തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലന പദ്ധതിയെ കുറിച്ച് പുറത്തു വരുന്നത് പലവിധ തമാശകള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ അടക്കം പരിശീലന പദ്ധതിയില്‍ ക്ലാസെടുക്കാന്‍ എത്തി. ഇടത് മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ക്ലാസെടുക്കാന്‍ എത്തിയ പ്രമുഖന്‍ സിപിഎമ്മിന് തുടര്‍ഭരണമുണ്ടാക്കാന്‍ പബ്ലിക് റിലേഷന്‍ വകുപ്പിനുള്ള ഉത്തരവാദിത്തത്വത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ മറ്റൊരു പ്രമുഖന്‍ പറഞ്ഞത് ദേശീയ പാതയില്‍ വേണ്ടാത്ത ക്രെഡിറ്റ് എടുക്കാന്‍ പോയി കിട്ടിയ പണിയെ കുറിച്ചാണ്. അതുകൊണ്ട് എല്ലാത്തിനും ഒരു ലക്ഷ്മണ രേഖവേണമെന്ന് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ഇദ്ദേഹം പറഞ്ഞ കൗതുകവും ഉണ്ടായി. ഇതിന് അപ്പുറം തമാശകളും ഈ പഠന ക്ലാസില്‍ ഉണ്ടായി.

തിരുവനന്തപുരത്ത് കോവളത്തായിരുന്നു പി ആര്‍ ഡിയുടെ ഈ ക്ലാസുകള്‍ നടന്നത്. തുടര്‍ഭരണം ഉറപ്പക്കാന്‍ പിആര്‍ഡിയെ പ്രാപ്തമാക്കുക എന്നതായിരുന്നു ഇതിന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് വ്യക്തമാണ്. തുടരും സിനിമയിലെ വില്ലനായി കൈയ്യടി നേടിയ പി ആര്‍ മേഖലയിലെ പ്രമുഖനായ പ്രകാശ് വര്‍മ്മയും ക്ലാസെടുക്കാന്‍ ഉണ്ടായിരുന്നു. ഇദ്ദേഹവും ഓണ്‍ലൈനായിട്ടായിരുന്നു പങ്കെടുത്തത്. ഏറെ ശ്രദ്ധനേടാന്‍ ഈ ക്ലാസിനായി. പിണറായി സര്‍ക്കാര്‍ 'തുടരും' എന്ന ആത്മവിശ്വാസം പി ആര്‍ ഡി ജീവനക്കാരില്‍ എത്തിക്കാന്‍ കൂടിവേണ്ടിയാണ് പി ആര്‍ ഡി ക്ലാസ് സംഘടിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.

പ്രധാന ഇടതു മാധ്യമ പ്രവര്‍ത്തകന്റെ ഓണ്‍ലാന്‍ ക്ലാസെടുക്കലും സംശയം ചോദിക്കലുമെല്ലാം ഏറെ വിവാദമായി. സര്‍ക്കാര്‍ 50000 പേര്‍ക്ക് വീടു വച്ചു നല്‍കി. ഇവരുടെയെല്ലാം പ്രതികരണം സര്‍ക്കാരിന് അനുകൂലമായി എടുക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കിടിലമാകുമായിരുന്നുവെന്നായിരുന്നു ക്ലാസ് എടുക്കല്‍. ഈ നിര്‍ദ്ദേശത്തെ അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ സംശയത്തോടെ കണ്ടു. 50000 പേരുടെ ബൈറ്റ് ഒരു വിഷയത്തില്‍ എടുത്തു കൊടുത്താല്‍ അത് ബോറാകില്ലേ എന്നതായിരുന്നു ആ ഉദ്യോഗസ്ഥന്‍ ചോദിച്ച ചോദ്യം. ആവര്‍ത്തന വിരസതയായിരുന്നു അതിലുണ്ടായിരുന്ന സംശയം. ഇതിനും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ രാഷ്ട്രീയ നേതാവ് മറുപടി നല്‍കി. അത് പിന്നെ വ്യക്തിപരമായ വാക്കു തര്‍ക്കത്തിലേക്ക് പോയെന്നതാണ് വസ്തുത.

ഉദ്യോഗസ്ഥന്റെ സംശയത്തിന് സിനിമയെ കൂട്ടു പിടിച്ചായിരുന്നു ആ പൊതു പ്രവര്‍ത്തകന്‍ കൂടിയായ മാധ്യമ പ്രവര്‍ത്തകന്‍ മറുപടി നല്‍കിയത്. സിനിമ ഉണ്ടായത് മുതല്‍ നിരവധി പ്രണയ സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഇന്നും സിനിമകളില്‍ പ്രണയം വിഷയമാണ്. എന്നിട്ടും ആളുകള്‍ക്ക് മടുക്കുന്നുണ്ടോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ മറുപടി. ഇതിനുള്ള മറു ചോദ്യമാണ് പ്രകോപനമായത്. താങ്കള്‍ അഭിനയിച്ച സിനിമയും പ്രണയമാണല്ലോ പറഞ്ഞത്.... എന്തുകൊണ്ടാണ് ആ പ്രണയ സിനിമ ആളുകള്‍ കാണാത്തത് എന്നതായിരുന്നു ഉയര്‍ത്തിയ ചോദ്യം. ഇത് ക്ലാസെടുക്കാന്‍ വന്നയാളെ പ്രകോപിതനാക്കി. അങ്ങനെ ചര്‍ച്ച മറ്റു തലത്തിലേക്ക് പോയി.

ഏതായാലും ഈ ചോദ്യം ചോദിച്ച ഉദ്യോഗസ്ഥന് ഇനി എന്തു സംഭവിക്കുമെന്ന ചോദ്യം പി ആര്‍ ഡിയില്‍ സജീവമാണ്. സാന്ദര്‍ഭികമായ ചര്‍ച്ച ആയതു കൊണ്ട് തന്നെ ഗൂഡാലോചന ആരോപിക്കാന്‍ ആര്‍ക്കും കഴിയില്ല. സര്‍ക്കാരിനെ തുടര്‍ഭരണത്തിലേക്ക് കൊണ്ടു വരാന്‍ പി ആര്‍ ഡി അക്ഷീണം പ്രയത്‌നിക്കണമെന്ന ഉപദേശമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസലെ പ്രമുഖന്റേത്. ഇതിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാല്‍ അമിത അവകാശ വാദങ്ങള്‍ വിനയാകുമെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറി പറഞ്ഞു വച്ചത്.

ദേശീയ പാതയില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുങ്ങിയത് അമിതമായ അവകാശ വാദം കാരണമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ അവകാശ വാദങ്ങള്‍ക്കും ലക്ഷ്മണ രേഖ അനിവാര്യമാണെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം.