മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ വിശ്വസ്തന്‍. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തിലെ നിലമ്പൂരിലെ പ്രധാനിയെ ബിജെപിയിലേക്ക് എത്തിച്ചത് മുന്‍ ഇടതു നേതാവായ ജോര്‍ജ്ജ് സെബാസ്റ്റിയനാണ്. പിജെ ജോസഫ് ഗ്രൂപ്പിലെ പഴയ പ്രധാനിയാണ് ജോസഫ് സെബാസ്റ്റ്യന്‍. കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ പിജെ ജോസഫ് ഇടതുപക്ഷം വിട്ടു. ഈ സമയം പിജെ ജോസഫുമായി തെറ്റി സിപിഎമ്മിനൊപ്പം നിന്ന കേരളാ കോണ്‍ഗ്രസുകാരനാണ് ജോര്‍ജ് സെബാസ്റ്റിയന്‍. സുരേന്ദ്രന്‍ പിള്ളയും പിസി തോമസുമായി ചേര്‍ന്ന് പുതിയ കേരളാ കോണ്‍ഗ്രസുമുണ്ടാക്കി. പിന്നീട് സുരേന്ദ്രന്‍ പിള്ളയും യുഡിഎഫിലെത്തി. പിസി തോമസും നിലവില്‍ പിജെ ജോസഫിനൊപ്പമാണ്. പക്ഷേ ജോര്‍ജ് സെബാസ്റ്റിയന്‍ യുഡിഎഫ് ക്യാമ്പിലേക്ക് പോയില്ല. നിശബ്ദനായി തുടരുകയായിരുന്നു കുറേ കാലമായി ജോര്‍ജ് സെബാസ്റ്റിയന്‍. ഈ നേതാവാണ് ബിജെപിയ്ക്ക് കേരളാ കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി നല്‍കുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജാണ്(62) മത്സരിക്കുക. മഞ്ചേരി കോടതിയിലെ അഭിഭാഷകനാണ്. ചുങ്കത്തറ സ്വദേശിയായ അദ്ദേഹം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവുമായിരുന്നു. നിലമ്പൂര്‍, മഞ്ചേരി കോടതികളില്‍ അഭിഭാഷകന്‍. മാര്‍ത്തോമ സഭ കൗണ്‍സില്‍ മെംബറാണ്. ജോര്‍ജ് സെബാസ്റ്റിയനാണ് തന്നോട് ആദ്യം സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസാരിച്ചതെന്ന് മോഹന്‍ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പിജെ ജോസഫ് മുന്നണി വിടുന്ന സമയം പിണറായി വിജയനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. അന്ന് പിജെയുടെ ഈ നീക്കത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് ജോര്‍ജ് സെബാസ്റ്റിയനെ ഉപയോഗിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ പിളര്‍ത്തിയത്. അന്ന് സുരേന്ദ്രന്‍ പിള്ളയടക്കം ഇടതുപക്ഷത്തേക്ക് എത്തി. പിന്നീട് ആ പാര്‍ട്ടിയിലെ ഐക്യം തകര്‍ന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ക്രൈസ്തവ സഭാ നേതൃത്വവുമായി അടുപ്പിക്കുന്നതിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചതും ജോര്‍ജ് സെബാസ്റ്റിയനായിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തിയതോടെ ബിജെപിയുമായി ജോര്‍ജ് സെബാസ്റ്റിയന്‍ അടുത്തു. ആ അടുപ്പമാണ് നിലമ്പൂരില്‍ ബിജെപിക്ക് ക്രൈസ്തവ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ നല്‍കുന്നത്.

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ നിറഞ്ഞ ശേഷം പല ക്രൈസ്തവ നേതാക്കളേയും കണ്ടിരുന്നു. ആ കൂടിക്കാഴ്ചയില്‍ എല്ലാം ജോര്‍ജ് സെബാസ്റ്റിയനും ഉണ്ടായിരുന്നു. സഭകളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന ജോര്‍ജ് സെബാസ്റ്റിയന് പല മെത്രാന്മാരുമായും അടുത്ത ബന്ധമുണ്ട്. ഒരിക്കല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ യുവജന വിഭാഗം അധ്യക്ഷനായിരുന്ന ജോര്‍ജ് സെബാസ്റ്റിയന്‍ ആ തോല്‍വിയോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചു. അതിന് ശേഷം സംഘടനാ തലത്തിലായിരുന്നു ഇടപെടല്‍. ഇടക്കാലത്ത് ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ബിസിനസ്സ് ഗ്രൂപ്പുമായി സഹകരിച്ച് ബിസിനസ്സും നടത്തി. പിന്നീട് അതും മതിയാക്കി.

നിലമ്പൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയിരുന്നു. ബിജെപി മത്സരിച്ചാല്‍ തദ്ദേശതിരഞ്ഞെടുപ്പിന് പാര്‍ട്ടി തുടങ്ങിവച്ച തയാറെടുപ്പുകളെ ബാധിക്കുമെന്നും അതിനാല്‍ ബിഡിജെഎസ് തന്നെ ആ ദൗത്യം ഏറ്റെടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. പിന്നീട് ചര്‍ച്ചകള്‍ക്കുശേഷം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. അതില്‍ നിര്‍ണ്ണായക ശക്തിയായി ജോര്‍ജ് സെബാസ്റ്റിയന്‍ മാറി. അന്‍വര്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ''ബിജെപിയില്‍ അംഗത്വം എടുക്കും. ബിജെപിക്കായി പ്രവര്‍ത്തിക്കും. കേരള കോണ്‍ഗ്രസിന് ശക്തിയില്ല. ബിജെപി ശക്തിയുള്ള പാര്‍ട്ടിയാണ്. ഉറുമ്പിന്റെ തലയായിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയുടെ വാലായിരിക്കുന്നതാണ്. ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു പ്രതീക്ഷിക്കുന്നു'' മോഹന്‍ ജോര്‍ജ് പറഞ്ഞു.