2018ല്‍ ശബരിമലയില്‍ ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശുമ്പോഴും ഈ വിവാദ ഫോട്ടോഗ്രാഫര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗമാണ്. ശബരിമലയില്‍ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലം. അതുകഴിഞ്ഞാല്‍ മാറ്റമുണ്ട്. എന്നാല്‍ പി ആര്‍ ഒയ്ക്കും ഫോട്ടോഗ്രാഫര്‍ക്കും അങ്ങനെ അല്ല. നടതുറന്നിരിക്കുന്ന സമയത്തെല്ലാം അവര്‍ക്ക് ശബരിമലയിലാണ് ഡ്യൂട്ടി.

പുതിയ ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന് സര്‍വ്വ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പി എസ് പ്രശാന്തിന്റെ കാലത്തെ പ്രധാനികളെ തന്നെയാണ് ജയകുമാറിന്റേ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയോഗിച്ചത്. ആലപ്പുഴയിലെ പ്രധാന സിപിഎം നേതാവിന്റെ മകനേയും പ്രസിഡന്റിന്റെ സ്റ്റാഫായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എകെജി സെന്ററിനും ദേവസ്വം മന്ത്രി ഓഫീസിലും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന കുറുക്കു വഴിയായി ഇത് മാറും. ഇതുവരെ പുറത്തു വരാത്ത സ്‌പോണസര്‍ കോ ഓര്‍ഡിനേറ്ററുടെ നിയമന ഉത്തരവ് അടക്കം പുറത്തേക്ക് വരാതിരിക്കാനാണ് ഈ കരുതല്‍. തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനമായ നന്തന്‍കോട്ട് ദൂരുഹ നീക്കങ്ങളാണ് എപ്പോഴും. ശബരിമല തിരക്കുള്ളതിനാല്‍ ജയകുമാറിന് സന്നിധാനത്തും നില്‍ക്കേണ്ടി വരും. ഇതെല്ലാം മറയാക്കി നിര്‍ണ്ണായക ഉത്തരവുകള്‍ അടക്കം മുക്കാനാണ് നീക്കം. ശബരിമല കേസ് അടുത്ത തവണ ഹൈക്കോടതിയില്‍ എത്തുമ്പോള്‍ അതിനിര്‍ണ്ണായകമായ പല നിരീക്ഷണങ്ങളും ഉണ്ടാകും. ഇത് മനസ്സിലാക്കിയാണ് നീക്കങ്ങള്‍.

ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി നേരത്തെ ചില പരാമര്‍ശം നടത്തിയിരുന്നു. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകള്‍ക്ക് സമാനംമായ നീക്കം. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകര്‍പ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശില്‍പത്തിന്റെയും പകര്‍പ്പ് എടുത്ത് നിയമ വിരുദ്ധമെന്നും ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് നല്‍കിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താന്‍ എസ്‌ഐടിക്ക് കോടതി നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ച ലോകോത്തര മോഷ്ടാവിന്റെ പേരായിരുന്നു സുഭാഷ് കപൂര്‍. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

ക്ഷേത്രത്തിലെ കലാസൃഷ്ടികള്‍ അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിയും. ശബരിമലയിലെ സ്വര്‍ണ്ണം പൂശിയ വിലപിടിപ്പുള്ള വസ്തുക്കളുടെ ഒറിജിനല്‍ മോഷ്ടിക്കപ്പെട്ടതാണെന്നും പകര്‍പ്പുകള്‍ ഹാജരാക്കിയതാണെന്നും സംശയം ബലപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ പ്രധാന വാതില്‍ നന്നാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി. ഇത് അന്വേഷിക്കേണ്ടതുണ്ട്. ദുരൂഹമായ എല്ലാ ഇടപാടുകളും ദേവസ്വം ബോര്‍ഡ് അധികൃതരുടെ അറിവോടെയാണ് നടന്നതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. കത്തിടപാടുകള്‍ നടന്നിട്ടുണ്ട്. 2025 ജൂലൈ 28 ന് ശേഷം പിടിച്ചെടുത്ത ദേവസ്വം മിനിറ്റുകളില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണാന്‍ കഴിയും. ഇതിനുശേഷം ഇത്തവണ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്നുവെന്ന് ഓര്‍മ്മിക്കേണ്ടതാണ്. ഇതും ഗുരുതരമായ ക്രമക്കേടാണ്. ചെമ്പ് പാളികള്‍ അയയ്ക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമമായിരുന്നു അതെന്നും കോടതി നിരീക്ഷിച്ചിരുന്നു. വാജി വാഹനം ഹൈദ്രബാദിലെ ഒരു ഗ്രൂപ്പാണ് കൊണ്ടു പോയതെന്നാണ് സൂചന. ഇതിന് ചുക്കാന്‍ പിടിച്ച സ്‌പോണ്‍സറുണ്ട്. ഇവരോടെല്ലാം പടവെട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആധിപത്യം ഉറപ്പിച്ചത്. ശബരിമലയിലെ ചിത്രങ്ങള്‍ കാട്ടിയാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതെന്ന് പോറ്റിയും മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോട്ടോ എങ്ങനെ കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം.

മുഖ്യവാതിലുകള്‍, ദ്വാരപാലക ശില്‍പങ്ങള്‍, പീഠങ്ങള്‍, മറ്റു പുരാവസ്തുക്കള്‍ എന്നിവയുടെ അളവെടുക്കാനും പകര്‍പ്പു നിര്‍മിക്കാനും ബോര്‍ഡ് അനുവദിച്ചത് ഞെട്ടിക്കുന്ന അനാസ്ഥയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ക്ഷേത്ര കലാവസ്തുക്കള്‍ മോഷ്ടിക്കുന്ന സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധരുടെ രീതിയോട് ഇതിനു സാദൃശ്യമുണ്ട്. രാജ്യാന്തര വിപണികളില്‍ വന്‍ വിലയ്ക്കു വില്‍ക്കാവുന്നതാണ് ഇത്തരം പകര്‍പ്പുകള്‍. ക്ഷേത്ര വസ്തുക്കള്‍ അനധികൃതമായി കൈവശം വയ്ക്കാനും സംഘത്തെ ബോര്‍ഡ് അനുവദിച്ചെന്നും കോടതി പറഞ്ഞിരുന്നു. തന്റെ മുന്‍ഗാമികളുടെ കാലത്തും ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി എ. പത്മകുമാര്‍ അന്വേഷണത്തിന് പുതിയ തലം നല്‍കുന്നുണ്ട്. യു.ഡി.എഫ് കാലത്തെ ബോര്‍ഡിനെയും സംശയത്തിലാക്കി രക്ഷപെടാനുള്ള ശ്രമമാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നുമാണ് പത്മകുമാറിന്റെ മൊഴി.

ബോര്‍ഡംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും എ.വിജയകുമാറും ഇതോടെ കുരുക്കിലായി. 2019കാലത്തെ തന്ത്രിക്കെതിരെയും പത്മകുമാര്‍ മൊഴിനല്‍കി.തന്ത്രിയുടെ മൊഴിയെടുക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. കട്ടിളപ്പാളയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍. പോറ്റിയുമായി ഉറ്റ ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയലില്‍ തീരുമാനമെടുക്കുക മാത്രമായിരുന്നുവെന്ന് പത്മകുമാര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. പക്ഷേ, ബോര്‍ഡ് യോഗത്തിനുള്ള അജന്‍ഡ നോട്ടിലെ മുപ്പതാം ഇനത്തില്‍ പിത്തളയില്‍ എന്ന ഭാഗം വെട്ടി സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികള്‍ എന്നെഴുതിയതും,പാളികള്‍ പോറ്റിക്ക് നല്‍കാമോയെന്ന ഭാഗത്ത് അനുവദിക്കുന്നെന്ന് എഴുതി ഒപ്പിട്ടു നല്‍കിയതുമാണ് കുരുക്കായത്. കട്ടിളപ്പാളിയില്‍ സ്വര്‍ണമുണ്ടെന്ന് അറിവുണ്ടായിരിക്കെയാണ് ഇത് ചെയ്തത്. ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2019മാര്‍ച്ച്20ന് ദേവസ്വം സെക്രട്ടറി പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ നല്‍കാന്‍ ഉത്തരവിറക്കി. പോറ്റിയും കൂട്ടാളികളും ചേര്‍ന്നുള്ള സ്വര്‍ണക്കൊള്ളയ്ക്ക് പത്മകുമാര്‍ ഒത്താശ ചെയ്‌തെന്നും ദേവസ്വത്തിനും ശബരിമലയ്ക്കും നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി അപേക്ഷ നല്‍കും. അജന്‍ഡാനോട്ടില്‍ തിരുത്തല്‍ വരുത്തിയത് പത്മകുമാറാണെന്നും ചെമ്പെന്ന് എഴുതിച്ചേര്‍ത്തത് തങ്ങളുടെ അറിവോടെയല്ലെന്നുമാണ് കെ.പി.ശങ്കരദാസും എ.വിജയകുമാറും മൊഴി നല്‍കിയത്.

ഇത് എസ്.ഐ.ടി പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കൂട്ടായ തീരുമാനമാണെന്നാണ് പത്മകുമാറിന്റെ മൊഴി. ബോര്‍ഡ് യോഗങ്ങളുടെ മിനുട്ട്‌സുകളടക്കം പരിശോധിക്കുകയാണ് പോറ്റിക്കായി പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ കണ്ടെത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന രാജേന്ദ്രനടക്കം ചോദ്യംചെയ്യും.ജയറാമിനെസാക്ഷിയാക്കുംകട്ടിളപ്പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണന്‍സപോറ്റി വിവിധ സ്ഥലങ്ങളില്‍ പൂജ നടത്തിയിരുന്നു. പൂജയുടെ ഭാഗമായ നടന്‍ ജയറാമിനെ കേസില്‍ സാക്ഷിയാക്കും. ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി സമയം തേടി. പൂജകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതും അന്വേഷിക്കുന്നുണ്ട് പോറ്റിയും പത്മകുമാറും തമ്മില്‍ റിയല്‍എസ്‌റ്രേറ്റ് ഇടപാടുണ്ടോയെന്നും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തികയിടപാടുണ്ടായിരുന്നെന്ന് വിവരം കിട്ടിയിട്ടുണ്ട്. 3ജില്ലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്തതായും വിവരമുണ്ട്.