കണ്ണൂര്‍ : പരിയാരം മാതമംഗലത്തിനടുത്തെ കൈതപ്രത്ത് 49 വയസുകാരനായ ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തിന് കാരണം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ്.വെടിയേറ്റ് മരിച്ച കെ. കെ.രാധാകൃഷ്ണന്റെ ഭാര്യയും കേസിലെ പ്രതി എന്‍.കെ.സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച ഇരുവരും വീണ്ടും അടുത്തു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റവും നടക്കുകയും സന്തോഷിനെതിരെ രാധാകൃഷ്ണന്‍ ഒരുമാസം മുമ്പ് പരിയാരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പൊലിസ് സന്തോഷിനെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയാണ് രമ്യതയില്‍ കാര്യങ്ങള്‍ എത്തിച്ച് പറഞ്ഞുവിട്ടത്. എന്നാല്‍ പിന്നെയും യുവതിയുംസന്തോഷും പരസ്പരം ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തത് കുടുംബബന്ധത്തില്‍ വീണ്ടും വിള്ളലുകള്‍ വീഴ്ത്തി. കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച സന്തോഷ് എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നും ഭീഷണിസ്വരത്തില്‍ സംസാരിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇതിനു ശേഷം തോക്കുചൂണ്ടി നില്‍ക്കുന്ന തന്റെ ചിത്രവും ഭീഷണിപ്പെടുത്തുന്ന അടികുറിപ്പോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള പൂര്‍വ്വകാല സൗഹൃദ മാന്നെന്ന് പൊലിസിന്റെ എഫ്.ഐ. ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാധാകൃഷ്ണന്റെ എതിര്‍പ്പുകാരണമാണ് ഇവരുടെ ബന്ധംതകര്‍ന്നത്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. സ്‌കൂള്‍ അലുമിനി യോഗത്തിലെ കണ്ടു മുട്ടലാണ് എല്ലാത്തിനും കാരണം.

കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ മൂലം രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മരിച്ച രാധാകൃഷ്ണന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുള്ളതിനാല്‍ അവിടെ പൊലിസ് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തോക്കിന് ലൈസന്‍സുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാന്‍ സാധിക്കാത്ത വിരോധത്തിലെന്ന് എഫ്‌ഐആര്‍ പറയുന്നു. പ്രതി സന്തോഷിന്റെയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെയും കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. തൊട്ടുമുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രാവിലെ കൊലപാതകം നടത്താന്‍ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി.

നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടര്‍ന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ്. കേസില്‍ പ്രതി സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.