കൊച്ചി: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വേണ്ടി കണ്ണൂരില്‍ അതീവ രഹസ്യമായി അഷ്ടമാംഗല്യ പ്രശ്നം നടന്നതായി റിപ്പോര്‍ട്ട്. 2018-ലെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ധര്‍മ്മശാസ്താവിന്റെ കടുത്ത കോപം കാരണമാണ് കേരളവും മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവും പ്രതിസന്ധിയിലായതെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് പാപപരിഹാര ക്രിയ എന്തെന്നറിയാന്‍ അഷ്ടമാംഗല്യ പ്രശ്നം നടത്തിയതെന്നാണ് വിവരം. ശബരിമല വിഷയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ പ്രതിസന്ധികളും മുഖ്യമന്ത്രിയുടെ ആരോഗ്യത്തിലും രാഷ്ട്രീയ ജീവിതത്തിലും വന്ന തിരിച്ചടികളും പാപപരിഹാരം തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നാണ് അടുപ്പമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ജ്യോത്സ്യന്മാര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പരിഹാരം തേടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.


കണ്ണൂരിലെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മൂന്ന് ദിവസമായാണ് അഷ്ടമാംഗല്യ പ്രശ്നം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഗുരുവായൂരില്‍ ദേവപ്രശ്നം നടത്തിയിട്ടുള്ള പ്രഗത്ഭനായ ഒരു തന്ത്രി ഇതിന് നേതൃത്വം നല്‍കിയത്. വളരെ ചിലവേറിയ പ്രതിക്രിയയായ അഷ്ടമാംഗല്യ പ്രശ്നം മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് നടത്തേണ്ടിവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കവടി നിരത്തി ജ്യോത്സ്യന്‍ കണ്ടെത്തിയ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു എന്നാണ് വിവരം.

പ്രശ്നചാര്‍ട്ടിലെ വിവരങ്ങള്‍ അതിഗുരുതരമായിരുന്നു. ദൈവാനുഗ്രഹം വളരെ കുറഞ്ഞതായും മുജ്ജന്മ പുണ്യം അമ്പേ തീര്‍ന്നതായും ഫലത്തില്‍ കണ്ടു. ആരോഗ്യസ്ഥിതി മോശമായി, മാനസിക അസ്വാസ്ഥ്യവും മറ്റു രോഗങ്ങളും മൂര്‍ച്ഛിച്ച് ദീര്‍ഘനാള്‍ കിടപ്പുരോഗിയായി നരകിക്കുവാനും ബന്ധുജനങ്ങള്‍ക്ക് ദുര്‍മരണം വരെ സംഭവിക്കാനുമുള്ള യോഗമുണ്ട്. ഇതിനെല്ലാം പുറമെ, രാശിക്കാരന് സ്ഥാനഭ്രംശവും കാരാഗ്രഹവാസവും വരെ സംഭവിക്കാം എന്നും, മക്കള്‍ക്കും കുടുംബത്തിനും നാശം സംഭവിക്കാമെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. ബ്രഹ്‌മരക്ഷസ്സിന്റെ ശാപവും ശാസ്താവിന്റെ വര്‍ദ്ധിച്ച കോപവുമാണ് ഈ ദോഷഫലങ്ങള്‍ക്ക് കാരണമായി പ്രശ്നചിന്തയില്‍ കണ്ടത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കടുത്ത കോപത്തിന്റെ പരിഹാരമായി പിണറായി മുന്‍പ് നടത്തിയ അയ്യപ്പ സംഗമം, ഗോശാല നിര്‍മാണം തുടങ്ങിയ ശ്രമങ്ങളെല്ലാം ദൈവകൃപയുടെ അഭാവത്തില്‍ പാളിയതായും പ്രശ്നത്തില്‍ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ജീവനും ആരോഗ്യവും അധികാരവും നിലനിര്‍ത്താനുള്ള പരിഹാരമായി തന്ത്രി നിര്‍ദേശിച്ചത് ഞെട്ടിക്കുന്ന ക്രിയയാണ്. പാളിപ്പോയ അയ്യപ്പ സംഗമത്തിലെ സദ്യയൂട്ട് വീണ്ടും നടത്തി, ശബരിമലയില്‍ വരുന്ന അയ്യപ്പഭക്തരെക്കൊണ്ട് 'പാപഭോജനം' (പാപം വീതിച്ചെടുക്കല്‍) നടത്താനാണ് ഉപദേശിച്ചിരിക്കുന്നത്

ശബരിമലയിലെ അന്നദാനത്തില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന 'സദ്യ'ക്ക് പിന്നിലും കവടി നിരത്തി കണ്ട പാപപരിഹാര ക്രിയയാണെന്നാണ് റിപ്പോര്‍ട്ട്. ധര്‍മ്മശാസ്താവിന്റെ കോപം പരിഹരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിവിധിയായി ജ്യോതിഷന്മാര്‍ ഉപദേശിച്ചിരിക്കുന്നത് പാപം വീതിച്ചു നല്‍കാനുള്ള കര്‍മ്മമാണ്. ഇതിന്റെ ഭാഗമായി പാളിപ്പോയ അയ്യപ്പ സംഗമത്തിലെ സദ്യയൂട്ട് വീണ്ടും ശബരിമലയില്‍ വരുന്ന അയ്യപ്പന്മാരെക്കൊണ്ട് ചെയ്യിക്കാനാണ് തീരുമാനം. ഈ സദ്യയിലേക്ക് പേരിന് ഒരു ചെറിയ തുകയ്ക്കുള്ള എള്ള് മുഖ്യമന്ത്രിയും കുടുംബവും നല്‍കും. ഇതുവഴി ശനിദോഷഫലങ്ങള്‍ ഭക്തരിലേക്ക് വീതംവെച്ചുപോകും എന്നാണ് സങ്കല്‍പം.

ഈ പാപം വീതിച്ചു നല്‍കല്‍ വഴി ദേഹാസ്വാസ്ഥ്യമായും അസുഖങ്ങളായും സാമ്പത്തിക നഷ്ടമായും തൊഴില്‍ നഷ്ടമായും ഭക്തജനങ്ങള്‍ പിണറായി വിജയന്റെ പാപങ്ങള്‍ ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് എത്തിച്ചേര്‍ന്നിരുമെന്ന വിലയിരുത്തലുകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട്, നിലവില്‍ അന്നദാനത്തില്‍ നല്‍കുന്ന ഭക്ഷണത്തില്‍ എള്ള് ചേര്‍ക്കാന്‍ സാധിക്കുമോ എന്ന് അധികൃതര്‍ അന്വേഷിച്ചിരുന്നതായും സൂചനയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ കാറ്റില്‍പ്പറത്തി ധൃതിപ്പെട്ട് സദ്യ വിളമ്പാനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ ശ്രമങ്ങള്‍ ഈ അഷ്ടമംഗല്യ പ്രശ്‌നചാര്‍ത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണം. അയ്യപ്പസ്വാമിയെ തൊഴുത് പുണ്യം നേടാന്‍ ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങളിലേക്ക് ഭരണകര്‍ത്താക്കളുടെ പാപം അടിച്ചേല്‍പ്പിക്കുന്നത് കടുത്ത അനീതിയാണെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

ശബരിമല സന്നിധാനത്തെ അന്നദാനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളീയ സദ്യ നല്‍കാനാണ് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചത്. നിയമപരമായ പ്രശ്‌നങ്ങള്‍ പഠിക്കാനായി ദേവസ്വം കമ്മിഷണര്‍ അധ്യക്ഷനായ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം സദ്യയുടെ വിഭവങ്ങള്‍ അന്തിമമായി നിശ്ചയിച്ചത്. സദ്യയില്‍ ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍ എന്നിവയ്ക്കൊപ്പം പപ്പടവും പായസവും ഉള്‍പ്പെടെ ഏഴ് വിഭവങ്ങളാണ് ഉള്ളത്. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയായിരിക്കും സദ്യ വിളമ്പുക. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സദ്യ നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കാലതാമസവും, സാധനങ്ങള്‍ വാങ്ങുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവും കാരണം പദ്ധതി വൈകുകയായിരുന്നു. മാലിന്യ സംസ്‌കരണ പ്രശ്‌നം ഒഴിവാക്കാന്‍ ഇലയ്ക്കു പകരം സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുന്നത്.