തൃശൂര്‍: പടിയൂര്‍ ഇരട്ട കൊലപാതകത്തില്‍ നിറയുന്നത് പ്രതിയുടെ സംശയ രോഗം. പ്രതിയായ പ്രേംകുമാര്‍ സംശയത്തെ തുടര്‍ന്നാണ് ഭാര്യ രേഖയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ് നിഗമനം. ആദ്യ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രേംകുമാര്‍ ഇതിന്റെ വിവരങ്ങള്‍ പുറത്തു വരുമെന്നും പ്രതീക്ഷിച്ചിരുന്നു. പ്രേം കുമാറിന്റെ സൈക്കോ സ്വഭാവത്തില്‍ ഭയന്നാണ് രേഖ മാറി താമസിക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ തന്നെ അപായപ്പെടുത്തുമെന്നും രേഖയ്ക്ക് ഉറപ്പായിരുന്നു. ഇതിനാലാണ് രേഖ സഹോദരിയോടൊപ്പം പോലീസിനെ സമീപിക്കുന്നത്. ആദ്യ ഭാര്യയെ പ്രേംകുമാര്‍ കൊന്ന കേസിലെ കൂട്ടു പ്രതിയായ സുനിതാ ബാബുവുമായി ഇയാള്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് പോലീസ് നിഗമനം. സുനിതാ ബാബു എവിടെയാണെന്നതും അജ്ഞാതമാണ്. ഇവരെ കണ്ടെത്താനും പോലീസ് ശ്രമിക്കും. ഒളിവിലുള്ള പ്രതി എറണാകുളത്തുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. താമസിയാതെ ഇയാള്‍ കുടുങ്ങുമെന്നാണ് വിലയിരുത്തല്‍.

ശനിയാഴ്ചയാണ് ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പ്രേം കുമാറിനും രേഖയ്ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ കൗണ്‍സിലിംഗ് കൊണ്ടൊന്നും പ്രേം കുമാറിന്റെ സ്വഭാവത്തില്‍ മാറ്റം വരില്ലെന്ന് രേഖയ്ക്ക് ഉറപ്പായിരുന്നു. ഇതിനാല്‍ കൗണ്‍സിംലിംഗിന് പോകാന്‍ താല്പര്യമില്ലെന്നും രേഖ സഹോദരിയോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് നിര്‍ദ്ദേശിച്ച പ്രകാരം കൗണ്‍സിലിംഗിന് എത്തിയാല്‍ തന്റെ കൊലപാതക കഥകള്‍ പുറത്ത് വരുമെന്ന് പ്രേം കുമാറിന് ഉറപ്പായിരുന്നു. രേഖയെ കൊലപ്പെടുത്താന്‍ ഇതും ഒരു കാരണമായിരിക്കാം. തിങ്കളാഴ്ച രാവിലെ അമ്മയും രേഖയും സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. 'അമ്മ രാവിലെ ജോലിക്ക് പോയി. പിന്നീട് വീട്ടില്‍ രേഖ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് സമയങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. അമ്മ ജോലിക്ക് പോയ ശേഷമാണ് പ്രേം കുമാര്‍ വീട്ടില്‍ കയറുന്നത്. വീട്ടില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രേഖയെ പ്രതി ക്രൂരമായാണ് കൊലപ്പെടുത്തിയത്. രേഖയെ വകവരുത്തിയ ശേഷം പ്രേംകുമാര്‍ വീട്ടില്‍ അമ്മ വരാന്‍ കാത്തിരുന്നു. വീട്ടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുകയായിരുന്നു ഇത് വഴിയാണ് പ്രതി വീട്ടില്‍ കയറിയത്.

പ്രതിക്ക് സംശയ രോഗമാണെന്നത് രേഖയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. 4 ചിത്രങ്ങളാണ് രേഖയുടെ വസ്ത്രത്തില്‍ കുത്തിവെച്ചിരുന്നത്. രേഖയുടെ ആദ്യ വിവാഹ ചിത്രം, പ്രേം കുമാറുമായുള്ള ഫോട്ടോ, സുഹൃത്തായ മാഷിനൊപ്പമുള്ള പടം, രേഖ പി എസ് സി കോച്ചിങ് സെന്ററില്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയോടൊപ്പം നില്‍ക്കുന്ന സെല്‍ഫി എന്നീ ചിത്രങ്ങളാണ് പ്രതി മൃതദേഹത്തില്‍ കുത്തിവെച്ചിരുന്നത്. രേഖ ആരോടും സൗഹൃദം കൂടുന്നത് പോലും പ്രേം കുമാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയവും കൊലപാതകത്തിന് കാരണമായി. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ചില അടുത്ത സുഹൃത്തുക്കള്‍ ഇയാളെ സഹായിച്ചിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ഇയാള്‍ക്ക് എംബിഎയും ഉണ്ട്. ഇതുപയോഗിച്ചാണ് പ്രധാന ഹോട്ടലുകളില്‍ മാനേജര്‍ ജോലി നേടുന്നത്. ആദ്യ ഭാര്യയെ കൊന്ന കേസെടക്കം മറച്ചു വച്ചാണ് ഇതെല്ലാം. എന്നാല്‍ ചില കൂട്ടുകാര്‍ എല്ലാം അറിഞ്ഞിട്ടും പ്രേകുമാറിനെ സഹായിക്കാറുണ്ട്.

തൃശൂര്‍ പടിയൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതി പ്രേംകുമാറാണെന്ന് നിഗമനത്തിലെത്താന്‍ പൊലീസിനെ സഹായിച്ചത് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൈയ്യക്ഷരം. 'ഇനി ഒരാള്‍ക്കൊപ്പം ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല ' എന്ന് എഴുതിയ കത്തിലെ കൈയ്യക്ഷരം കൊല്ലപ്പെട്ട രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിന്റേതാണ്. രേഖയും അമ്മ മണിയും കൊല്ലപ്പെട്ടത് വ്യത്യസ്ത സമയങ്ങളിലാണെന്നും ഇരുവരേയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി. അഴുകി തുടങ്ങിയ മൃതദേഹങ്ങളില്‍ നിന്ന് കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെങ്കിലും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ച ഫോട്ടോകളും കത്തും പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചു. രേഖയും മുന്‍ ഭര്‍ത്താവും മറ്റു ചില പുരുഷ സുഹൃത്തുക്കളുമൊന്നിച്ചുള്ള ഫോട്ടോകളും 'ഇനി ഒരാള്‍ക്കൊപ്പം ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല ' എന്ന് എഴുതിയ കത്തും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കത്തിലെ കൈയ്യക്ഷരം പ്രതി പ്രേംകുമാറിന്റേതായിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉദയംപേരൂരില്‍ ആദ്യ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തിയാണെന്ന് ബോധ്യപ്പെട്ടത്.

പ്രതി പ്രേംകുമാറിനെതിരെ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പ് രേഖ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണവും സമയവും സംബന്ധിച്ച് വ്യക്തത വന്നത്. പ്രേം കുമാറിന്റെ നാട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. ബുധനാഴ്ച ഉച്ചയോടെയാണ് അമ്മ മണിയേയും മകള്‍ രേഖയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ രേഖയുടെ സഹോദരിയോട് പറയുകയും അവര്‍ വീട്ടില്‍ എത്തി നോക്കുകയും ചെയ്തപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ മേല്‍ നോട്ടത്തില്‍ കാട്ടൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.