തിരുവനന്തപുരം: ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പിരിവ് തുക കണ്ട് ഞെട്ടി ജീവനക്കാര്‍. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വിരമിക്കിലിനാണ് ഓരോ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും പ്രത്യേകം തുക നിശ്ചയിച്ചുള്ള പിരിവ് നടക്കുന്നത്. ആറു ചീഫ് എഞ്ചിനയര്‍മാരുളള വകുപ്പാണ് ഇത്. ഓരോ ചീഫ് എഞ്ചിനിയറും വിരമിക്കല്‍ പാര്‍ട്ടി കെങ്കേമമാക്കാന്‍ ആറായിരം രൂപ നല്‍കണം. നിരവധി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍മാര്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് അയ്യായിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വിരമിക്കല്‍ ആഘോഷത്തിന് 2500 രൂപയും നല്‍കണം. ഘടകകക്ഷി മന്ത്രിക്ക് കീഴിലുള്ള വകുപ്പിലാണ് പിരിവ്. ഭാഗ്യത്തിന് മന്ത്രിയും വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നല്‍കേണ്ട തുക നിശ്ചയിച്ചിട്ടില്ലെന്നത് മാത്രമാണ് മന്ത്രിയ്ക്ക് ആശ്വാസമാകുന്നത്. ഈ മാസം മുപ്പതിന് ചീഫ് സെക്രട്ടറി അടക്കം നിരവധി ഉദ്യോഗസ്ഥര്‍ വിരമിക്കുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത പിരിവാണ് തിരുവനന്തപുരത്ത് മ്യൂസിയത്തിന് അടുത്തുള്ള വകുപ്പ് ആസ്ഥാനത്ത് നടക്കുന്നത്.

ലക്ഷങ്ങള്‍ ശമ്പളമുള്ള ഉദ്യോഗസ്ഥാനാണ് ഈ മാസം അവസാനം വിരമിക്കുന്നത്. 26ന് ഈ ഉദ്യോഗസ്ഥന്റെ വക ലഞ്ചുണ്ട്. 30ന് വിരമിക്കല്‍ പാര്‍ട്ടി. അന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് ജീവനക്കാരുടെ ഉപഹാരവും നല്‍കും. മന്ത്രിയെ അടക്കം പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനെല്ലാം വേണ്ടിയുള്ള ചെലവിനായാണ് ഈ പിരിവ്. ഇത്തരം പിരിവുകള്‍ എല്ലാ വകുപ്പിലും നടക്കാറുണ്ട്. പക്ഷേ വകുപ്പ് മേധാവിയെ പോലൊരാളുടെ വിരമിക്കലിന് ഇതൊന്നും പതിവുള്ളതല്ലത്രേ. സി എ ഗ്രൂപ്പിലിട്ട ചാര്‍ട്ട് അനുസരിച്ച് ലക്ഷങ്ങള്‍ പിരിച്ചെടുക്കും. അഞ്ച് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ ആറായിരം രൂപ ഇട്ടാല്‍ തന്നെ 30000 രൂപയാകും. അസിസന്റ് എഞ്ചിനിയര്‍ ഗ്രേഡിലുള്ളവര്‍ 1000 രൂപ നല്‍കണം. ഇത് വരെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കുമ്പോള്‍ തന്നെ പിരിവ് ലക്ഷമാകും. സീനിയര്‍ ഫിനാന്‍സ് ഓഫീസറും ലോ ഓഫീസറും മൂവായിരം രൂപ വീതം നല്‍കണം. എന്നാല്‍ ഈ ലിസ്റ്റിട്ട ഉദ്യോഗസ്ഥയ്ക്ക് 500 രൂപ കൊടുത്താല്‍ മതി. സെക്രട്ടറിയേറ്റില്‍ നിന്നുള്ള അഡ്മിനസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കേണ്ട തുകയും ലിസ്റ്റില്‍ ഇല്ല. അതായത് എഒയെ പിരവില്‍ നിന്നും ഒഴിവാക്കി.

ഈ പരിവിന് വേണ്ടി ഗ്രൂപ്പിലിട്ട ഓഡിയോയും ചാര്‍ട്ടും മറുനാടന് കിട്ടി. ആ ഓഡിയോയില്‍ പറയുന്നത് ഇങ്ങനെയായാണ്- നമസ്‌കാരം.. ഈ ഗ്രൂപ്പ് നേരത്തെ ഉണ്ടായിരുന്നവരാണ്.. പോയവരെ എല്ലാം ഒഴിവായിട്ടുണ്ട്. എല്ലാ സെക്ഷന്‍ ഹെഡുകളെ ഞാന്‍ വീണ്ടും അഡ് ചെയ്തു. അവര്‍ എല്ലാം അഡ്മിനുകളാണ്. ബാക്കി ജീവനക്കാരെ അഡ്മിനുകള്‍ക്ക ഗ്രൂപ്പില്‍ ആഡ് ചെയ്യാം.. ഈ ഗ്രൂപ്പ് സജീവമാക്കുന്നതിന്റെ ഉദ്ദേശം സാറിന്റെ റിട്ടയര്‍മെന്റാണ്. 22ന് സാര്‍ നമുക്ക് ഒരു ലഞ്ച് തരും. 26ന് സാറിന് നമ്മളും ലഞ്ച് കൊടുക്കും. റിട്ടയര്‍മെന്റ് ദിനമായ 30ന് ക്ലബ്ബ് ഹാളില്‍ ചായയും ഫോട്ടോ സെഷനും യോഗവും. അന്ന് ഗിഫ്റ്റും കൊടുക്കും. ഗിഫ്റ്റിനും ലഞ്ചിനുമായുള്ള കോണ്‍ട്രിബ്യൂഷന്‍ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ലിസ്റ്റ് സെക്ഷന്‍ ഹെഡിന്റെ പേഴ്‌സണല്‍ ചാറ്റില്‍ ഇടും. 22ന് മുമ്പ് അത് ഏല്‍പ്പിച്ചാല്‍ മുമ്പോട്ട് പോകാം. 30ന് എല്ലാം പീകോക്ക് ബ്ലൂവിടണം എന്നൊരു സജഷന്‍ വന്നിട്ടുണ്ട്. ഭയങ്കര പീകോക്ക് ഒന്നും വേണ്ട. പറ്റുന്നതു പോലെ ഇട്ടാല്‍ മതി. 26നുള്ള ലഞ്ചിനുള്ള ഡ്രസ് കോഡ് സെഷന്‍ വൈസ് തീരുമാനിച്ചോട്ടോ.... ഇതിന് വേണ്ടിയാണ് ഈ ഗ്രൂപ്പ് റീ സ്റ്റാര്‍ട്ട് ചെയ്തത്-ഇതാണ് ഓഡിയോയുടെ ചുരുക്കം.

പട്ടിക പ്രകാരം ഏറ്റവും കുറവ് തുക നല്‍കേണ്ടത് ഡ്രൈവര്‍മാരും ടൈപ്പിസ്റ്റും ക്ലര്‍ക്കുമാണ്. ഇവര്‍ 350 രൂപ വീതം കൊടുക്കണം. പ്യൂണുമാരുടെ പേരും ലിസ്റ്റില്‍ ഇല്ല. അതായത് ആ വകുപ്പിലെ 99 ശതമാനം പേരും പിരിവ് നല്‍കണം. എത്ര വലിയ ലഞ്ചായാലും ഒരാള്‍ക്ക് 300 രൂപയില്‍ കൂടുതല്‍ വേണ്ടി വരില്ല. പിന്നെ എന്തിനാണ് ആറായിരവും അയ്യായിരവും മൂവായിരവും രണ്ടായിരത്തി അഞ്ചൂറും ആയിരവുമെല്ലാം പലരില്‍ നിന്നും പിരിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. മാന്യമായ രീതിയില്‍ എല്ലാം ചെയ്യാനായി തുച്ഛമായ തുകയേ വേണ്ടി വരൂ. പിരവില്‍ നിന്നെടുത്ത് വിരമിക്കുന്ന ഉദ്യോഗസ്ഥന്‍ ലഞ്ച് ചെലവ് നടത്തിയാലും പിന്നേയും ലക്ഷങ്ങള്‍ ബാക്കി വരും. ഈ സാഹചര്യത്തിലാണ് പിരിവിന് പിന്നില്‍ പോക്കറ്റ് നിറയ്ക്കല്‍ എന്ന ഉദ്യേശമുണ്ടോ എന്ന സംശയം ഉയരുന്നത്.