തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ റോഡില്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബംഗ്‌ളൂരുവില്‍ നിന്ന് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതികളുടെ കുബുദ്ധികളെ അതിജീവിച്ച്. ഡി.വൈ.എഫ്.ഐ മുന്‍ ഭാരാവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉള്‍പ്പടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഒരു പ്രതി കൂടിയുണ്ട്. കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കൊല്ലപ്പള്ളി നേരെ എത്തിയത് അമ്മാവന്റെ വീട്ടിലാണ്. പോലീസിനെ കബളിപ്പിക്കാന്‍ തന്റെ സ്മാര്‍ട്ട് വാച്ച് അവിടെ ഉപേക്ഷിച്ചു. ഇതോടെ ലൊക്കേഷന്‍ കാട്ടിയത് അമ്മാവന്റെ വീട്ടിലായിരുന്നു. തൊടുപുഴയിലെ അറിയപ്പെടുന്ന കോണ്‍ട്രാക്ടറാണ് അമ്മാവന്‍ ബിജു. പൊതുകാര്യ പ്രസക്തനായ ബിജു നാട്ടുകാര്‍ക്കും പ്രിയങ്കരനാണ്. അവിവാഹിതനായ ബിജുവിന്റെ മേല്‍നോട്ടത്തില്‍ മാത്യൂസ് കൊല്ലപ്പള്ളിയെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഈ അമ്മാവന്റെ വീട്ടിലാണ് സ്മാര്‍ട് വാച്ച ഉപേക്ഷിച്ച് കൊല്ലപ്പള്ളി പോലീസിനെ തെറ്റിധരിപ്പിച്ചത്. അതിനെ തൊടുപുഴ സിഐ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍ത്ഥമായി മറികടന്നു.

അമ്മാവന്റെ വീട്ടില്‍ സ്മാര്‍ട്ട് വാച്ച് ഉപേക്ഷിച്ച് മുങ്ങിയത് ബംഗ്ലൂരുവിലേക്കായിരുന്നു. ഇവിടെ കൊല്ലപ്പള്ളിയുടെ അടുത്ത ബന്ധു താമസിക്കുന്നുണ്ട്. ഇയാളുടെ അപാര്‍ട്‌മെന്റിലേക്ക് നിരീക്ഷണം ശക്തമാക്കി. ഷാഡോ പോലീസ് ഈ മേഖലയെ നിരീക്ഷണത്തിലാക്കിയിരുന്നു. ഈ പരിസരത്തിലൂടെ പോകുന്ന ഓരോരുത്തരേയും നിരീക്ഷിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം. അങ്ങനെ ക്ഷമയോടെ കാത്തു നിന്ന പോലീസ് സംഘത്തിന് മുന്നിലേക്ക് കൊല്ലപ്പള്ളിയുടെ കൂട്ടുപ്രതി ഷിയാസ് എത്തി. ആഹാരം വാങ്ങാനായി ഇയാള്‍ പുറത്തിറങ്ങിയതായിരുന്നു. പോലീസ് ഷിയാസിനെ വളഞ്ഞിട്ടു പിടിച്ചു. പിന്നാലെ കുറ്റസമ്മതം. ഇതിനൊപ്പം കൊല്ലപ്പള്ളിയെ കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതോടെ അവിടെയുണ്ടായിരുന്ന നാലു പ്രതികളേയും പോലീസ് പൊക്കി. പിന്നെ തൊടുപുഴയിലേക്ക്. പോലീസ് ബ്രില്ല്യന്‍സായിരുന്നു കാരണം. സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാനും കൊല്ലപ്പള്ളിയും കൂട്ടുകാരും പ്ലാന്‍ ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസിന്റെ മിന്നും നീക്കം എത്തിയത്. ഒളിവിലിരുന്ന് ഇന്‍സ്റ്റാ സ്റ്റോറിയിലൂടെ പോലീസിനെ കൊലപ്പള്ളി വെല്ലുവിളിച്ചിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന പോലീസ് സിനിമയിലെ ഗാനമായിരുന്നു പശ്ചാത്തലത്തില്‍ കൊടുത്തത്. എന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിച്ചോളൂവെന്ന സന്ദേശമായിരുന്നു അത്. പക്ഷേ പോലീസിന്റെ അന്വേഷണ മികവ് കൊലപ്പള്ളിയെ കുടുക്കുന്നതാണ് പിന്നീട് കണ്ടത്.

