കൊച്ചി: കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയുടെ മാതാവിനെ കൗണ്‍സിലിങിന് വിധേയമക്കിയിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞതിനൊപ്പം ചേര്‍ത്ത് വച്ച വാചകം ഇതായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍ രണ്ടു ദിവസം മുമ്പ് പ്രതികരിച്ചിരുന്നു. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ നേരെ ഇളയ സഹോദരനാണ്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ്. അവിവാഹിതനും. കുട്ടിയുടെ അച്ഛന് മറ്റൊരു അനുജന്‍ കൂടിയുണ്ട്. ഇയാളും അവിവാഹിതനാണ്. രണ്ടു സഹോദരന്മാരും മൂന്ന് വയസ്സുകാരിയുടെ വീട്ടിന് തൊട്ടടുത്താണ് താമസം. പെണ്‍കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും മൂന്ന് മക്കളാണ്. എല്ലാവരും പുരുഷന്മാര്‍. അതുകൊണ്ട് തന്നെ കുടുംബത്തില്‍ പിറന്ന പെണ്‍തരിയോട് കൂടുതല്‍ വാല്‍സല്യം അവര്‍ കാട്ടി. എന്നാല്‍ ഈ വാല്‍സല്യത്തിന് ഇടയില്‍ ചില അരുതായ്മകള്‍ ആ അമ്മ കണ്ടെത്തിയിരുന്നു. അത് തുറന്നു പറഞ്ഞതിന്റെ പേരിലായിരുന്നു അമ്മയെ മാനസിക രോഗിയാക്കി മാറ്റാനുള്ള കുതന്ത്രങ്ങള്‍ നടന്നത്.

അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസില്‍ കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ സഹോദരനെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് രാവിലെയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വീട്ടിനുള്ളില്‍വെച്ചുതന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പുത്തന്‍കുരിശ് പോലീസാണ് കുട്ടിയുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ ഇളയ സഹോദരന്‍ ആണ് പ്രതിയെന്ന് അറിഞ്ഞ് നാട്ടുകാരും ഞെട്ടിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളുടെയും കുട്ടിയുടെ ബന്ധുക്കളില്‍നിന്ന് ലഭിച്ച മൊഴിയുടേയും പശ്ചാത്തലത്തിലാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിലേക്ക് പോലീസ് അന്വേഷണം എത്തിച്ചേര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്റെ സൂചനകള്‍ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് അച്ഛന്റെ അച്ഛനേയും രണ്ടു സഹോദരന്മാരേയും ആണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതില്‍ അച്ഛന്റെ അച്ഛനും നേരെ ഇളയ സഹോദരനും തെറ്റ് ചെയ്തില്ലെന്ന് മനസ്സിലായി. ഇവരില്‍ നിന്നു തന്നെ ഇളയ സഹോദരനിലേക്ക് സൂചനകള്‍ കിട്ടി. അവിവാഹിതനായ ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞതായാണ് പോലീസ് വ്യക്തമാക്കുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഓരോന്ന് ഏറ്റുപറഞ്ഞുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസിനോട് എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിട്ടില്ല. പരസ്പരവിരുദ്ധമായ കാരണങ്ങളായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇത് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പീഡനവിവരം അമ്മ അറിഞ്ഞിരുന്നോയെന്നും ഇതും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ എന്നുമുള്ള സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് അച്ഛന്റെ സഹോദരന്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകളും മുറിവുകളും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടര്‍ന്ന് ഇക്കാര്യം പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിനൊടുവില്‍ ബന്ധുക്കളായ 3 പേരെയായിരുന്നു പൊലീസിന് സംശയം. ഇതില്‍ 2 പേരെ പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ നല്‍കിയ മൊഴിയുടെയും പ്രതിയുടെ ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തില്‍ ഒരാളെ മാത്രം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃവീട്ടില്‍ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു.