തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ആസൂത്രിതമായ സ്വര്‍ണ്ണത്തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡു തന്നെയാണ് പ്രധാന പ്രതിയെന്നു സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രീകോവിലിലെ എല്ലാ അറ്റകുറ്റപ്പണികളുടെയും ഉത്തരവാദി തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡാണെന്നുള്ള ഹൈക്കോടതി നിരീക്ഷണമാണ് ബോര്‍ഡിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇടപെട്ട തിരുവാഭരണം കമ്മീഷണര്‍ റെജിലാലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ദേവസ്വം ബോര്‍ഡ്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശുന്നത് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറെയും കോടതിയെയും അറിയിക്കാത്തതിന് എക്‌സിക്യുട്ടീവ് ഓഫീസര്‍, ലോ ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ എന്നിവര്‍ വിശദീകരണം നല്‍കണമെന്നാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ശബരിമല ശ്രീകോവിലിലെ അറ്റകുറ്റപ്പണികള്‍ക്ക് തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ ഉത്തരവാദികളാണെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയാണ് ആദ്യം അറിയിക്കേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ നടന്ന തട്ടിപ്പുകള്‍ ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രസിഡന്‍്റ് പി.എസ് പ്രശാന്തിന്‍െ്റ വാദം. ദ്വാരപാലക ശില്‍പ്പപാളികള്‍ പ്ലേറ്റിങ്ങിന് കൊണ്ടുപോകുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കേണ്ടത് ബോര്‍ഡല്ലെന്നും ഉദ്യോഗസ്ഥരാണെന്നുമുള്ള പ്രസിഡന്‍്റ് പി.എസ് പ്രശാന്തിന്‍െ്റ വാദവും ഇതോടെ പൊളിയുകയാണ്. ദേവസ്വം ബോര്‍ഡിന് വീഴ്ചയില്ലെന്നു വാദിച്ച മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതിരോധം ദേവസ്വം വിജിലന്‍സിന്‍െ്റ കണ്ടെത്തലുകളിലൂടെ തകര്‍ന്നിരുന്നു.

2024 നവംബര്‍ ഒന്നിന് നിലവിലെ ദേവസ്വം ബോര്‍ഡ് ദ്വാരപാലക ശില്‍പ്പത്തിന്റെ പാളി വീണ്ടും ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ അംഗീകാരം നല്‍കിയിരുന്നു. 2019-ല്‍ സംഭവിച്ച അതേ വീഴ്ച 2025-ല്‍ ബോര്‍ഡ് നേതൃത്വത്തിനും സംഭവിച്ചു. തിരുവാഭരണം കമ്മീഷണര്‍ റെജിലാലിന്റെ ഇടപെടല്‍ കാരണമാണ് ഈ നീക്കം തടയപ്പെട്ടത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഒരിക്കല്‍ സ്വര്‍ണം പൂശിയ സ്വര്‍ണം വേര്‍പെടുത്തി വീണ്ടും പൂശാന്‍ കഴിയില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിനെ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്, സ്മാര്‍ട്ട് ക്രിയേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് സാങ്കേതികവിദ്യയുണ്ടെന്ന് പറഞ്ഞെങ്കിലും, തിരുവാഭരണം കമ്മീഷണര്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് ഉദ്യോഗസ്ഥരും അനുഗമിച്ചത്. അത്തരത്തില്‍ തട്ടിപ്പു തടയാന്‍ വേണ്ടി പ്രവര്‍ത്തിച്ച തിരുവാഭരണം കമ്മീഷണറോടാണ് ഇപ്പോള്‍ വിശദീകരണം ചോദിച്ചിട്ടുള്ളത്.

ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികളില്‍ സ്വര്‍ണം പൂശാന്‍ 2024 മുതലുള്ള ഉത്തരവുകളില്‍ ഒരിടത്തും ഉണ്ണികൃഷ്ണന്‍പോറ്റിക്കോ സഹായികള്‍ക്കോ മുരാരിബാബുവിനോ സഹായകരമായ ഒരുവാക്കും ഇല്ലെന്നാണ് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ഇത്രയും സ്വാധീനമുള്ള വ്യക്തിയായി മാറിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബോര്‍ഡിനായിട്ടില്ല. ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബു കുടി അറസ്റ്റിലായതോടെ ദേവസ്വം ബോര്‍ഡും പ്രസിഡന്‍്റും കൂടുതല്‍ പ്രതിരോധത്തിലായി. സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമെല്ലാം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണെന്ന് പ്രസിഡന്‍്റ് പി.എസ് പ്രശാന്ത് ആവര്‍ത്തിക്കുന്നതിനിടയിലാണ് മുരാരി ബാബുവും അറസ്റ്റിലാകുന്നത്.


ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്കു െകാണ്ടു പോകുകയാണെങ്കില്‍ കരുതലോടെ മാത്രമേ ആകാവൂയെന്ന് തിരുവാഭരണം കമ്മീഷണര്‍ റെജിലാല്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, സ്റ്റാഫ് കൂടെ വന്നാല്‍ ചെലവ് വഹിക്കില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിപ്രായം. തിരുവാഭരണം കമ്മീഷണറുടെ ഇടപെടല്‍ കൂടുതല്‍ തട്ടിപ്പുകള്‍ തടയാന്‍ സഹായകരമാകുകയായിരുന്നു. അല്ലാത്ത പക്ഷം ഇത്തവണയും ദ്വാരപാലക ശില്‍പ്പങ്ങള്‍ ഇന്ത്യ മുഴുവന്‍ ചുറ്റി ചെന്നൈയില്‍ എത്തുമായിരുന്നു. 2019 അങ്ങനെ ആവര്‍ത്തിക്കാതെ പോയി. സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്ത് നിയമവിരുദ്ധമായി വിവാദ ഇടനിലക്കാരന്‍ വഴി പലയിടത്തും കൊണ്ടുപോയി 49 ദിവസത്തിന് ശേഷം മാത്രം മടക്കിക്കൊണ്ടുവന്നത് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞുള്ള തട്ടിപ്പല്ലെന്നും അന്നത്തെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ പിന്നിലുണ്ടെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.