തൊടുപുഴക്കാര്‍ പഞ്ചപാവമായി കാണുന്ന വ്യക്തിയാണ് മാത്യൂസിന്റെ അമ്മാവന്‍. കൊല്ലപ്പള്ളിയുടെ അച്ഛന്‍ അധ്യാപകനാണ്. അദ്ദേഹവും തീര്‍ത്തും മാന്യമായാണ് ഇടപെടുന്നത്. അമ്മയും അങ്ങനെ തന്നെ. മുത്തച്ഛന്‍ ഡോക്ടറുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കൊല്ലപ്പള്ളിയില്‍ പ്രശ്‌നക്കാരന്‍ തെളിഞ്ഞിരുന്നു. ആദ്യം കെ എസ് യുവിലായിരുന്നു. പിന്നീട് എസ് എഫ് ഐയിലേക്ക് മാറി. പലവിധ കേസുകളുണ്ടായി. പാവം കര്‍ഷകനെ പച്ചയ്ക്ക് കത്തിക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസുകള്‍ ഇതിലുണ്ട്. ഇതെല്ലാം മറച്ചു വച്ച് പഞ്ചപാവമാക്കി മാത്യൂസിനെ മാറ്റാനായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചത്. എന്നാല്‍ ഇതെല്ലാം പോലീസ് നീക്കത്തില്‍ അമ്പേ പരാജയമായി. സര്‍ക്കാരില്‍ നിന്നും പോലീസിന് സമ്മര്‍ദ്ദം ഉണ്ടായതുമില്ല.

ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ, ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാജനെ ജീപ്പിലെത്തിയ അഞ്ച് പേര്‍ തൊടുപുഴയ്ക്കടുത്ത് മങ്ങാട്ടുകവലയില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. മുഖ്യപ്രതി ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹി മാത്യൂസ് കൊല്ലപ്പള്ളിയാണെന്ന് പോലീസും പറയുന്നുണ്ട്. തൊടുപുഴയിലെത്തിയ ഷാജന്‍ സ്‌കറിയയെ കറുത്ത ജീപ്പിലെത്തിയ അഞ്ച് പേര്‍ മങ്ങാട്ടുകവലയില്‍ മര്‍ദിക്കുകയായിരുന്നു. ആദ്യം ഷാജന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിര്‍ത്തിയപ്പോള്‍ വാതില്‍ തുറന്ന് മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ മറ്റൊരു കാറിലാണ് ബംഗളൂരുവിലേക്ക് പോയത്. ഇതില്‍ ഒരാള്‍ ഇടയ്ക്ക് ഫോണ്‍ ഓണാക്കിയതോടെയാണ് പ്രതികള്‍ ഇവിടെയാണെന്ന് പോലീസിന് വ്യക്തമായത്. തൊടുപുഴ സിഐ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഉടന്‍ ബംഗളൂരുവിലെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആക്രമിക്കാന്‍ പ്രതികള്‍ എത്തിയ കറുത്ത ജീപ്പും കണ്ടെത്തണം. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വാര്‍ത്ത നല്‍കി എന്ന് ആരോപിച്ചാണ് ഷാജനെ പ്രതികള്‍ മര്‍ദിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഷാജന്‍ സ്‌കറിയ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മനഃപൂര്‍വം തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നതായും ഷാജന്‍ സ്‌കറിയ പറഞ്ഞു.